Saturday 30 May 2009

കമല സുരയ്യക്ക് ആദരാഞ്ജലികള്‍

മലയാളിയുടെ പ്രിയപ്പെട്ട കഥാകാരി കമല സുരയ്യക്ക് ആദരാഞ്ജലികള്‍

കമല സുരയ്യ അന്തരിച്ചു

More Photos
പുണെ: മലയാളിയുടെ വായനാലോകത്ത്‌ സര്‍ഗ്ഗാത്മതകതയുടെ പുതുവസന്തം തീര്‍ത്ത എഴുത്തുകാരി കമല സുരയ്യ(75) അന്തരിച്ചു. പുണെയിലെ ജഹാങ്കീര്‍ ആസ്‌പത്രിയില്‍ ഞായറാഴ്‌ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായ കമല ഒരുമാസമായി ആസ്‌പത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.

മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തില്‍ ചെറുകഥകളും നോവലുകളും കമലാദാസ്‌ എന്നപേരില്‍ ഇംഗ്ലീഷില്‍ കവിതകളുമെഴുതി രണ്ടുഭാഷകളിലും ഏറെ ആരാധകരെ നേടിയ വ്യക്തിത്വമായിരുന്നു കമലയുടേത്‌.

ബാല്യകാലസ്‌മരണകള്‍, നീര്‍മാതളം പൂത്ത കാലം, പക്ഷിയുടെ മണം, യാ അല്ലാഹ്‌ എന്നിവയാണ്‌ പ്രധാനകൃതികള്‍. ധീരമായ തുറന്നുപറച്ചിലുകള്‍ കൊണ്ട്‌ വിവാദം സൃഷ്‌ടിച്ച 'എന്റെ കഥ' എന്ന ആത്മകഥയും കമലയുടേതായി പുറത്തിറങ്ങി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, വയലാര്‍ അവാര്‍ഡ്‌, എഴുത്തച്ഛന്‍ അവാര്‍ഡ്‌ തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. കേരള സാഹിത്യ അക്കാദമി വൈസ്‌ ചെയര്‍പേഴ്‌സണ്‍, സംസ്ഥാന ഫോറസ്‌ട്രി ബോര്‍ഡ്‌ ചെയര്‍പേഴ്‌സണ്‍, കേരള ചില്‍ഡ്രന്‍സ്‌ ഫിലിം സൊസൈറ്റി പ്രസിഡന്റ്‌ എന്നീ നിലകളിലും നപ്രവര്‍ത്തിച്ചു.

1999ല്‍ ഇസ്ല്‌ളാംമതവും കമല സുരയ്യ എന്ന പുതിയ പേരും സ്വീകരിച്ച കമലയുടെ തീരുമാനം ഏറെ വിവാദങ്ങളുയര്‍ത്തിയിരുന്നു. രണ്ടുവര്‍ഷം മുമ്പ്‌ കൊച്ചിയില്‍ നിന്ന്‌ ഇളയമകന്‍ ജയസൂര്യയുടെ വസതിയിലേക്ക്‌ താമസം മാറ്റുകയായിരുന്നു.

മാതൃഭൂമി മുന്‍ മാനേജിങ്‌ എഡിറ്റര്‍ വി.എം. നായരുടെയും കവയിത്രി ബാലാമണി അമ്മയുടെയും മകളാണ്‌. ഭര്‍ത്താവ്‌ പരേതനായ എം.കെ. ദാസ്‌. മക്കള്‍: മാതൃഭൂമി മുന്‍പത്രാധിപര്‍ എം.ഡി. നാലപ്പാട്‌, ചിന്നന്‍, ജയസൂര്യ.

14 വര്‍ഷത്തെ താമസത്തിനുശേഷം 2007 ജനുവരിയിലായിരുന്നു കമലാ സുരയ്യ കൊച്ചിയോട്‌ വിടപറഞ്ഞത്‌. കടവന്ത്രയിലെ റോയല്‍ സ്‌റേഡിയം മാന്‍ഷന്‍ ഫ്‌ളാറ്റില്‍ നിന്ന്‌ ഇളയ മകന്‍ ജയസൂര്യയ്‌ക്കൊപ്പം പൂനയിലെ ഫ്‌ളാറ്റിലേക്കായിരുന്നു കമലാസുരയ്യ പോയത്‌. പുണെയില്‍ മീഡിയ കണ്‍സള്‍ട്ടന്റായി ജോലിചെയ്യുന്ന ജയസൂര്യയുടെ ഫ്‌ലാറ്റിലെ മുകളിലത്തെ നിലയിലെ ഫ്‌ളാറ്റിലായിരുന്നു കമലാ സുരയ്യയുടെ ജീവിതം.

മതിലുകള്‍, നരിച്ചീറുകള്‍ പറക്കുമ്പോള്‍, തരിശുനിലം, എന്റെ സ്‌നേഹിത അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, തണുപ്പ്‌, മാനസി, മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകള്‍, എന്റെ കഥ, ബാല്യകാലസ്‌മരണകള്‍, വര്‍ഷങ്ങള്‍ക്കുമുമ്പ്‌, ചന്ദനമരങ്ങള്‍, മനോമി, ഡയറിക്കുറിപ്പുകള്‍, നീര്‍മാതളം പൂത്ത കാലം, ചേക്കേറുന്ന പക്ഷികള്‍, ഒറ്റയടിപ്പാത, മാധവിക്കുട്ടിയുടെ മൂന്നു നോവലുകള്‍, നഷക്കടപ്പെട്ട നിലാംഭഭരി, അമാവാസി (കെ. എല്‍. മോഹനവര്‍മ്മയോടൊത്ത്‌), കവാടം (സുലോചനയോടൊത്ത്‌) സമ്മര്‍ ഹൗസ്‌, കലക്‌ടഡ്‌ പോയംസ്‌ തുടങ്ങിയ ഇംഗ്ലീഷ്‌ കവിതാസമാഹാരങ്ങളുമാണ്‌ പ്രധാന രചനകള്‍. അവയില്‍ ചിലതിന്റെ മലയാള വിവര്‍ത്തനങ്ങളും പ്രസിദ്ധീകരിച്ചു. ഓണ്‍ലി ദി സോള്‍ നോസ്‌ ഹൗ റ്റു സിങ്‌ 1996 ഒക്‌ടോബറില്‍ ഡി.സി. ബുക്‌സ്‌ പ്രസിദ്ധപ്പെടുത്തി. എന്റെ കഥ 15 വിദേശഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.


1984 ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന്‌ നാമനിര്‍ദേശം ചെയ്യപ്പെട്ടു. 99 ല്‍ ഇസ്ല്‌ളാം മതം സ്വീകരിച്ചു.

1964ല്‍ ഏഷ്യന്‍ പോയട്രി പ്രൈസ്‌ (ദി സൈറന്‍സ്‌), 1965ലെ ഏഷ്യന രാജയങ്ങളിലെ ഇംഗ്ലിഷ്‌ കൃതികള്‍ക്കുളള കെന്റ്‌ അവാര്‍ഡ്‌ (സമ്മര്‍ ഇന്‍ കല്‍ക്കത്ത), ആശാന്‍ വേള്‍ഡ്‌ പ്രൈസ്‌, അക്കാദമി പുരസ്‌കാരം (കലക്‌ടഡ്‌ പോയംസ്‌) എന്നിവ ലഭിച്ചു. 1969ല്‍ കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥയ്‌ക്കുളള അവാര്‍ഡ്‌ (തണുപ്പ്‌) നേടി. നഷ്‌ടപ്പെട്ട നിലാംബരിക്ക്‌ 1969ലേ എന്‍.വി. പുരസ്‌കാരം രഭിച്ചു. 1997ല്‍ നിര്‍മാതളം പൂത്ത കാലം എന്ന കൃതിക്ക്‌ വയലാര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌.

ഇലസ്‌ട്രേറ്റഡ്‌ വീക്കിലി ഒഫ്‌ ഇന്ത്യയുടെ പോയട്രി എഡിറ്റര്‍, കേരള ചില്‍ഡ്രന്‍സ്‌ ഫിലിം സൊസൈറ്റി പ്രസിഡന്റ്‌, കേരള പോറസ്‌റ്ററി ബോരഡ്‌ ചെയര്‍മാന്‍, ''പോയറ്റ്‌'' മാസികയുടെ ഓറിയന്റ്‌ എഡിറ്റര്‍ എന്നീ പ്രമുഖ സ്‌ഥാനങ്ങള്‍ വഹിച്ചിരുന്നു. ''ബഹുതന്ത്രി''യുടെ സ്‌ഥാപക. ശ്രിലങ്ക, ഓസ്‌ട്രേലിയ, ജര്‍മനി, സിങ്കപ്പൂര്‍, മസ്‌കറ്റ്‌, അമേരിക്ക, വെസ്‌റ്റിന്‍ഡീസ്‌ എന്നീ വിദേശ രാജയങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌.

മാതൃഭൂമി വാര്‍ത്ത.


Thursday 7 May 2009

അതിവേഗ വയര്‍ലെസ്‌ ഇന്റര്‍നെറ്റ്‌

റിലയന്‍സ്‌ കമ്യൂണിക്കേഷന്‍സ്‌ ലിമിറ്റഡിന്റെ അതിവേഗ വയര്‍ലെസ്‌ ബ്രോഡ്‌ബാന്‍ഡ്‌ സര്‍വീസായ 'നെറ്റ്‌കണക്ട്‌ ബ്രോഡ്‌ബാന്‍ഡ്‌ പ്ലസ്‌' വിപണിയില്‍ അവതരിപ്പിച്ചു.

3.1 എം.ബി.പി.എസ്‌. വേഗതയുള്ള ഈ ബ്രോഡ്‌ബാന്‍ഡ്‌ സര്‍വീസ്‌ കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമാണ്‌ ആദ്യഘട്ടത്തില്‍ ലഭ്യമാവുക. മറ്റ്‌ ജില്ലകളിലേക്കും താമസിയാതെ സേവനം വ്യാപിപ്പിക്കുമെന്ന്‌ റിലയന്‍സ്‌ കമ്യൂണിക്കേഷന്‍സ്‌ ലിമിറ്റഡ്‌ കേരള സി.ഇ.ഒ. ചെറിയാന്‍ പീറ്റര്‍ പറഞ്ഞു.

കേരളത്തിലുള്‍പ്പെടെ രാജ്യത്തെ 35 നഗരങ്ങളിലാണ്‌ പദ്ധതി തുടക്കമിടുന്നത്‌. ഉയര്‍ന്ന ഡൗണ്‍ലിങ്ക്‌ വേഗതയ്‌ക്കൊപ്പം മികച്ച ബ്രൗസിങ്‌ നിലവാരവും പദ്ധതിയുടെ നേട്ടങ്ങളായി കമ്പനി അവതരിപ്പിക്കുന്നു. ലാപ്‌ടോപ്പിലും ഡെസ്‌ക്‌ ടോപ്പിലുമിത്‌ ഒരേപോലെ ഉപയോഗിക്കാം. പ്രതിമാസ വരിസംഖ്യാ നിരക്ക്‌ 299 രൂപയാണ്‌.

ഏകദേശം 15 ദശലക്ഷം ഉപഭോക്താക്കളെയാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌. ആദ്യഘട്ടത്തില്‍തന്നെ 99 ശതമാനം ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കളിലും ചെന്നെത്താനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ ചെറിയാന്‍ പീറ്റര്‍ പറഞ്ഞു.

രാജ്യത്തെ ഐ.ടി. റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍, റിലയന്‍സ്‌ കമ്യൂണിക്കേഷന്‍സ്‌ സ്റ്റോറുകള്‍, റിലയന്‍സ്‌ ശാഖകള്‍ തുടങ്ങിയവ വഴി നെറ്റ്‌ കണക്ട്‌ ബ്രോഡ്‌ബാന്‍ഡ്‌ പ്ലസ്‌ ലഭ്യമാകും.

സെയില്‍സ്‌ ആന്‍ഡ്‌ മാര്‍ക്കറ്റിങ്‌ വിഭാഗം മേധാവി രാധാകൃഷ്‌ണന്‍ വേലായുധന്‍ പിള്ളയ്‌ക്ക്‌ നല്‍കിക്കൊണ്ട്‌ ചെറിയാന്‍ പീറ്റര്‍ പദ്ധതി ഉദ്‌ഘാടനം ചെയ്‌തു.

മാതൃഭൂമി വാര്‍ത്ത.

Friday 1 May 2009

സംസ്ഥാന പാഠ്യപദ്ധതിയോട്‌ താത്‌പര്യം കുറയുന്നു

സംസ്ഥാന പാഠ്യപദ്ധതിയോട്‌ താത്‌പര്യം കുറയുന്നു

കഴിഞ്ഞവര്‍ഷം കുറഞ്ഞത്‌ എണ്‍പതിനായിരത്തിലേറെ വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: കേരളത്തിലെ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സംസ്ഥാന പാഠ്യപദ്ധതിയോടുള്ള താത്‌പര്യം വര്‍ഷംതോറും കുറഞ്ഞുവരുന്നു. 2009 വരെയുള്ള ഒരു വ്യാഴവട്ടക്കാലത്തിനുള്ളില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്‌ഡഡ്‌ മേഖലകളിലെ സ്‌കൂളുകളില്‍നിന്നും പത്തുലക്ഷത്തോളം കുട്ടികള്‍ കുറഞ്ഞതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. എണ്ണം ഓരോ വര്‍ഷവും ക്രമാനുഗതമായി കുറഞ്ഞാണ്‌ ആശങ്കാജനകമായ ഈ നിലയിലെത്തി നില്‍ക്കുന്നത്‌. 2008-09 വര്‍ഷംമാത്രം സംസ്ഥാന സിലബസ്‌ പഠിക്കുന്ന കുട്ടികളില്‍ വന്ന കുറവ്‌ 80,000 ആണ്‌.
സംസ്ഥാന പാഠ്യപദ്ധതി വിടുന്ന കുട്ടികളുടെ എണ്ണം ഏറ്റവും പ്രകടമാകുന്നത്‌ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ നഗരപരിധിയില്‍പ്പെട്ട സ്‌കൂളുകളിലാണ്‌. തിരുവനന്തപുരത്ത്‌ കഴിഞ്ഞവര്‍ഷം 11,168 പേരും എറണാകുളത്ത്‌ 12,844 പേരും തൃശ്ശൂരില്‍ 10,858 പേരും കുറഞ്ഞു. എന്നാല്‍, വയനാട്‌ ജില്ലയില്‍ 412 വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വര്‍ധിച്ചതായാണ്‌ കണക്ക്‌. ആലപ്പുഴ ജില്ലയിലും സര്‍ക്കാര്‍ പാഠ്യപദ്ധതിക്ക്‌ അനുകൂലമായ നേരിയ മാറ്റം കണ്ടുതുടങ്ങുന്നുണ്ട്‌.
സംസ്ഥാന പാഠ്യപദ്ധതി പിന്തുടരുന്ന സ്‌കൂളുകളില്‍ ഒന്നാംക്ലാസില്‍ ചേരുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലും പ്രകടമായ കുറവുണ്ട്‌. 1998-99ല്‍ 4,64,925 കുട്ടികള്‍ ഒന്നില്‍ ചേര്‍ന്നപ്പോള്‍ 2008-09ല്‍ ഇത്‌ 3,73,807 ആയി കുറഞ്ഞു. എന്നാല്‍ സി.ബി.എസ്‌.ഇ., ഐ.സി.എസ്‌.ഇ. തുടങ്ങിയ കേന്ദ്രസിലബസുകള്‍ പഠിപ്പിക്കുന്ന സ്‌കൂളുകളിലെ പ്രവേശനനിരക്ക്‌ ഉയരുന്നുണ്ട്‌. 1998-99ല്‍ 160 സി.ബി.എസ്‌.ഇ. സ്‌കൂളുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത്‌ ഇന്നത്‌ അറുനൂറ്‌ കവിയും.
അതേസമയം, കേന്ദ്ര സിലബസ്സിലേക്ക്‌ കുട്ടികള്‍ മാറുന്നതുകൊണ്ടുമാത്രമല്ല സംസ്ഥാന പാഠ്യപദ്ധതിയില്‍ കുട്ടികള്‍ കുറയുന്നത്‌ എന്നതും കണക്കിലെടുക്കണം. കുട്ടികളുടെ എണ്ണത്തിലും ജനനനിരക്കിലും വര്‍ഷംതോറും വരുന്ന കുറവും ഒരു ഘടകമാണ്‌.


തുടര്‍ന്നു ഇവിടെ നിന്നും വായിക്കാം.

http://www.mathrubhumi.com/php/showParam.php?pmCat=12552&Fdate=&Farc=




കടപ്പാട്-മാതൃഭൂമി