Friday, 20 June 2008

വിവാദങ്ങളുടെ സാമൂഹ്യപാഠം.

ഏഴാം ക്ലാസിലെ സാമൂഹ്യപാഠത്തെകുറിച്ച് വിവാദങ്ങള്‍ അരങ്ങ് തകര്‍ക്കുകയാണല്ലൊ.
ഇതാ ദേശാഭിമാനിയിലെ പ്രസ്ക്തമായൊരു ലേഖനം.


മനുഷ്യത്വം വിളയുന്ന പാഠങ്ങള്‍
ടി കെ നാരായണദാസ്
പാ ഠപുസ്തകങ്ങള്‍ പുറത്തുവന്നു. വിവാദ ങ്ങളും. രാഷ്ട്രീയനേതാക്കളും മാധ്യമപ്രവര്‍ത്തകരും പാഠപുസ്തകങ്ങളെ വിശകലനം ചെയ്യുന്നത് തികച്ചും അഭിലഷണീയമായ കാര്യമാണ്. എന്നാല്‍, പാഠപുസ്തകങ്ങളിലെ ചില പ്രയോഗങ്ങളെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി 'ഇതാ നിരീശ്വരവാദം പഠിപ്പിക്കുന്നു, ഇതാ കമ്യൂണിസം പഠിപ്പിക്കുന്നു' എന്നെല്ലാം പ്രചരിപ്പിച്ച് അങ്കലാപ്പുണ്ടാക്കുന്നത് ദുരുദ്ദേശ്യപരമാണ്. കമ്യൂണിസം പഠിപ്പിക്കാനും നിരീശ്വരവാദം പ്രചരിപ്പിക്കാനും പാഠപുസ്തകങ്ങളെ പ്രയോജനപ്പെടുത്താമെന്ന ചിന്ത മറ്റാര് വച്ചുപുലര്‍ത്തിയാലും കമ്യൂണിസ്റ്റുകാര്‍ക്ക് അങ്ങനെയൊരു വ്യാമോഹമുണ്ടാകാനിടയില്ല. ഈ പശ്ചാത്തലത്തില്‍ ഏഴാംതരത്തിലെ സാമൂഹ്യശാസ്ത്രപാഠപുസ്തകത്തെ അടിസ്ഥാനമാക്കി ഒരു വിചിന്തനം നടത്താനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്. പ്രശ്നാധിഷ്ഠിത സമീപനം മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെട്ട് പുലിവാലുപിടിക്കുന്നതെന്തിന്? ഇത്തരം മനോഭാവം നമുക്കിടയില്‍ വളര്‍ന്നുവരുന്നുണ്ട്. ഏഴാംക്ളാസിലെ സാമൂഹ്യശാസ്ത്രപാഠപുസ്തകത്തിലെ 'ഇനിയും മുന്നോട്ട്' എന്ന പാഠം തുടങ്ങുന്നത് മനുഷ്യത്വവിരുദ്ധമായ ഈ പ്രവണതയിലേക്ക് വെളിച്ചംവീശുന്ന കാര്‍ട്ടൂ വിശകലനമാണ്. കേരളീയസമൂഹം നേരിടുന്ന വര്‍ത്തമാനകാലപ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ട് അത് ഉല്‍പ്പാദിപ്പിക്കാനുള്ള അവസരമാണ് കുട്ടിക്ക് ലഭ്യമാവുന്നത്. സാമൂഹ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള പരിശ്രമമെന്ന നിലയിലാണ് കുട്ടിയുടെ അന്വേഷണം പുരോഗമിക്കുന്നത്. കേരളീയസമൂഹം നേരിടുന്ന പ്രശ്നങ്ങളെ എട്ടു പ്രശ്നമേഖലയായി ക്രമീകരിച്ചിരിക്കുന്നു: അഭ്യസ്തവിദ്യരില്‍ കായികാധ്വാനത്തോടുള്ള വൈമുഖ്യവും അനാദരവും; കാര്‍ഷികമേഖലയുടെ തളര്‍ച്ചയും പുതുതലമുറകള്‍ക്ക് കൃഷിയിലുള്ള താല്‍പ്പര്യക്കുറവും; ശരിയായ ആരോഗ്യാവബോധത്തിന്റെയും സാമൂഹ്യ ശുചിത്വത്തിന്റെയും അഭാവം; ശാസ്ത്രീയമായ ഭൂ-ജല മാനേജ്മെന്റിന്റെ അഭാവം; നഗരവല്‍ക്കരണ-വ്യവസായവല്‍ക്കരണപ്രക്രിയയില്‍ സുസ്ഥിരവികസനത്തില്‍ ഊന്നിക്കൊണ്ടുള്ള ആസൂത്രണത്തിന്റെ അഭാവം; സാംസ്കാരിക സവിശേഷതകളെക്കുറിച്ചും അതിന്റെ സംരക്ഷണവും അധിനിവേശപ്രതിരോധവും സംബന്ധിച്ച് ശരിയായ അവബോധത്തിന്റെ അഭാവം; എല്ലാതരത്തിലുമുള്ള വിഭാഗീയതകളെ മറികടക്കാന്‍ കഴിയുന്നവിധത്തില്‍ വളര്‍ന്നുവരേണ്ട വിശ്വമാനവസങ്കലനത്തിന്റെ അഭാവം തുടങ്ങിയവയാണ് അവ. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് കുട്ടി എല്ലാ വിഷയവും പഠിക്കുന്നത്. ഓരോ ക്ളാസിലും അന്വേഷണമേഖലയുടെ ആഴവും പരപ്പും നിലവാരവും വ്യത്യാസപ്പെട്ടുവരികയും ചെയ്യുന്നു. മണ്ണിനെ പൊന്നാക്കാന്‍ അമ്പതുവര്‍ഷം മുമ്പുവരെ നിലനിന്നിരുന്ന ജന്മിത്വത്തിന്റെ ചവിട്ടടിയില്‍ ഞെരിഞ്ഞമര്‍ന്ന ജീവിതത്തിന്റെ ദൈന്യവും അതില്‍നിന്നു മോചനംനേടാന്‍ ഇവിടെ നടന്ന കര്‍ഷകസമരങ്ങളെയും ഓര്‍മപ്പെടുത്തുന്ന മണ്ണിനെ പൊന്നാക്കാം (സാമൂഹ്യശാസ്ത്രം ഏഴാംതരം) എന്ന പാഠം കാര്‍ഷികമേഖലയുടെ വര്‍ത്തമാനത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. നെല്‍പ്പാടങ്ങളുടെ വിസ്തൃതി കുറഞ്ഞുവരുന്നതായി സ്ഥിതിവിവരക്കണക്കുകളില്‍നിന്ന് കുട്ടി കണ്ടെത്തുന്നു. 87 ശതമാനം കൃഷിഭൂമിയും നാണ്യവിളകള്‍ക്കായി പ്രയോജനപ്പെടുത്തുന്ന കാര്യവും വ്യക്തമാവുന്നുണ്ട്. 'ഭൂവിനിയോഗവും ഭക്ഷ്യസുരക്ഷയും' എന്ന സെമിനാറിനുള്ള തയ്യാറെടുപ്പും സെമിനാറും സെമിനാര്‍ റിപ്പോര്‍ട്ടു തയ്യാറാക്കലും കഴിയുമ്പോള്‍ കാര്‍ഷികമേഖലയുടെ പ്രശ്നങ്ങളെക്കുറിച്ച് കുട്ടിക്ക് സാമാന്യധാരണ ആര്‍ജിക്കാന്‍ കഴിയുന്നു. ഭൂപരിഷ്കാരം കേരളത്തിലെ സാമൂഹ്യ-സാംസ്കാരിക ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ തിട്ടപ്പെടുത്താനും കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നുണ്ട്. മതമില്ലാത്ത ജീവന്‍ ജീവന്‍ എന്നത് ഒരു കുട്ടിയുടെ പേരാണ്. അവന്റെ അച്ഛന്‍ അന്‍വര്‍. അമ്മ ലക്ഷ്മീദേവി. സ്കൂള്‍ രജിസ്റ്ററില്‍ ചേര്‍ക്കാന്‍ ജീവന്റെ മതമേതാണ് എന്ന് പ്രധാനാധ്യാപകന്‍ ചോദിച്ചപ്പോഴാണ് ജീവന് മതമില്ല എന്ന് അന്‍വര്‍ പറഞ്ഞത്. ഇതില്‍ അത്ഭുതത്തിന് അവകാശമില്ല. നമ്മുടെ നാട്ടില്‍ എത്രയോപേര്‍ ഇങ്ങനെ വ്യത്യസ്തമതക്കാര്‍ ദമ്പതികളായി സുഖമായി ജീവിച്ചുവരുന്നു. നമ്മുടെ ഭരണഘടന അതനുവദിക്കുന്നുണ്ട്. പ്രോത്സാഹനം നല്‍കുന്നുമുണ്ട്. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാം. ഒരു മതത്തിലും വിശ്വാസമില്ലെങ്കില്‍ അങ്ങനെയും ജീവിക്കാം. മതവിശ്വാസം ഒരു തരത്തിലുള്ള വിവേചനത്തിനും കാരണമാകില്ല. ഭരണഘടന അനുവദിക്കുന്ന ഈ മഹത്തായ സ്വാതന്ത്യ്രത്തെ സാക്ഷ്യപ്പെടുത്തുന്നതാണ് സമാദരണീയനായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ അഭിലാഷം. മരണാനന്തരം മതപരമായ ഒരു ചടങ്ങും നടത്താന്‍പാടില്ലെന്നു ശഠിക്കുന്ന നമ്മുടെ ഒന്നാംപ്രധാനമന്ത്രിയെ പാഠത്തില്‍ ഉദ്ധരിച്ചത് ഉചിതമായി. ആന്തമാന്‍-നിക്കോബാര്‍ ദ്വീപുകളിലെ മതാതീതമായ മനുഷ്യബന്ധങ്ങളെ പരിചയപ്പെടാന്‍ അവസരം നല്‍കുന്ന ഒരു ബോക്സും നല്‍കുന്നുണ്ട്, പാഠത്തില്‍. ഇതെല്ലാം മതനിഷേധമല്ലേ എന്ന് മൂക്കുവിറപ്പിക്കുന്ന ഒരാള്‍ പാഠത്തിലൂടെ മുഴുവന്‍ കടന്നുപോകാനുള്ള ക്ഷമകാണിച്ചാല്‍ തനിയെ ശാന്തനാകും. ഖുര്‍-ആനും ബൈബിളും മഹാഭാരതവും ഉദ്ധരിച്ച് മതങ്ങളുടെ മഹനീയാദര്‍ശങ്ങള്‍ കുട്ടികള്‍ക്കു പരിചയപ്പെടാന്‍ അവസരം നല്‍കുന്നു. മനുഷ്യനെ സ്നേഹിക്കാനാണ് എല്ലാ മതവും പഠിപ്പിച്ചത്. അന്യമതക്കാരനെ വെറുക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ മനുഷ്യന്റെ മാത്രമല്ല, മതത്തിന്റെതന്നെ ശത്രുക്കളാണെന്ന് ആര്‍ക്കും മനസ്സിലാക്കാം. വിശപ്പിനും ദാരിദ്യ്രത്തിനും തൊഴിലില്ലായ്മയ്ക്കും മതഭേദമില്ലെന്നും പ്രകൃതിദുരന്തങ്ങള്‍ മതവിശ്വാസമനുസരിച്ചല്ല മനുഷ്യനെ ബാധിക്കുന്നതെന്നും തിരിച്ചറിയാന്‍ അവസരം നല്‍കുന്നുണ്ട്. കുട്ടികള്‍ക്ക് വ്യക്തിഗതവായനയ്ക്കു നല്‍കേണ്ട രണ്ടു കുറിപ്പ് അധ്യാപകസഹായിയില്‍ നല്‍കുന്നുണ്ട്. 'ദേശീയ സ്വാതന്ത്യ്രസമരം കുട്ടികള്‍ക്ക്' എന്ന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍നിന്നാണ് ഒന്ന് - ഇന്ത്യന്‍ സ്വാതന്ത്യ്രത്തെ രക്തപങ്കിലമാക്കിയ വര്‍ഗീയകലാപത്തിന്റെ ചിത്രണം. ടൈംസ് ഓഫ് ഇന്ത്യയില്‍ 2002 ഏപ്രില്‍ 16 ന് പ്രസിദ്ധീകരിച്ച നരോദ - പാട്യാലയിലെ വര്‍ഗീയകലാപത്തിനിടയില്‍ "ഹിന്ദുഭവനത്തില്‍ ജീവന്‍ കാത്ത മുസ്ളിംകുടുംബ''ത്തിന്റെ കഥയാണ് രണ്ടാമത്തേത്. ഇതിനെല്ലാമൊടുവില്‍ 'നന്മയുടെ നാളുകള്‍' എന്നൊരു കുറിപ്പ് ഓരോ കുട്ടിയും തയ്യാറാക്കണം. വര്‍ഗീയകലാപത്തില്‍പ്പെട്ട് നാടുവിടേണ്ടിവരുന്ന ഒരു കുട്ടി വീട്ടില്‍ അഭയംതേടിയാല്‍ നിങ്ങളെങ്ങനെ പെരുമാറും? അതും അവന്റെ/അവളുടെ മതവിശ്വാസം ഭിന്നമാണെങ്കില്‍? പ്രശ്നവുമായി ബന്ധപ്പെട്ട അനുഭവങ്ങളിലൂടെ കടന്നുപോകുന്ന കുട്ടി ഒരു പ്രശ്നസന്ദര്‍ഭത്തില്‍ ഇടപെടുകതന്നെയാണ് ഇവിടെ ചെയ്യുന്നത്. മതേതരത്വത്തെക്കുറിച്ചുള്ള ഒരായിരം ഉപദേശപ്രസംഗത്തേക്കാള്‍ കരുത്തുണ്ട് ഈ പ്രവര്‍ത്തനത്തിന്. ഒരു മതഭ്രാന്തനുപോലും ഇത് മതനിഷേധമാണെന്ന് സത്യസന്ധമായി പറയാന്‍ കഴിയില്ല. പുതിയ കുതിപ്പുകള്‍ക്കായി 'ഇനിയും മുന്നോട്ട്' എന്ന പാഠം സ്വാതന്ത്യ്രസമരചരിത്രത്തിലേക്കാണ് കുട്ടികളെ ആനയിക്കുന്നത്. പീര്‍മുഹമ്മദിന്റെയും ഭഗത്സിങ്ങിന്റെയും രക്തസാക്ഷിത്വവും ശാന്തിഘോഷ്, സുനിതാചൌധരി എന്നീ പെകുട്ടികളുടെ ധീരസാഹസികത്വവും ജാലിയാന്‍വാലാബാഗും മലബാര്‍ കലാപവും ഉപ്പുസത്യഗ്രഹവും ക്വിറ്റിന്ത്യാസമരവും സ്വാതന്ത്യ്രസമരത്തിന്റെ വിവിധ ധാരകളെയാണ് പ്രതിനിധാനംചെയ്യുന്നത്. പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ സംഭവങ്ങളുടെയും വ്യക്തികളുടെയും കണക്കെടുപ്പ് നടത്തി സ്വാതന്ത്യ്രസമരത്തിന്റെ സമഗ്രചരിത്രവുമായി തട്ടിച്ചുനോക്കി വിമര്‍ശിക്കാന്‍ തുനിഞ്ഞാല്‍അതിന് അന്ത്യമുണ്ടാകില്ല. കേളപ്പനെയും എ കെ ജിയെയും വിട്ടുകളഞ്ഞു എന്നൊരാള്‍ക്കു പരാതിപ്പെടാം. അബ്ദുള്‍കലാം ആസാദിനെ പരാമര്‍ശിക്കാത്തത് കടുത്ത വിവേചനമാണെന്ന് ആരോപിക്കാം. എന്നാല്‍, കുട്ടി പഠിക്കുന്ന സ്വാതന്ത്യ്രസമരചരിത്രം ഇതുമാത്രമാണോ? മറ്റു ക്ളാസുകളിലൊന്നും സ്വാതന്ത്യ്രസമരത്തെക്കുറിച്ച് ഒന്നും പഠിക്കുന്നില്ലേ? മാത്രമല്ല, ഈ പാഠംതന്നെ സ്വാതന്ത്യ്രസമരചരിത്രത്തിലേക്കുള്ള കുട്ടിയുടെ അന്വേഷണത്തിന് വഴിതുറക്കുകയല്ലേ ചെയ്യുന്നത്? ഏഴാംതരത്തിലെ പാഠപുസ്തകത്തില്‍ അച്ചടിച്ചുവന്നതുമാത്രമാണ് കുട്ടി പഠിക്കുന്നതെന്ന പഴയ പഠനസങ്കല്‍പ്പത്തിന്റെ ഉല്‍പ്പന്നമാണ് നേരത്തെ ചൂണ്ടിക്കാട്ടിയ ദിശയിലുള്ള വിമര്‍ശനം. സ്വാതന്ത്യ്രസമരത്തിന്റെ ത്യാഗോജ്വലപോരാട്ടങ്ങളുടെ പശ്ചാത്തലത്തില്‍ വര്‍ത്തമാനകാലപ്രശ്നങ്ങളെ കുട്ടി അഭിമുഖീകരിക്കുന്നു. ഇനിയും മറികടക്കേണ്ട പ്രശ്നങ്ങളും പൊരുതിതോല്‍പ്പിക്കേണ്ട അനീതികളുമുണ്ടെന്ന് കുട്ടി തിരിച്ചറിയുന്നു. നമ്മുടെ സ്വാതന്ത്യ്രസമര പൈതൃകം മുന്നോട്ടുകൊണ്ടുപോകാന്‍ ഇങ്ങനെ മാത്രമേ നമുക്കു കഴിയൂ. ഇനിയും നടക്കേണ്ട പോരാട്ടങ്ങളിലേക്ക് ഉപനയിക്കപ്പെടാനല്ലെങ്കില്‍ പിന്നെന്തിനാണ് സ്വാതന്ത്യ്രസമരചരിത്രം കുട്ടി പഠിക്കുന്നത്? ഇതൊക്കെയാണോ കമ്യൂണിസം? പുറത്തുവന്ന പാഠപുസ്തകത്തിലെ "വെള്ളത്തെ പിടിച്ചുകെട്ടാം'', "നദികള്‍ നാടിന്‍ സമ്പത്ത്'' എന്നീ രണ്ടുപാഠവും പ്രകൃതിയെ ആദരിച്ചും സ്നേഹിച്ചും കരുതലോടെ ജീവിക്കാന്‍ പ്രേരണ നല്‍കുന്നവയാണ്. ഭൂ-ജല മാനേജ്മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശാസ്ത്രീയമായ ധാരണയുടെ അഭാവം എന്ന പ്രശ്നമേഖലയുമായി ബന്ധപ്പെട്ട ഈ രണ്ടുപാഠവും കേരളത്തിന്റെ വര്‍ത്തമാനകാല പ്രശ്നങ്ങളിലുള്ള ഇടപെടലായി വികസിക്കുന്നുണ്ട്. പാഠപുസ്തകത്തോടൊപ്പം അധ്യാപകസഹായിയും വായിച്ചുനോക്കാനുള്ള അവധാനത വിമര്‍ശകരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്. പാഠപുസ്തകം കുട്ടിയുടെ പഠനസാമഗ്രികളില്‍ ഒന്നുമാത്രമാണ്. പഴയകാലത്തെപ്പോലെ അറിവിന്റെ അവസാന വാക്കല്ല. അധ്യാപകപരിശീലനം, ക്ളസ്റ്റര്‍ പ്ളാനിങ് തുടങ്ങി അനേകം സന്ദര്‍ഭങ്ങളിലൂടെ ഓരോ പാഠത്തിന്റെയും വികാസ സാധ്യതകൂടി പരിഗണിക്കേണ്ടതുണ്ട്. മനുഷ്യത്വമെന്നാല്‍ കമ്യൂണിസമോ? കുട്ടികളെ നല്ല മനുഷ്യരായി വളരാന്‍ സഹായിക്കുന്ന അനേകം പഠനസന്ദര്‍ഭങ്ങളാണ് പാഠ്യപദ്ധതിയില്‍ ഒരുക്കിയിരിക്കുന്നത്. സഹജീവികളോടു കാരുണ്യവും അവരുടെ പ്രശ്നങ്ങളില്‍ താല്‍പ്പര്യമുളവാക്കാന്‍ കഴിയുന്ന സന്ദര്‍ഭങ്ങളുമുണ്ട്. വര്‍ഗീയകലാപങ്ങള്‍ക്കെതിരെ ചിന്തിക്കാനും മതങ്ങള്‍ തമ്മില്‍ പരസ്പര ബഹുമാനവും മതവിശ്വാസികള്‍ക്കിടയില്‍ ഐക്യവും വേണമെന്ന് ആഗ്രഹിക്കാനും പാഠങ്ങള്‍ പ്രേരണനല്‍കുന്നുണ്ട്. സ്വാതന്ത്യ്രസമരത്തിന്റെ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകണമെന്ന് ആ പാഠത്തിലൂടെ കടന്നുപോകുന്ന ഒരു കുട്ടിക്ക് തോന്നലുണ്ടാകുന്നു. പ്രകൃതിയെ മാനിക്കാനും സ്നേഹിക്കാനും പരിരക്ഷിക്കാനും തനിക്ക് കടമയുണ്ടെന്ന് കുട്ടി തിരിച്ചറിയുന്നു. ഇന്നത്തെ ലോകത്ത് തന്റേടവും അലിവുമുള്ള നല്ല മനുഷ്യരായി വളരണം പുതിയ തലമുറകള്‍ എന്ന ചിന്തയാണ് പാഠപുസ്തകത്തിലെ ഓരോ വരിയും പ്രകടമാക്കുന്നത്. ഏഴാംതരത്തിലെ സാമൂഹ്യപാഠപുസ്തകം കമ്യൂണിസമാണ് പഠിപ്പിക്കുന്നത് എന്ന് മുറവിളികൂട്ടുന്നവര്‍ മനുഷ്യത്വമെന്നാല്‍ കമ്യൂണിസമാണ് എന്ന് അംഗീകരിക്കുകയാണ് ചെയ്യുന്നത്. സഹജീവികളോട് അലിവും രാജ്യസ്നേഹവും പ്രകൃതിയോട് ആദരവുമുണ്ടായാല്‍ കമ്യൂണിസ്റ്റാവുമെന്ന് ഈ വിമര്‍ശകന്‍ സമ്മതിക്കുന്നുവോ? അതിലപ്പുറം മറ്റെന്തു കമ്യൂണിസമാണ് ഈ പുസ്തകത്തിലുള്ളത്? ഇത്തരം മാനുഷികഭാവങ്ങള്‍ കുട്ടികളില്‍ വളരണമെന്ന് കേരളത്തിലെ മറ്റൊരു പ്രസ്ഥാനവും ആഗ്രഹിക്കുന്നില്ലേ?


കടപ്പാട്- ദേശാഭിമാനി

Monday, 16 June 2008

ഭാഷകളുടെ വര്‍ഷവും മലയാളം കമ്പ്യൂട്ടിങ്ങും


വി എസ് അച്യുതാനന്ദന്‍

മലയാളികള്‍ക്ക് സ്വന്തം ഭാഷയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ പ്രാപ്തി നേടിക്കൊടുക്കുന്നതിന് സര്‍ക്കാര്‍ നടപ്പാക്കുന്ന മലയാളം കമ്പ്യൂട്ടിങ് പ്രചാരണപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞദിവസം കണ്ണൂരില്‍ ഞാന്‍ ഉദ്ഘാടനം ചെയ്യുകയുണ്ടായി. മലയാളഭാഷയെ ശക്തിപ്പെടുത്തുകയും ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ വിവരസാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ എല്ലാ മലയാളികള്‍ക്കും എത്തിക്കുകയുമാണ് മലയാളം കമ്പ്യൂട്ടിങ് പ്രചാരണ പരിപാടിയുടെ ലക്ഷ്യം. പദ്ധതി നിലവില്‍വരുന്നതോടെ സാധാരണക്കാര്‍ക്ക് കമ്പ്യൂട്ടറിന്റെ സേവനം കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാനുള്ള സൌകര്യമൊരുക്കുകയാണ് ലക്ഷ്യം. രൂപപ്പെട്ടുകൊണ്ടിരിക്കുന്ന വിജ്ഞാനസമൂഹത്തിന്റെ മുന്നിലുള്ള ഒരു വെല്ലുവിളി, സമൂഹം ഡിജിറ്റല്‍സാക്ഷരരും ഡിജിറ്റല്‍നിരക്ഷരരുമായി വേര്‍തിരിയുന്ന അവസ്ഥയെ എങ്ങനെ തരണംചെയ്യാം എന്നതാണ്. ഇക്കാര്യത്തിലുള്ള ഒരു പ്രധാനതടസ്സം കമ്പ്യൂട്ടറിന്റെ ഭാഷ അടുത്ത കാലംവരെ ഇംഗ്ളീഷായിരുന്നു എന്നതാണ്. ഇന്റര്‍നെറ്റിലും മറ്റും ലഭ്യമായ വിവരങ്ങള്‍ അഥവാ ഉള്ളടക്കം വലിയ പങ്കും ഇംഗ്ളീഷിലാണ്. ഈ അവസ്ഥ കമ്പ്യൂട്ടര്‍ നിരക്ഷരരെ മാത്രമല്ല, നവസാക്ഷരരെയും കമ്പ്യൂട്ടര്‍ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നു. കമ്പ്യൂട്ടറില്‍ ഏതു ഭാഷ ഉപയോഗിക്കുന്നു എന്നത് പ്രധാനമാണ്. മാതൃഭാഷയില്‍ കമ്പ്യൂട്ടറിനോട് സംവദിക്കാന്‍ കഴിഞ്ഞാല്‍മാത്രമേ സാധാരണ ജനങ്ങള്‍ക്ക് ഈ മാധ്യമം പ്രയോജനപ്പെടുത്താന്‍ കഴിയൂ. ആദ്യം വേണ്ടത് കമ്പ്യൂട്ടറില്‍ മലയാളത്തിന്റെ സാധ്യതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ്. മൂവായിരത്തോളം വരുന്ന അക്ഷയ കേന്ദ്രങ്ങളിലൂടെ സംസ്ഥാനത്തുടനീളം പൊതുജന ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ പ്രാദേശിക ഭരണകൂടങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണം ഉറപ്പാക്കും. അടുത്ത മൂന്നു വര്‍ഷംകൊണ്ട് അന്‍പതു ലക്ഷത്തോളം കുടുംബങ്ങളില്‍ മലയാളം കമ്പ്യൂട്ടിങ്ങിന്റെ സന്ദേശമെത്തിക്കാനാവും എന്നാണ് പ്രതീക്ഷ. ബോധവല്‍ക്കരണ പരിപാടികളോടൊപ്പംതന്നെ കമ്പ്യൂട്ടറുകളില്‍ മലയാളം ഉപയോഗിക്കുന്നതിനുള്ള പരിശീലനവും സംഘടിപ്പിക്കാനാണ് പരിപാടി. പ്രത്യേകം തയ്യാറാക്കിയ വെബ്സൈറ്റിലൂടെയും ലഘുലേഖകളിലൂടെയും മലയാളം കമ്പ്യൂട്ടിങ്ങിന്റെ സന്ദേശം ജനങ്ങളിലെത്തിക്കും. ഇപ്പോള്‍ത്തന്നെ കണ്ണൂര്‍ജില്ലയില്‍ കണ്ണൂര്‍ മുനിസിപ്പാലിറ്റിയും അഴീക്കോട്, തലശേരി, ശ്രീകണ്ഠാപുരം, പിണറായി, പാപ്പിനിശ്ശേരി, മാലൂര്‍, എരമം-കുറ്റൂര്‍, മുഴപ്പിലങ്ങാട്, പായം, വേങ്ങാട് ഗ്രാമപഞ്ചായത്തുകളും മലയാളത്തിലുള്ള വെബ്സൈറ്റുകള്‍ രൂപപ്പെടുത്തിക്കഴിഞ്ഞു. ചില സ്കൂളുകളും മലയാളത്തില്‍ സൈറ്റുകളുണ്ടാക്കാന്‍ തുടങ്ങിയിട്ടുള്ളത് ശുഭോദര്‍ക്കമാണ്. അടുത്ത ഏതാനും മാസത്തിനകം നൂറുകണക്കിന് വെബ്സൈറ്റും പോര്‍ട്ടലും മലയാളത്തില്‍ തയ്യാറാക്കി വിന്യസിക്കും. മിക്ക ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കും വെബ്സൈറ്റുകളുണ്ട്. ഇതെല്ലാം വിവിധ ഏജന്‍സികളാണ് നോക്കിനടത്തുന്നത്. പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ വെബ് സൈറ്റുകള്‍ വ്യത്യസ്ത രൂപഭാവങ്ങളില്‍ കാണുന്നത് വിവര ശേഖരണത്തിന് പ്രയാസം സൃഷ്ടിക്കും. ഇത്തരം സൈറ്റുകളുടെ ഏകീകരണത്തിനാണ് കണ്ടന്റ് മാനേജ്മെന്റ് ഫ്രെയിം വര്‍ക്ക് എന്ന പദ്ധതി. വിവിധ വകുപ്പുകളുമായി ആശയവിനിമയം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള പത്ത് സൈറ്റുകള്‍ പൊതുപദ്ധതിയില്‍ കൊണ്ടുവന്നു. 26 പുതിയ സൈറ്റുകള്‍ ഏകീകൃത സ്വഭാവത്തോടെ തയ്യാറാക്കി. വേറെ പത്തെണ്ണം പൊതുപദ്ധതിയിലേക്കു കൊണ്ടുവരുന്നു. എല്ലാ വെബ്സൈറ്റും മലയാളത്തില്‍ക്കൂടി ലഭ്യമാക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. നാട്ടറിവുകളായും നാടന്‍ ചൊല്ലുകളായും കലാരൂപങ്ങളായും താളിയോലകളായും നമുക്കുള്ള വിജ്ഞാനശേഖരം സംരക്ഷിക്കാനും വിനിമയംചെയ്യാനും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടണം. ഇതിനുള്ള പ്രവര്‍ത്തനങ്ങളും മലയാളം കമ്പ്യൂട്ടിങ് പദ്ധതിയുടെ ഭാഗമായി മുന്നോട്ടു കൊണ്ടുപോകാം. കേരള സര്‍ക്കാരിന്റെ ഐടിവകുപ്പ് സ്വതന്ത്ര സോഫ്റ്റ്വെയര്‍ സ്ഥാപനമായ സ്പേസിന്റെ സഹായത്തോടെ നടപ്പാക്കുന്ന മലയാളം കമ്പ്യൂട്ടിങ് പദ്ധതി ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം പകരും. ഈ വര്‍ഷം ലോകമാകെ ഭാഷകളുടെ വര്‍ഷമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ ആഹ്വാനംചെയ്തിരിക്കുകയാണ്. കമ്പ്യൂട്ടിങ്ങിന്റെ മേഖലയില്‍ ഭാഷാ വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികളിലൂടെ കേരളസര്‍ക്കാരും അന്താരാഷ്ട്രസമൂഹവുമായി കൈകോര്‍ക്കുകയാണ്. സര്‍ക്കാരും ഇതര സ്ഥാപനങ്ങളും നല്‍കുന്ന സേവനങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിനുവേണ്ടിയാണ് അക്ഷയകേന്ദ്രങ്ങള്‍ വ്യാപകമാക്കുന്നത്. വെള്ളം, വൈദ്യുതി, ടെലിഫോബില്ലുകള്‍ അടയ്ക്കുന്നതിനും, റെയില്‍, വിമാന ടിക്കറ്റുകള്‍ ബുക്കുചെയ്യുന്നതിനും, ഇന്‍ഷുറന്‍സ് പ്രീമിയമടയ്ക്കുന്നതിനും, ഇതുപോലുള്ള നിരവധി കാര്യങ്ങള്‍ക്കും സ്വന്തം ഗ്രാമത്തിലെ അക്ഷയകേന്ദ്രത്തിലെത്തിയാല്‍ മതി എന്ന അവസ്ഥയാണ് വരുന്നത്. ഇത്തരം സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുവേണ്ടി ജനങ്ങളെ കമ്പ്യൂട്ടര്‍ സാക്ഷരരാക്കുന്ന പ്രവര്‍ത്തനവും അക്ഷയകേന്ദ്രങ്ങള്‍ വഴിയാണ് നടപ്പാക്കിവരുന്നത്. പതിനാലുജില്ലയിലുമായി ഇതിനകം 1174 അക്ഷയകേന്ദ്രങ്ങള്‍ സ്ഥാപിച്ചു. കണ്ണൂര്‍ ജില്ല 2007 സെപ്തംബര്‍ 22ന് കമ്പ്യൂട്ടര്‍ സാക്ഷരത പ്രഖ്യാപിച്ചു. മറ്റു ജില്ലയിലും സാക്ഷരതാ പ്രഖ്യാപനം ഉടന്‍ നടത്താനാവും. 2008-09ല്‍ ഏഴു ജില്ലയിലേക്കുകൂടി ഇ-പേമെന്റ് സംവിധാനം വ്യാപിപ്പിച്ചു. പ്രതിമാസം രണ്ടു കോടിയോളം രൂപയുടെ വിനിമയം അക്ഷയകേന്ദ്രങ്ങള്‍വഴി നടക്കുന്നു. കോഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ മികച്ച സ്ത്രീസംരംഭകയ്ക്കുള്ള അവാര്‍ഡ് മലപ്പുറത്തെ ഷഹന കരസ്ഥമാക്കിയത് അഭിമാനാര്‍ഹമായ നേട്ടമാണ്. യൂനികോഡ് നിലവില്‍വന്നതോടെ മലയാളം കമ്പ്യൂട്ടിങ് അനായാസമാവുകയാണ്. എല്ലാ ഭാഷയിലെയും അക്ഷരമാല കമ്പ്യൂട്ടറിന് പരിചിതമാവുകയാണ്. ലോകത്തില്‍ എവിടെയുമുള്ള ഏത് കമ്പ്യൂട്ടറിലും മലയാളവും വിളിപ്പുറത്തെത്തും എന്നതാണ് പുതിയ സൌകര്യം. ഇത് നമ്മുടെ സാധ്യതകളെ അനന്തമാക്കുകയാണ്. അതിനനുസരിച്ച് കമ്പ്യൂട്ടറിലും മലയാളം പുഷ്ടിപ്പെടണം. സാര്‍വദേശീയമായി ഇത് ഭാഷകളുടെ വര്‍ഷമാണല്ലോ. ആഗോളവല്‍ക്കരണം സാമ്പത്തികരംഗത്തല്ല, ഭാഷകളുടെയും സംസ്കാരത്തിന്റെയും മേഖലയിലാണ് ഏറ്റവും വലിയ അധിനിവേശം നടത്തിയിരിക്കുന്നത്. അത് പ്രാദേശിക ജനവിഭാഗങ്ങളെ എല്ലാ അര്‍ഥത്തിലും ആത്മനിന്ദയിലേക്കു തള്ളാനാണ് ശ്രമിച്ചത്. കമ്പ്യൂട്ടറിന്റെ ഭാഷ ഇംഗ്ളീഷാണ്, അതുകൊണ്ട് മലയാളത്തോട് സലാം എന്ന ചിന്താഗതി ഇവിടെയുണ്ടായി. പ്രാദേശികമായ എല്ലാം മോശമാണ്, അതത് നാട്ടിലെ രുചികള്‍പോലും അപരിഷ്കൃതമാണ് എന്ന തോന്നലുളവാക്കി. പ്രാദേശിക ഭാഷകളും സംസ്കാരങ്ങളും മരിക്കാന്‍ പോകുന്നു, അവ ക്ഷീണിക്കുകയാണ് എന്ന ആശങ്ക ശക്തമാണിന്ന്. അത്തരമൊരു ആശങ്കയുടെ പശ്ചാത്തലത്തിലാവണം ഐക്യരാഷ്ട്രസഭ ഇക്കൊല്ലം ഭാഷാ വര്‍ഷമായി ആചരിക്കാന്‍ നിശ്ചയിച്ചത്. നമ്മുടെ സംസ്കാരത്തിന്റെ മാധ്യമം നമ്മുടെ ഭാഷയാണ്. ഭാഷയെ ക്ഷീണിപ്പിച്ചാല്‍ പിന്നെ സംസ്കാരവുമില്ല. പുതിയ സാങ്കേതിക വിദ്യക്കു ചേര്‍ന്നതല്ല നിങ്ങളുടെ ഭാഷ, ശാസ്ത്ര സാങ്കേതികപഠനത്തിന് പറ്റുന്ന മാധ്യമമല്ല നിങ്ങളുടെ ഭാഷ എന്ന അസംബന്ധം പ്രചരിപ്പിച്ച് പ്രാദേശിക ഭാഷകളെ നശിപ്പിക്കുന്നതിനാണ് ശ്രമം നടക്കുന്നത്. ഈ അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പ് അനിവാര്യമാണ്. മലയാളം കമ്പ്യൂട്ടിങ് പ്രചാരണം അതിന്റെ ഭാഗമാണ്. സാങ്കേതികവിദ്യ ലഭ്യമാവാന്‍, ആധുനിക വിജ്ഞാനങ്ങള്‍ ലഭ്യമാകാന്‍ മറ്റു ഭാഷകളിലേക്ക് പോകേണ്ടതില്ല, ഇതാ ഇവിടെത്തന്നെയുണ്ട് എന്നു തെളിയിക്കുകയാണ്. തുറന്ന മനസ്സോടെയുള്ള പാരസ്പര്യത്തിലൂടെ, കൊടുക്കല്‍ വാങ്ങലിലൂടെ, വളര്‍ന്നു വികസിച്ച ഉദാത്തമായ ഭാഷയാണ് മലയാളം. ആരുടെയും മുമ്പില്‍ മുഖംതാഴ്ത്തി നില്‍ക്കേണ്ട അപകര്‍ഷബോധം ഈ ഭാഷയ്ക്കില്ല. ഇത് ഉല്‍ക്കര്‍ഷത്തിന്റെ ഭാഷയാണ്. വിജ്ഞാനങ്ങളെല്ലാം വഴങ്ങുന്നതും സ്വീകരിക്കുന്നതുമായ വികസ്വര ഭാഷ. ഭാഷകളുടെ വര്‍ഷത്തില്‍ കേരളത്തിന്റെ ഏറ്റവും വലിയ ഒരു ചുവടുവയ്പാണ് മലയാളം കമ്പ്യൂട്ടിങ് സാര്‍വത്രികമാക്കാനുള്ള യത്നം. കേരളത്തില്‍ ഇപ്പോള്‍ കരിക്കുലം പരിഷ്കരണത്തിന്റെ നാളുകളാണ്. ശിശുകേന്ദ്രിതവും പ്രവര്‍ത്തനാധിഷ്ഠിതവുമായ ക്ളാസ് മുറികളാണ് നാം സ്വപ്നം കാണുന്നത്. മഹാഭൂരിപക്ഷം കുട്ടികളും മലയാളംമാധ്യമത്തില്‍ പഠിക്കുന്ന കേരളത്തില്‍ ഇംഗ്ളീഷിലുള്ള ഉള്ളടക്കം പ്രയോജനംചെയ്യില്ല. ഇവിടെയാണ് മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രസക്തി. വിദ്യാഭ്യാസത്തില്‍ സ്വന്തം അടിത്തറ ഉറപ്പാക്കുന്നതോടൊപ്പം നാടിന്റെ വിവിധ ഭരണതലങ്ങളില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണവും നടപ്പാക്കാന്‍ ശ്രമംനടക്കുന്നു. ഇതില്‍ എടുത്തുപറയേണ്ട ഒന്നാണ് ഇ-ഗവേണന്‍സ് പരിപാടി. വിവിധ സര്‍ക്കാര്‍ ഓഫീസുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ ഭരണ സിരാകേന്ദ്രത്തെയും ഗ്രാമങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകളെയും ഒരേപോലെ ജനങ്ങള്‍ക്ക് സമീപിക്കാനാവും. ഇതിനായി രൂപകല്‍പ്പനചെയ്ത സ്റേറ്റ് വൈഡ്ഏരിയാ നെറ്റ്വര്‍ക്ക് പദ്ധതി അന്തിമഘട്ടത്തിലാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ നഗരങ്ങളെയും ഈ നഗരങ്ങളില്‍നിന്ന് ഓരോ ജില്ലയെയും ജില്ലകളില്‍നിന്ന് ബ്ളോക്കുകളെയും ഡാറ്റാ കേബിളുകള്‍ വഴി ബന്ധിപ്പിച്ചുകഴിഞ്ഞു. ബ്ളോക്കുകളില്‍നിന്ന് വിവിധ സര്‍ക്കാര്‍ ഓഫീസുകളെ ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനം നടന്നുവരുന്നു. ഇതിനു സമാന്തരമായി വിവിധ വകുപ്പുകളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണവും പൂര്‍ത്തിയായിവരുന്നു. മികച്ച ഇ-ഗവേണന്‍സ് സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളത്തിന് ലഭിച്ചുവെന്നതും ശ്രദ്ധേയമാണ്.

കടപ്പാട്-ദേശാഭിമാനി

Tuesday, 6 May 2008

മാതൃകയാക്കാം ഈവിവാഹം

മാതൃകയാക്കാം ഈവിവാഹം.
കണ്ണഞ്ചിപ്പിക്കുന്ന മണിയറയില്ല..., സ്‌ത്രീധനമായി കാറും സ്വര്‍ണവുമില്ല... കല്യാണവീട്ടില്‍ തലേദിവസത്തെ പാട്ടുംകൂത്തുമില്ല...വിരലിലെണ്ണാവുന്ന സുഹൃത്തുക്കളെ മാത്രം വിളിച്ച്‌ ചായസല്‍ക്കാരം....പിന്നെ സ്‌ത്രീധനമെന്ന മഹാവിപത്തിനെതിരെ പഠനക്ലാസും. വിവാഹധൂര്‍ത്തിനെതിരെ ലളിത വിവാഹം നടത്തി മാതൃകയായിരിക്കുകയാണ്‌ തീരമേഖലയിലെ സക്രിയ സി.പി.എം. പ്രവര്‍ത്തകനായ ഉസ്‌മാന്‍ കൊത്തിക്കാല്‍. പാര്‍ട്ടിയിലും സമുദായത്തിലും നടക്കുന്ന വിവാഹധൂര്‍ത്ത്‌ വാര്‍ത്തയാവുമ്പോള്‍ പെണ്‍വീട്ടുകാര്‍ക്ക്‌ മഹറ്‌ നല്‍കി സ്‌ത്രീധനമായി ഒന്നുംവാങ്ങാതെ തന്റെ ജീവിത സഖിയെ കണ്ടെത്തുകയായിരുന്നു ഉസ്‌മാന്‍. ബേക്കലിലെ പരേതനായ അബൂബക്കറിന്റെ മകള്‍ ഫാത്തിമയ്‌ക്കാണ്‌ ഉസ്‌മാന്‍ മിന്നുകെട്ടിയത്‌. വരന്റെ വീട്ടില്‍നിന്ന്‌ 20ഓളം പേര്‍മാത്രമാണ്‌ പെണ്ണിന്റെ വീട്ടിലെത്തി ചടങ്ങ്‌ നടത്തിയത്‌. ഇവിടെ ഒരു ചായസല്‍ക്കാരം മാത്രമാണുണ്ടായത്‌. വധുവിന്റെ വീട്ടില്‍നിന്ന്‌ വളരെ കുറച്ച്‌പേര്‍ മാത്രമാണ്‌ വൈകീട്ട്‌ വരന്റെവീട്ടിലേക്ക്‌ പോയത്‌. തുടര്‍ന്ന്‌ കൊത്തിക്കാലിലെ ഉസ്‌മാന്റെ വീട്ടില്‍ സ്‌ത്രീധനത്തിനെതിരെ ഖുര്‍ആനെ അടിസ്ഥാനമാക്കി കണ്ണൂര്‍സ്വദേശി ഷമീമ ടീച്ചര്‍ ക്ലാസെടുത്തു. സ്‌ത്രീധനത്തിനും വിവാഹധൂര്‍ത്തിനുമെതിരെയാണ്‌ ഇത്തരമൊരു വിവാഹമെന്ന്‌ ഉസ്‌മാന്‍ പറയുന്നു. സാമ്പത്തികസ്ഥിതിയനുസരിച്ച്‌ പെണ്ണിന്റെ വീട്ടുകാര്‍ക്ക്‌ മഹറ്‌നല്‍കി പെണ്‍കുട്ടിയെ സ്വീകരിക്കണമെന്നാണ്‌ ഇസ്‌ലാം അനുശാസിക്കുന്നതെന്നും എന്നാല്‍ നേര്‍വിപരീതമായി സ്‌ത്രീധനമായി വലിയതുക വാങ്ങിയാണ്‌ വിവാഹം നടത്തുന്നതെന്നും ഉസ്‌മാന്‍ പറഞ്ഞു. കൂടാതെ ആളുകളുടെ ബാഹുല്യം കുറച്ച്‌ വിവാഹം ലളിതമായി നടത്തണമെന്ന്‌ സംയുക്ത ജമാഅത്ത്‌ കമ്മിറ്റിയുടെ സര്‍ക്കുലര്‍ നിലവിലുണ്ടെങ്കിലും ആരും പാലിക്കുന്നില്ലെന്നും ഉസ്‌മാന്‍ ചൂണ്ടിക്കാട്ടി. ആര്‍ഭാടങ്ങള്‍ക്കെതിരെ ഒരു ബോധവത്‌കരണമാണ്‌ ഈ വിവാഹമെന്നും ഇതിന്‌ മുട്ടുന്തല ജമാഅത്ത്‌ കമ്മിറ്റിയുടെയും വീട്ടുകാരുടെയും പൂര്‍ണ പിന്തുണയുണ്ടെന്നും ഉസ്‌മാന്‍ പറഞ്ഞു. കൊത്തിക്കാലിലെ പരേതനായ അബൂബക്കറിന്റെയും ഫാത്തിമയുടെയും മകനായ ഉസ്‌മാന്‍ അജാനൂര്‍ പഞ്ചായത്ത്‌ ന്യൂട്രി മിക്‌സ്‌ നിര്‍മാണ യൂണിറ്റിന്റെ സെക്രട്ടറിയാണ്‌. നേരത്തെ ഡി.വൈ.എഫ്‌.ഐ. യൂണിറ്റ്‌ സെക്രട്ടറിയായിരുന്നു.




കാഞ്ഞങ്ങാട്ടെ ഒരുസുഹൃത്തിന്‍റെ വിവാഹത്തെ കുറിച്ച് വന്ന പത്രവാര്‍ത്ത.

Tuesday, 29 April 2008

പരിഷത്ത് വാര്‍ത്ത

കേരളാശാസ്ത്രസാഹിത്യപരിഷത്ത് വിശേഷങ്ങളുമായി പരിഷത്ത് വാര്‍ത്ത കാണുവാന്‍ ലിങ്കില്‍ ഞെക്കുക.

Monday, 28 April 2008

ബ്ലോഗ് ശില്പശാല മാതൃഭൂമി വാര്‍ത്ത.


കോഴിക്കോട്‌: ആശയവിനിമയത്തിന്റെ അനന്തസാധ്യതകള്‍ പകരുന്ന ബ്ലോഗ്‌ ലോകത്തേക്ക്‌ നവാഗതരെ സ്വാഗതംചെയ്‌തുകൊണ്ട്‌ കേരള ബ്ലോഗ്‌ അക്കാദമിയുടെ നേതൃത്വത്തില്‍ കോഴിക്കോട്ട്‌ മലയാളം ബ്ലോഗ്‌ ശില്‌പശാല സംഘടിപ്പിച്ചു. കോഴിക്കോട്‌ സഹകരണ അര്‍ബന്‍ബാങ്ക്‌ ഓഡിറ്റോറിയത്തില്‍ നടന്ന ശില്‌പശാല പങ്കാളിത്തംകൊണ്ടും വിഷയത്തിന്റെ പുതുമകൊണ്ടും ഏറെ ശ്രദ്ധയാകര്‍ഷിച്ചു. എങ്ങനെ ബ്ലോഗ്‌ തുടങ്ങാമെന്നും എങ്ങനെ ബ്ലോഗിങ്‌ നടത്താമെന്നും ഇന്റര്‍നെറ്റിലെ മലയാളികൂട്ടായ്‌മ എങ്ങനെ സജീവമാക്കാമെന്നതിനെയും വിശദമായി പ്രതിപാദിക്കുന്നതായിരുന്നു ശില്‌പശാല.
മലയാളം ബ്ലോഗ്‌ ലോകത്തെ പ്രശസ്‌തരുടെ കൂട്ടായ്‌മയില്‍ വിരിഞ്ഞ കേരള ബ്ലോഗ്‌ അക്കാദമിയുടെ രണ്ടാമത്‌ ശില്‌പശാലയായിരുന്നു കോഴിക്കോട്ടേത്‌. കഴിഞ്ഞമാസം കണ്ണൂരിലായിരുന്നു ആദ്യശില്‌പശാല. ബ്ലോഗുകളിലൂടെ നല്‍കിയ പ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ്‌ ശില്‌പശാല സംഘടിപ്പിക്കപ്പെട്ടത്‌. നൂറ്റമ്പതോളം പേര്‍ പങ്കെടുത്ത ശില്‌പശാലയില്‍ മലയാളം 'ബൂലോക'ത്തിലെ പ്രശസ്‌തര്‍ വിവിധവിഷയങ്ങളില്‍ ക്ലാസുകളെടുത്തു. പിന്നീട്‌ ബൂലോകത്തെ നവാഗതരുടെ ബ്ലോഗുകള്‍ തുടങ്ങിക്കൊണ്ട്‌ ബ്ലോഗ്‌ വിദ്യാരംഭവും നടന്നു.
ചിത്രകാരന്‍, ഏറനാടന്‍, കണ്ണൂരാന്‍, വിശ്വപ്രഭ, മലബാറി, അരീക്കോടന്‍, കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി, വി.കെ.ആദര്‍ശ്‌, സുനില്‍ കെ. ഫൈസല്‍ തുടങ്ങി പ്രശസ്‌തരായ ബ്ലോഗര്‍മാരാണ്‌ ക്ലാസുകള്‍ നിയന്ത്രിച്ചത്‌. ബ്ലോഗ്‌ലോകത്തെക്കുറിച്ച്‌ കെ.പി.സുകുമാരന്‍, ശില്‌പശാലയുടെ ആവശ്യകതയെക്കുറിച്ച്‌ ഏറനാടന്‍, മലയാളം ടൈപ്പ്‌ ചെയ്യുന്നതിനെക്കുറിച്ചും ബ്ലോഗ്‌ തുടങ്ങുന്നതിനെക്കുറിച്ചും കണ്ണൂരാന്‍, സംഗീത ബ്ലോഗുകളെക്കുറിച്ച്‌ ടി.പ്രദീപ്‌കുമാര്‍, ബ്ലോഗിന്റെ ഭാവിയെക്കുറിച്ച്‌ വി.കെ.ആദര്‍ശ്‌, എന്റെ ബ്ലോഗ്‌ അനുഭവങ്ങളെക്കുറിച്ച്‌ മൈന ഉമൈബാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സുനീഷ്‌ മലബാറി സ്വാഗതവും സുനില്‍ കെ.ഫൈസല്‍ നന്ദിയും പറഞ്ഞു.
രണ്ടുവര്‍ഷംമുമ്പ്‌ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ വന്ന ബ്ലോഗുകളെക്കുറിച്ചുള്ള ലേഖനമാണ്‌ ബൂലോകത്തിലേക്ക്‌ പലരെയും അടുപ്പിച്ചതെന്ന്‌ ശില്‌പശാലയില്‍ പങ്കെടുത്ത മിക്കവരും അഭിപ്രായപ്പെട്ടു. ഇന്ന്‌ മലയാളത്തില്‍ മൂവായിരത്തോളം ബ്ലോഗുകളുണ്ട്‌. ആയിരത്തിലധികം പേര്‍ സജീവമായി ബ്ലോഗിങ്‌ നടത്തുന്നു.

Thursday, 24 April 2008

വിവാദത്തിലൂടെ നഷ്ട്മായത് അപൂര്‍വ്വാവസരം-മുതുകാട്


ചില മാന്ത്രികര്‍ ഉണ്ടാക്കിയ് വിവാദത്തിലൂടെ നഷ്ട്മായത് മനോഹരമായ
ജാലവിദ്യ കാണാനുള്ള അവസരമാണെന്ന് പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ്
മുതുകാട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.വിസ്മയം-08 രാജ്യാന്തര
മാന്ത്രിക മേളക്ക് മുന്നോടിയായി മോഹന്‍ലാലിന്‍റെ അവതരണ ശൈലിക്ക്
അനുയോജ്യമായണ് മാജിക്ക് അക്കാദമി ‘ബേണിംഗ് ഇല്ലൂഷന്‍‘ എന്ന ജാലവിദ്യതയ്യാറാക്കിയത്.എന്നാല്‍ ഈമാജിക്ക് എന്താണെന്നു പോലും അറിയാതെ
വിവാദങ്ങള്‍ ഉണ്ടാക്കുകയായിരുന്നു.ഏറെ തിരക്കിനടയിലും
സമര്‍പ്പണബോധത്തോടെ ഒന്നര വര്‍ഷത്തെ കഠിന പരിശീലനം നേടിയ ശേഷം
നൂറു ശതമാനം ആത്മവിശ്വാസത്തോടെയാണ് മോഹന്‍ലാല്‍‘ബേണിംഗ് ഇല്ലൂഷന് തയ്യാറായത്.എന്തു വിദ്യയാണ് ചെയ്യാന്‍ പോകുന്നതെന്ന് ഇതു വരെ വെളിപ്പെടുത്തിയിരുന്നില്ല.പരിപാടിയെകുറിച്ച് വാര്‍ത്ത വന്നതിനുശേഷമാണ് വില കുറഞ്ഞ പ്രചാരണ വിദ്യയിലൂടെ ഒരു മാന്ത്രികന്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.എതിര്‍പ്പിന് എരിവു കൂട്ടാന്‍ മൊബൈല്‍ മോര്‍ച്ചറിയില്‍ കിടന്നുള്ള ജാലവിദ്യക്കും അദ്ദേഹം തയാറായി. മാജിക്ക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ക്ക് തന്നോടുള്ള ആസൂയയും പബ്ലിസിറ്റിയുമാണ് ഇതിനെല്ലാം പിന്നില്‍.ബേണിംഗ് ഇല്ലൂഷനും,ഫയര്‍ എസ്കേപ്പും രണ്ടും രണ്ടാണ്.ആദ്യകാലത്ത് പുസ്തകത്തില്‍ നിന്നും വായിച്ച് പഠിച്ചാണ് താന്‍ ഫയര്‍‌എസ്കേപ്പ് നടത്തിയത്. ഇപ്പോള്‍ മാജിക്ക് അക്കാദമിയിലൂടെ പരിശീലനം ലഭിച്ച ശേഷമാണ് അവതരിപ്പിക്കുന്നത്.എല്ലാന്യൂനതകളും പരിഹരിച്ചാണ് അവതരണം.അതിനാല്‍ അപകടസാധ്യത തീരെയില്ല.ഈ മനോഹര ജാലവിദ്യയെ ഭീതിയുടെ കറുപ്പ്ചായം പൂശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.ഇതേതുടര്‍ന്നാണ് ലാലിന്‍റെ ആരാധകരും അഭ്യുദയകാംശികളും ആശങ്കയിലായത്.സമ്മര്‍ദ്ദം ഏറിയതിനെതുടര്‍ന്ന് ഏറെ ചര്‍ച്ചകള്‍ക്കു ശേഷമാണ് പരിപാടിയില്‍ നിന്നും പിന്തിരിയാന്‍ തങ്ങള്‍ തീരുമാനിച്ചത്. മോഹന്‍ലാലിനുവേണ്ടി മാത്രം രൂപ കല്‍പ്പന ചെയ്ത പരിപാടിയായിരുന്നു ഇത്.അതിനാല്‍ താന്‍ അത് അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല.പുതുമയുള്ള ഈ മാജിക്കിലൂടെ ലോകമാജിക്കിന്‍റെ ചരിത്രത്തില്‍ ഇടം നേടാനുള്ള അവസരമാണ് ഇതിലൂടെ നഷ്ടമായതെന്ന് മുതുകാട് അഭിപ്രായപെട്ടു.മാന്ത്രികരുടെ അന്താരഷ്ട്രകണ്‍‌വെന്‍ഷന്‍ വരാനിരിക്കുന്ന സന്ദര്‍ഭത്തില്‍ മാന്ത്രികര്‍ തമ്മിലുള്ള ചേരിതിരിവ് അനാരോഗ്യകരമായ പ്രവണത വളര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.


(ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത.)

Wednesday, 6 February 2008

ദീപികക്കു സഹിക്കുന്നില്ല

ഇന്നത്തെ ദീപികയിലെ മുഖ പ്രസംഗം നോക്കൂ... കെ.ഇ.ആര്‍ റിപ്പോര്‍ട്ട് ദീപികക്ക് സഹിക്കാന്‍ പറ്റുന്നില്ല.

പരിഷ്കരണത്തിനു പിന്നിലും പകപോക്കല്‍ രാഷ്ട്രീയം


വിദ്യാഭ്യാസ മേഖലയില്‍ കാലോചിതമായ പരിഷ്ക്കാരങ്ങള്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഗൂഢലക്ഷ്യങ്ങളോടെ ചില കാര്യങ്ങള്‍ നടപ്പാക്കാന്‍ കുറുക്കുവഴികള്‍ തേടുന്നതാണ് എല്ലാ ഇടതുപക്ഷ സര്‍ക്കാരുകളുടെയും കാലത്ത് കാണാറുള്ളത്. ഇക്കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഇത്തരം ശ്രമങ്ങളുടെ ഒരു പരമ്പര തന്നെ കാണാനാവും.

കേരള വിദ്യാഭ്യാസചട്ട പരിഷ്കരണസമിതി തിങ്കളാഴ്ച വിദ്യാഭ്യാസ മന്ത്രി എം. എ ബേബിക്കു കൈമാറിയ റിപ്പോര്‍ട്ട് പ്രത്യക്ഷത്തില്‍ സദുദ്ദേശ്യപരമായ പല നിര്‍ദ്ദേശങ്ങളും അടങ്ങിയതാണെന്ന തോന്നല്‍ ഉണ്ടാക്കിക്കൊണ്ട് ഇടതുപക്ഷ സര്‍ക്കാരിന്റെ രഹസ്യ അജന്‍ഡ നടപ്പാക്കിയിരിക്കുകയാണ്. സര്‍ക്കാരിന്റെ നയവും സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയുടെ നയവും സര്‍ക്കാര്‍ നിയമിക്കുന്ന ഒരു പഠനസമിതി പാലിക്കേണ്ടതുണ്േടാ എന്ന ചോദ്യം കൂടി ഇവിടെ ഉയരുന്നുണ്ട്.

കെ. ഇ. ആര്‍ പരിഷ്കരണസമിതി റിപ്പോര്‍ട്ടിന്റെ ഉള്ളറകളിലൂടെ പോകുമ്പോള്‍ ഈ റിപ്പോര്‍ട്ട് ആര്‍ക്കുവേണ്ടി തയാറാക്കി എന്നു വ്യക്തമാവും. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ചരിത്രവും സാഹചര്യങ്ങളും മനസിലാക്കാതെ ഇടതുപക്ഷ നയസമീപനങ്ങള്‍ക്കനുസൃതമായി ഒരു റിപ്പോര്‍ട്ട് സമര്‍പ്പാക്കാനാണോ സമിതിയെ ചുമതലപ്പെടുത്തിയിരുന്നതെന്ന് ആര്‍ക്കും ന്യായമായി സംശയമുണ്ടാവും.

സ്വകാര്യ വിദ്യാഭ്യാസ മേഖലയാണ് ഇവിടുത്തെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്ന മുന്‍വിധിയാണോ പരിഷ്കരണസമിതിയേയും നയിച്ചത്? അല്ലെങ്കില്‍ പിന്നെ എന്തിനാണ് സ്വകാര്യ വിദ്യാഭ്യാസ മേഖലയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇത്രയേറെ നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ കുത്തിനിറച്ചത്.

സ്വകാര്യ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക- അനധ്യാപക നിയമനം ഒരു സ്വതന്ത്ര ഏജന്‍സിയെ ഏല്പിക്കണമെന്ന നിര്‍ദ്ദേശം കഴിഞ്ഞ കുറെക്കാലമായി എസ് എഫ് ഐ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന ആവശ്യമാണ്. അതിന് സി. പി. നായര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പച്ചക്കൊടി കാണിച്ചിരിക്കുന്നു. എന്നാല്‍ ഈ വിഷയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങളുടെ കൂടി ഭാഗമാണെന്ന് മുന്‍ ചീഫ് സെക്രട്ടറി കൂടിയായ സമിതി ചെയര്‍മാനും അംഗങ്ങള്‍ക്കും അറിയാന്‍ പാടില്ലെന്നുണ്േടാ? കേരളത്തിലെ സ്വകാര്യവിദ്യാലയങ്ങളില്‍ നല്ലൊരു പങ്കും ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്നതാണെന്നും കേരളത്തിന്റെ വിദ്യാഭ്യാസ വികസനത്തില്‍ ഈ വിദ്യാലയങ്ങള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ എത്ര മഹത്തരമാണെന്നും അറിയാത്തവരൊന്നുമല്ല ഇവര്‍.

മൂല്യബോധവും ഈശ്വരവിശ്വാസവും സാഹോദര്യവും സമഭാവനയും ഉള്ള ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതില്‍ സ്കൂള്‍ വിദ്യാഭ്യാസ മേഖലയ്ക്ക് ഉള്ള പങ്ക് സമിതി അംഗങ്ങള്‍ ഒട്ടും തന്നെ കണക്കിലെടുക്കാതിരുന്നത് അത്യന്തം ഖേദകരമെന്നല്ലാതെ എന്തു പറയാന്‍.

സ്കൂളുകളില്‍ ദൈവാരാധന പാടില്ല എന്ന നിര്‍ദ്ദേശം ലാഘവബുദ്ധിയോടെ കാണാന്‍ നമ്മുടെ സംസ്കാരവും പാരമ്പര്യ വും എങ്ങിനെ അനുവദിക്കും? സ്കൂളില്‍ പൊതു പ്രാര്‍ഥന നടത്തുന്നതുപോലും പാടില്ല എന്ന നിര്‍ദ്ദേശം സ്കൂള്‍ കാമ്പസുകളെ ഈശ്വരചിന്തയില്‍നിന്നും അകറ്റുക എന്ന ഉദ്ദേശ്യത്തോടെയല്ലെങ്കില്‍ പിന്നെ മറ്റെന്താണ്? സ്കൂള്‍ വളപ്പില്‍ പള്ളിയോ പൊതു ആരാധനാ സ്ഥലമോ പാടില്ലെന്നാണ് മറ്റൊരു നിര്‍ദ്ദേശം. പള്ളിക്കൂടം എന്ന വാക്കു തന്നെ പള്ളിയുമായി ബന്ധപ്പെട്ടതാണ്. ക്രൈസ്തവ മാനേജ്മെന്റുകളുടെ കീഴിലുള്ള ഒട്ടു മിക്ക സ്കൂളുകളും പള്ളി പരിസരത്താണ് സ്ഥിതി ചെയ്യുന്നത്. പള്ളിക്കുവേണ്ടി വിശ്വാസികള്‍ നല്‍കിയ സ്ഥലത്ത് സ്കൂള്‍ നടത്തി എല്ലാ സമുദായങ്ങള്‍ക്കും വിശിഷ്യ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് അക്ഷരജ്ഞാനവും മൂല്യാധിഷ്ഠിത ജീവിതത്തിനുതകുന്ന ആശയങ്ങളും പകര്‍ന്നു നല്‍കിയതിന് നല്‍കുന്ന ശിക്ഷയാണോ ഇത്?

ചില ക്രൈസ്തവ വിദ്യാലയങ്ങളോടനുബന്ധിച്ച് പണ്ടു മുതല്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ചാപ്പലുകളുണ്ട്. നിരവധി അക്രൈസ്തവ വിദ്യാര്‍ഥികള്‍ പോലും ഇവിടെ കയറി ഈശ്വരസാന്നിധ്യം അനുഭവിക്കുന്നത് ഇന്നും പലയിടങ്ങളിലും കാണാനാവും. അവരാരും മതം മാറുകയോ മൌലികവാദികളാവുകയോ ചെയ്തിട്ടില്ല. മറിച്ച്, ഇന്നും ആ ഈശ്വാരാഭിമുഖ്യത്തിന്റെ ചൈതന്യം പേറുന്നത് അഭിമാനത്തോടെ പറയുന്നവരാണ് പലരും.

സ്കൂളിന്റെ ചുറ്റു മതിലുകള്‍ പരസ്യത്തിനുപയോഗിക്കരുതെന്ന നിര്‍ദ്ദേശം നമ്മുടെ പല സര്‍ക്കാര്‍ സ്കൂളുകളിലെയും ഭിത്തികള്‍ അലങ്കരിക്കുന്ന സിനിമാ പരസ്യങ്ങള്‍ ഒഴിവാക്കാനോ അതോ സദ്ഗ്രന്ഥങ്ങളില്‍ നിന്നുള്ള സദ്വചനങ്ങള്‍ എഴുതുന്നത് ഒഴിവാക്കാനോ?

ചെറിയ കാര്യങ്ങളെന്നു തോന്നുമെങ്കിലും ഇതിന്റെയെല്ലാം പിന്നില്‍ വിദ്യാഭ്യാസ വികസനത്തിന്റെ സദുദ്ദേശ്യങ്ങളല്ല കാണാനാവുന്നത്. സ്വകാര്യ സ്കൂളുകളെ ഇല്ലായ്മ ചെയ്താല്‍ ഇവിടുത്തെ അടിസ്ഥാന വിദ്യാഭ്യാസ മേഖല നന്നാകുമെന്ന വിശ്വാസം പ്രത്യയശാസ്ത്ര മൌലികവാദം തലയ്ക്കുപിടിച്ച രാഷ്ട്രീയക്കാര്‍ക്കുണ്ടാകാം എന്നാല്‍ വിദ്യാഭ്യാസ മേഖലയെ പാവനമായൊരു കര്‍മരംഗമായി കാണുന്നവര്‍ക്ക് അതിനാവില്ല. അതുകൊണ്ടു തന്നെ സ്കൂള്‍ വിദ്യാഭ്യാസ മേഖലയെ ഇത്തരം ചട്ടങ്ങളൊരുക്കി ഞെരുക്കി തോല്പിക്കാമെന്ന വ്യാമോഹവും ആര്‍ക്കും വേണ്ട.