Wednesday 14 July 2010

ഇതിഹാസം രചിക്കാന്‍ ഇന്ത്യന്‍ ബ്രൗസര്‍


ബാംഗ്ലൂര്‍: ബ്രൗസിങ് രംഗത്തെ ലോക മേലാളന്മാരെ വെല്ലുവിളിച്ചുകൊണ്ട് ഇന്ത്യയില്‍ നിന്നൊരു ബ്രൗസര്‍ വരുന്നു. സ്വതന്ത്ര സോഫ്ട്‌വേറില്‍ അധിഷ്ഠിതമായ 'എപ്പിക്ക്' ആണ്, ബ്രൗസര്‍രംഗം അടക്കിവാഴുന്ന ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനും ഫയര്‍ഫോക്‌സിനും ഗൂഗിള്‍ ക്രോമിനുമിടയിലേക്ക് മത്സരത്തിന് എത്തുന്നത്. ഇന്ത്യയില്‍ രൂപംകൊടുത്ത ആദ്യ നെറ്റ്ബ്രൗസറായ 'എപ്പിക്' വ്യാഴാഴ്ച മുതല്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം

ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചെറുകിട സോഫ്റ്റ്‌വേര്‍ സ്ഥാപനമായ ഹിഡന്‍ റിഫ്‌ളക്‌സാണ് 'എപ്പിക്കി'ന് പിന്നില്‍. വ്യാഴാഴ്ച ബാംഗ്ലൂരില്‍ നടക്കുന്ന ചടങ്ങില്‍ സോഫ്ട്‌വേര്‍ ടെക്‌നോളജി പാര്‍ക്ക്‌സ് ഓഫ് ഇന്ത്യ (എസ്.ടി.പി.ഐ.) മുന്‍ ഡയറക്ടര്‍ ബി.വി. നായിഡു എപ്പിക്ക് പുറത്തിറക്കും.

ഇന്റര്‍നെറ്റില്‍ പ്രവേശിക്കാനും അതില്‍നിന്ന് വിവരങ്ങള്‍ തേടാനും വിവിധ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാനും സഹായിക്കുന്ന സോഫ്റ്റ്‌വേര്‍ ആപ്ലിക്കേഷനാണ് ബ്രൗസര്‍. ലോകത്ത് ഇപ്പോള്‍ മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററാണ് ഭൂരിപക്ഷം പേരും ഉപയോഗിക്കുന്ന ബ്രൗസര്‍. ഫയര്‍ഫോക്‌സ്, ഗൂഗിള്‍ക്രോം, ഒപ്പേറ എന്നിവയാണ് മറ്റു പ്രധാന ബ്രൗസറുകള്‍.

സ്വതന്ത്ര സോഫ്റ്റ്‌വേറായ മോസില്ലയില്‍ അധിഷ്ഠിതമായാണ് എപ്പിക് നിര്‍മിച്ചിരിക്കുന്നതെന്ന് പദ്ധതിക്ക് നേതൃത്വംകൊടുത്ത ഹിഡന്‍ റിഫ്‌ളക്‌സ് മേധാവി അലോക് ഭരദ്വാജ് പറഞ്ഞു. ഇംഗ്ലീഷിനുപുറമെ, മലയാളമുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളില്‍ അഡ്രസ് ടൈപ്പ് ചെയ്യാന്‍ കഴിയുന്ന ഇന്‍ഡി ട്രാന്‍സ്‌ലേറ്ററിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ബ്രൗസറാണ് എപ്പിക്ക്.

മറ്റ് ബ്രൗസറുകളില്‍ നിന്ന് വ്യത്യസ്തമായി, ആന്റി വൈറസ് സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ എപ്പിക്ക് ഉപയോഗിക്കുമ്പോള്‍ പണം കൊടുത്ത് ആന്റി വൈറസ് സോഫ്ട്‌വേറുകള്‍ വാങ്ങുകയോ അവ പുതുക്കുകയോ വേണ്ട. ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയങ്കരമായ ഒന്നായി എപ്പിക്കിനെ മാറ്റാന്‍ ഈ പ്രത്യേകത സഹായിക്കുമെന്ന് അലോക് ഭരദ്വാജ് പറഞ്ഞു. ദുര്‍ലക്ഷ്യങ്ങളുള്ള വെബ്‌സൈറ്റുകളെ തിരിച്ചറിയാനുള്ള സംവിധാനവും എപ്പിക്കില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്.

മറ്റ് ബ്രൗസറുകളേക്കാള്‍ ആയിരത്തിയഞ്ഞൂറിലധികം അധിക സൗകര്യങ്ങള്‍ (ഫീച്ചറുകള്‍) എപ്പിക്കിലുണ്ട്. സൈഡ് ബാറുകളില്‍ ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ ഫയലുകള്‍ ശേഖരിക്കാനും എഡിറ്റു ചെയ്യാനുമുള്ള സംവിധാനമുണ്ട്. ഇക്കാര്യം നെറ്റ് ഉപയോക്താവിന് ഏറ്റവും ഉചിതമായ ബ്രൗസറായി എപ്പിക്കിനെ മാറ്റിയേക്കാം.

സൈഡ്ബാറില്‍ തന്നെ ആര്‍.എസ്.എസ്. ഫീഡ് ഉപയോഗിച്ച് അപ്പപ്പോഴുള്ള വാര്‍ത്തകള്‍ നിരത്താനും ഇതിന് കഴിയും. യൂണികോഡിലായതിനാല്‍ മാതൃഭൂമി ഓണ്‍ലൈന്‍ എഡിഷനിലെ വാര്‍ത്തകള്‍ മറ്റു ബ്രൗസറുകളിലെപ്പോലെ തന്നെ ഒട്ടും തടസ്സമില്ലാതെ പുതിയ ബ്രൗസറില്‍ വായിക്കാന്‍ കഴിയും.

വ്യാഴാഴ്ച രാവിലെ മുതല്‍ www.epicbrowser.com എന്ന വെബ്‌സൈറ്റില്‍ നിന്ന് സൗജന്യമായി ബ്രൗസര്‍ ഡൗണ്‍ ലോഡ് ചെയ്യാനാകും. കമ്പ്യൂട്ടറിലേത് ഏത് ഓപ്പറേറ്റിങ്‌സിസ്റ്റമായാലും എപ്പിക്' ഡൗണ്‍ലോഡ് ചെയ്ത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന് അലോക് ഭരദ്വാജ് അറിയിച്ചു.

മാതൃഭൂമി വാർത്ത