Saturday 19 July 2008

പ്രതിഷേധിക്കുക ഈ ക്രൂരതക്കെതിരെ....

മലപ്പുറം ജില്ലയിലെ ക്ലസ്റ്റ്ര് യോഗത്തിനിടെ യൂത്ത് ലീഗുകാര്‍
ഒരധ്യാപകനെ ആക്രമിച്ച് കൊലപെടുത്തിയിരിക്കുന്നു. പ്രതിഷേധിക്കുക നാം.
ഈ കാടന്‍‌മാരുടെ ക്രൂരതക്കെതിരെ........

ഈ ദാരുണ സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു.
അവരുടെ കുടുംബത്തിന്‍റെയും,പൊതുസമൂഹത്തിന്‍റെയും
ദുഖത്തില്‍ പങ്കു ചേരുന്നു.
ഇനി ഇങ്ങിനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ.

അധ്യാപകന്‍റെ മരണത്തെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് എങ്ങിനെ?
നമ്മള്‍ ആരെ വിശ്വസിക്കണം?
സത്യങ്ങള്‍ ആരു പറയും?.......................

മാതൃഭൂമി വാര്‍ത്ത ഇതാ...
മലപ്പുറം: ക്ലസ്റ്റര്‍ യോഗസ്ഥലത്തുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ അധ്യാപകന്‍ മരിച്ചു. മലപ്പുറം വാലിലാപ്പുഴ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ജയിംസ്‌ അഗസ്‌റ്റിനാണ്‌ മരിച്ചത്‌. രാവിലെ യോഗം നടന്ന സ്ഥലത്തേക്ക്‌ യൂത്ത്‌ ലീഗുകാര്‍ നടത്തിയ പ്രതിഷേധ പ്രകടനം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

മര്‍ദനമേറ്റ്‌ കുഴഞ്ഞുവീണ ജയിംസിനെ ഉടന്‍ തന്നെ മലപ്പുറത്തെ സ്വകാര്യ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന്‌ ജയിംസിനെ ഡോക്‌ടര്‍മാരുടെ നിര്‍ദേശാനുസരണം അവിടെനിന്ന്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജിലേക്ക്‌ കൊണ്ടുപോകും വഴിയാണ്‌ മരണം സംഭവിച്ചത്‌. സംഘര്‍ഷത്തിനിടെ ജയിംസിന്റെ നെഞ്ചിലും കഴുത്തിലും അടിയും ചവിട്ടുമേറ്റിരുന്നു

രാവിലെ ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ജയിംസിന്‌ മര്‍ദനമേറ്റത്‌. 10 മണിക്കായിരുന്നു യോഗം തുടങ്ങേണ്ടിയിരുന്നത്‌. എന്നാല്‍ രാവിലെ എട്ടര മണിമുതല്‍ സ്ഥലത്ത്‌ യൂത്ത്‌ ലീഗുകാര്‍ തമ്പടിച്ചിരുന്നു. പ്രതിഷേധം കണക്കിലെടുത്ത്‌ ഒപ്പിട്ട്‌ പിരിയാന്‍ അധ്യാപകര്‍ ഒന്നായി തീരുമാനിച്ചു.

അതനുസരിച്ച്‌ ഒപ്പമുണ്ടായിരുന്ന മറ്റൊരു അധ്യാപകന്റെ കൈയ്യിലുണ്ടായിരുന്ന ഡയറി വാങ്ങി എഴുതാന്‍ ശ്രമിക്കുമ്പോഴാണ്‌ ജയിംസിന്‌ മര്‍ദനമേറ്റത്‌. പ്രവര്‍ത്തകരുടെ ഉന്തുകയും തള്ളുമേറ്റ ജയിംസ്‌ ചവിട്ടേറ്റ്‌ വീഴുകയായിരുന്നു. കോഴിക്കോട്‌ തോട്ടുമുക്കം സ്വദേശിയാണ്‌ മരിച്ച ജയിംസ്‌ അഗസ്‌റ്റിന്‍

ദേശാഭിമാനി വാര്‍ത്ത.
പാഠപുസ്തകസമരം: യൂത്ത് ലീഗുകാരുടെ അടിയേറ്റ് അധ്യാപകന്‍ മരിച്ചു
മലപ്പുറം: മലപ്പുറം കിഴിശേരി ജിഎല്‍പി സ്കൂളില്‍ ക്ളസ്റ്റര്‍ പരിശീലനത്തിനിടെ യൂത്ത് ലീഗുകാരുടെ അടിയും ചവിട്ടുമേറ്റ് അധ്യാപകന്‍ മരിച്ചു. അരീക്കോട് തോട്ടുമുക്കം വാലില്ലാപ്പുഴ എടക്കര വീട്ടില്‍ ജയിംസ് അഗസ്റ്റിന്‍ (46) ആണ് മരിച്ചത്. വാലില്ലാപുഴ എഎംഎല്‍പി സ്കൂള്‍ പ്രധാന അധ്യാപകനാണ് ഇദ്ദേഹം. കോഗ്രസ് അനുകൂല കെഎപിടിയു അധ്യാപക സംഘടനയിലെ അംഗമാണ്. ഏഴാം ക്ളാസ് സാമൂഹ്യ പാഠപുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് ശനിയാഴ്ച ക്ളസ്റ്റര്‍ പരിശീലനം തടയാന്‍ യൂത്ത്ലീഗുകാര്‍ എത്തിയത്. കിഴിശേരി സ്കൂളില്‍ കയറി ഇവര്‍ അധ്യാപകരെ ആക്രമിക്കുകയായിരുന്നു. തലയ്ക്കടിയേറ്റ് ജയിംസ് അഗസ്റ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ചയും ശനിയാഴ്ചയും യൂത്ത് ലീഗുകാരും യൂത്ത് കോഗ്രസുകാരും ക്ളസ്റ്റര്‍ പരിശീലനം അലങ്കോലപ്പെടുത്തിയിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലപ്പുറം, കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാരോട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് ആവശ്യപ്പെട്ടിട്ടുണ്ട്.

മനോരമാ റിപ്പോര്‍ട്ട് ഇങ്ങിനെ
ക്ളസ്റ്റര്‍ യോഗത്തിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: കിഴശ്ശേരി ജിഎംഎല്‍പി സ്കൂളില്‍ ക്ളസ്റ്റര്‍ പരിശീലനത്തിനെത്തിയ അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു. വാലില്ലാപ്പുഴ എഎല്‍പി സ്കൂള്‍ പ്രധാനാധ്യാപകന്‍ ജയിംസ് അഗസ്റ്റിനാണ് മരിച്ചത്.

കിഴിശ്ശേരി അല്‍ അബീര്‍ ആശുപത്രിയില്‍ അധ്യാപകനെ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് കോഴിക്കോട്ടേക്കു കൊണ്ടുപോകും വഴിയാണ് മരിച്ചത്. അല്‍അബീര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ജയിംസ് അഗസ്റ്റിന്റെ തലയുടെ പിന്‍ഭാഗത്ത് മുഴയുണ്ടായിരുന്നു. ഷര്‍ട്ടില്‍ ചോരയുണ്ടായാതയും പരിക്ക് പറ്റിയിരുന്നതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. അധ്യാപകന് മര്‍ദനമേറ്റതായാണ് വിവരം. എന്നാല്‍, മര്‍ദനമാണോ മരണകാരണം എന്നു വ്യക്തമല്ല.

കിഴിശ്ശേരിയില്‍ യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ ക്ളസ്റ്റര്‍ ഉപരോധം നടത്തിയിരുന്നു. പ്രവര്‍ത്തകര്‍ ഡയറി പിടിച്ചുവാങ്ങി താള്‍ കീറിയെടുത്തതായും തുടര്‍ന്നുള്ള പിടിവലിയില്‍ അധ്യാപകന്‍ താഴെ വീണതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എ.പി.എം മുഹമ്മദ് ഹനീഷ് ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ അധ്യാപകനാണ് ജയിംസ്.

സംഭവം നിര്‍ഭാഗ്യകരമായി പോയെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി പറഞ്ഞു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേരളാ കൌമുദി വാര്‍ത്ത

ക്ളസ്റ്റര്‍ യോഗത്തിനിടെ മര്‍ദ്ദനമേറ്റ അദ്ധ്യാപകന്‍ മരിച്ചു

മലപ്പുറം: മലപ്പുറത്ത് ക്ളസ്റ്റര്‍ യോഗത്തിനിടെ യൂത്തലീഗ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ മര്‍ദ്ദനമേറ്റ അദ്ധ്യാപകന്‍ മരിച്ചു. മലപ്പുറം വാലിലാപ്പുഴ ജി.എല്‍.പി സ്കൂളിലെ പ്രധാന അദ്ധ്യാപകന്‍ ജയിംസ് അഗസ്റ്റിനാണ് മരിച്ചത്. രാവിലെ ക്ളസ്റ്റര്‍ യോഗത്തിന് അദ്ധ്യാപകര്‍ എത്തിയപ്പോള്‍ തന്നെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പിന്നീടാണ് പ്രതിഷേധ പ്രകടനം അക്രമത്തില്‍ കലാശിച്ചത്.

യൂത്ത്ലീഗുകാരുടെ അക്രമത്തില്‍ ജയിംസിന് നെഞ്ചിലും, കഴുത്തിലും മര്‍ദ്ദനമേല്‍ക്കുകയും തുടര്‍ന്ന് കുഴഞ്ഞ് വീഴുകയുമായിരുന്നു. ആദ്യം ജയിംസിനെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

സംഭവത്തെ കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി പൊതുവിദ്യാഭ്യാസ ഡയക്ടര്‍ അറിയിച്ചു.

മംഗളം വാര്‍ത്ത

ചോരപുരണ്ട അധ്യായം: ക്ലസ്‌റ്ററിനെത്തിയ പ്രധാനാധ്യാപകന്‍ യൂത്ത്‌ലീഗ്‌ അക്രമത്തില്‍ മരിച്ചു
അധ്യാപകരുടെ ക്ലസ്‌റ്റര്‍ യോഗങ്ങള്‍ നടത്താനും നടത്താതിരിക്കാനുമുള്ള ഭരണ പ്രതിപക്ഷങ്ങളുടെ വാശി ഒരധ്യാപകന്റെ ജീവനെടുത്തു. ക്ലസ്‌റ്റര്‍ യോഗങ്ങളുടെ പേരില്‍ ഇന്നലെ സംസ്‌ഥാനത്തുടനീളം അരങ്ങേറിയ സംഘട്ടനങ്ങളില്‍ വിദ്യാര്‍ഥികളും അധ്യാപകരുമടക്കം നിരവധി പേര്‍ക്കു പരുക്കേറ്റു.

മലപ്പുറം ജില്ലയില്‍ പാഠപുസ്‌തക വിരുദ്ധ സമരത്തിന്റെ ഭാഗമായി യൂത്ത്‌ലീഗുകാര്‍ നടത്തിയ അക്രമത്തില്‍ പരുക്കേറ്റ അരീക്കോട്‌ വാലില്ലാപ്പുഴ എ.എം.എല്‍.പി. സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ജെയിംസ്‌ അഗസ്‌റ്റിന്‍ (46) ആണു മരിച്ചത്‌.

കൊണ്ടോട്ടിക്കടുത്തു കിഴിശേരി സ്‌കൂളില്‍ ക്ലസ്‌റ്റര്‍ യോഗത്തിനെത്തിയഈ അധ്യാപകന്റെ ബാഗ്‌ സമരക്കാര്‍ പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയും പ്രതിരോധിച്ചപ്പോള്‍ വളഞ്ഞിട്ടു മര്‍ദിക്കുകയുമായിരുന്നു. നെഞ്ചിനും കഴുത്തിനും ചവിട്ടേറ്റ്‌ അധ്യാപകന്‍ ആദ്യം കുഴഞ്ഞുവീണു. പിന്നീടു കിഴിശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്‌ധ ചികിത്സയ്‌ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഉച്ച കഴിഞ്ഞു രണ്ടു മണിയോടെ മരിച്ചു.

കൊടിയത്തൂര്‍ തോട്ടുമുക്കം എടക്കരവീട്ടില്‍ ജെയിംസ്‌ അഗസ്‌റ്റിന്‍ കെ.പി.പി.എച്ച്‌. അസോസിയേഷന്‍ അംഗമാണ്‌. ഭാര്യ: മേരിക്കുട്ടി (തോട്ടുമുക്കം സെന്റ്‌ തോമസ്‌ ഹൈസ്‌കൂള്‍ അധ്യാപിക) മക്കള്‍: നീതു, നിഖില്‍ (തോട്ടുമുക്കം ജി.എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍).


മാരാര്‍കമന്‍റയി നല്‍കിയ വീക്ഷണത്തിലെ വാര്‍ത്ത ചുവടെ കൊടുക്കുന്നു

കൊണ്ടോട്ടി (മലപ്പുറം): ക്ലസ്റ്റര്‍ പരിശീലനത്തിനെത്തിയ അധ്യാപകന്‍ കുഴഞ്ഞു വീണ്‌ മരിച്ചു. അരീക്കോട്‌ തോട്ടുമുക്കം എടക്കര വീട്ടില്‍ ജയിംസ്‌ അഗസ്റ്റിന്‍ (48) ആണ്‌ ഇന്നലെ ഉച്ചയോടെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചത്‌. രാവിലെ പത്തുമണിയോടെ ക്ലസ്റ്റര്‍ ഉപരോധം നടക്കുന്ന കിഴിശ്ശേരി ഗവ എല്‍ പി സ്കൂളിലെത്തിതായിരുന്നു അദ്ദേഹം. ഈ സമയം കൈക്കുണ്ടായ ചെറിയ മുറിവ്‌ ഡോക്ടറെ കാണിക്കാനായി കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക്‌ പോയി. സുഹൃത്തിനൊപ്പം എത്തിയ ഇദ്ദേഹം പ്രഥമ ശുശ്രുഷക്കുശേഷം ആശുപത്രിയില്‍ വിശ്രമിക്കവേ ദേഹാസാസ്ഥ്യം തോന്നിയതിനെ തുടര്‍ന്ന്‌ കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുംവഴിയാണ്‌ മരിച്ചത്‌. വാലില്ലാപ്പുഴ എ യു പി സ്കൂള്‍ പ്രധാനധ്യാപകനാണ്‌ ജയിംസ്‌ അഗസ്റ്റിന്‍. സ്കൂളിനു പുറത്ത്‌ നടന്ന നേരിയ സംഘര്‍ഷം സ്കൂളിനകത്തുണ്ടായിരുന്ന പൊലീസ്‌ പോലും അറിഞ്ഞില്ലായിരുന്നു. ആശുപത്രിയിലേക്ക്‌ ഇയാള്‍ സുഹൃത്തിനൊപ്പം നടന്നാണ്‌ വന്നതെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. കോണ്‍ഗ്രസ്‌ അധ്യാപക സംഘടനയുടെ നേതാവായിരുന്ന ഇദ്ദേഹത്തിന്റെ മരണത്തില്‍ രാഷ്ട്രീയം കലര്‍ത്താനാണ്‌ ഇടതുപക്ഷ സംഘടനകള്‍ ശ്രമം നടത്തുന്നത്‌. മരണകാരണം എന്തെന്ന്‌ വ്യക്തമാവുന്നതിന്‌ മുമ്പ്‌ കുപ്രചരണങ്ങള്‍ നടത്തി സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണിവര്‍. പരുക്കേറ്റ്‌ ആശുപത്രിയില്‍ എത്തിയ അധ്യാപകന്‍ രണ്ടര മണിക്കുറിലധികം അവിടെ ഉണ്ടായിട്ടും ഇടതുപക്ഷ സംഘടനക്കാര്‍ ആരും തിരഞ്ഞു നോക്കിയിരുന്നില്ല. പരുക്കേറ്റ അധ്യാപകനെ ആശുപത്രിയില്‍ എത്തിക്കാനും ആരുമുണ്ടായിരുന്നില്ല.



ജൂലായ്-20.


മാധ്യമം-വാര്‍ത്ത
സംഘര്‍ഷത്തിനിടെ അധ്യാപകന്‍ മരിച്ചു
കൊണ്ടോട്ടി: ക്ലസ്റ്റര്‍ യോഗം നടക്കുന്ന സ്കൂളിന് പുറത്ത് സംഘര്‍ഷത്തിനിടെ പരിക്കേറ്റ പ്രധാനാധ്യാപകന്‍ മരിച്ചു. അരീക്കോട് ഉപജില്ലയിലെ വാലില്ലാപുഴ എം.എ.എല്‍.പി സ്കൂള്‍ പ്രധാനാധ്യാപകന്‍ തോട്ടുമുക്കം എടക്കര വീട്ടില്‍ ജെയിംസ് അഗസ്റ്റിന്‍ (4 8) ആണ് ഇന്നലെ ഉച്ചയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചത്.

ക്ലസ്റ്റര്‍ യോഗം നടക്കുന്ന കിഴിശേãരി ജി.എല്‍.പി സ്കൂളിനടുത്ത് ഇദ്ദേഹത്തെ ഏതാനും പേര്‍ കൈയേറ്റം ചെയ്തിരുന്നു. കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്‍ അംഗമാണ് ജെയിംസ് അഗസ്റ്റിന്‍. ക്ലസ്റ്റര്‍ യോഗം നടക്കുന്ന കിഴിശേãരി ജി.എല്‍.പി സ്കൂളിന്റെ രണ്ടു ഗെയ്റ്റും ഉപരോധം നടത്തിയ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഇന്നലെ രാവിലെ തന്നെ പൂട്ടിയിട്ടിരുന്നു. അതിനാല്‍ അധ്യാപകര്‍ക്ക് സ്കൂളിനകത്തേക്ക് കയറാന്‍ കഴിഞ്ഞില്ല. അധ്യാപകരും ഉപരോധക്കാരും സ്കൂളിന് പുറത്ത് കൂട്ടം കൂടി നില്‍ക്കുന്നതിനിടെയാണ് ജെയിംസ് അഗസ്റ്റിന്‍ ബൈക്കില്‍ സ്ഥലത്തെത്തുന്നത്. വണ്ടി നിര്‍ത്തി ഡയറി എടുത്ത് എന്തോ കുറിക്കാന്‍ ശ്രമിക്കുന്നതിനിടെ ഏതാനും പേര്‍ ഇദ്ദേഹത്തിനെതിരെ തിരിഞ്ഞു. ഉന്തിനും തള്ളിനും ഇടയില്‍ നിലത്ത് വീണ മാസ്റ്റര്‍ക്ക് ചവിട്ടേറ്റതായി പറയപ്പെടുന്നു. കൈക്കും തലക്കും പരിക്കേറ്റു. ഉടനെ സുഹൃത്തായ മറ്റൊരു അധ്യാപകനോടൊപ്പം പത്തര മണിയോടെ തൊട്ടടുത്ത അല്‍ അബീര്‍ ആശുപത്രിയിലെത്തി. ഉച്ചയോടെ തലവേദനയും അസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സി.ടി സ്കാനിംഗിനായി 1.10നാണ് ജെയിംസ് മാസ്റ്ററെ ആശുപത്രിയുടെ ആംബുലന്‍സില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. എന്നാല്‍, അവിടെ എത്തുമ്പോഴേക്കും മരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വെള്ളിയാഴ്ചയും ക്ലസ്റ്റര്‍ യോഗത്തിനിടെ സംഘര്‍ഷം ഉണ്ടായതിനാല്‍ ഇന്നലെ സ്കൂളില്‍ പോലിസ് ബന്തവസ് ഏര്‍പ്പെടുത്തിയിരുന്നു. കൊണ്ടോട്ടി അഡീഷണല്‍ എസ്.ഐ വേലായുധന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തുണ്ടായിരുന്നത്. സംഘര്‍ഷം നടന്നത് സ്കൂളിന് വെളിയില്‍ ആയതിനാല്‍ സംഭവം പോലിസിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല.

അധ്യാപകനെ ഏതാനും പേര്‍ കൈയേറ്റം ചെയ്യുന്നതും മര്‍ദിക്കുന്നതും കണ്ടെന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ (ബി.പി.ഒ) പി. ശങ്കരപണിക്കര്‍ പോലിസില്‍ മൊഴി നല്‍കി. വെള്ളിയാഴ്ചയും ക്ലസ്റ്റര്‍ യോഗം ഉപരോധിക്കാനും അലങ്കോലപ്പെടുത്താനും സ്കൂളില്‍ ശ്രമം നടന്നതായി അദ്ദേഹം പറഞ്ഞു. കിഴിശേãരി ഉപജില്ലയിലെയും കീഴുപറമ്പ് പഞ്ചായത്തിലെയും എല്‍.പി, യു.പി സ്കൂള്‍ അധ്യാപകരുടെ യോഗമാണ് കിഴിശേãരി ജി.എല്‍.പി സ്കൂളില്‍ നിശ്ചയിച്ചിരുന്നത്. തൊട്ടടുത്ത കുഴിമണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇന്നലെ ഉപരോധ ശ്രമം നടന്നിരുന്നു. പോലിസ് ഇടപെട്ട് പ്രതിഷേധക്കാരെ പിരിച്ചു വിടുകയായിരുന്നു. അധ്യാപകന്റെ മരണവാര്‍ത്ത അറിഞ്ഞതോടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ ക്ലസ്റ്റര്‍ യോഗങ്ങള്‍ നിര്‍ത്തിവെച്ചു. ചിലയിടങ്ങളില്‍ അധ്യാപകര്‍ പ്രതിഷേധ പ്രകടനം നടത്തി. തോട്ടുമുക്കം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക മേരിക്കുട്ടിയാണ് ജെയിംസ് മാസ്റ്ററുടെ ഭാര്യ. മക്കള്‍: നീതു, നിഖില്‍. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് തോട്ടുമുക്കം സെന്റ് തോമസ് ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും. രാവിലെ 11ന് വാലില്ലാപ്പുഴ അങ്ങാടിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.

മനോരമ -വാര്‍ത്ത
ക്ളസ്റ്റര്‍ സമരം: പരുക്കേറ്റ അധ്യാപകന്‍ മരിച്ചു
ക്ളസ്റ്റര്‍ പരിശീലനത്തിനിടെ പ്രതിഷേധവുമായെത്തിയ യൂത്ത് ലീഗുകാര്‍ മലപ്പുറത്ത് നടത്തിയ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ് മലപ്പുറം അരീക്കോട് വാലില്ലാപ്പുഴ എംഎഎല്‍പി സ്കൂള്‍ പ്രധാനാധ്യാപകന്‍ തോട്ടുമുക്കം എടക്കര വീട്ടില്‍ ജെയിംസ് അഗസ്റ്റിന്‍ (48) മരിച്ചു. kക്ളസ്റ്റര്‍ പരിശീലനത്തിനെതിരായ സമരത്തോടനുബന്ധിച്ച് സംസ്ഥാനത്ത് പലയിടത്തും യൂത്ത്ലീഗിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകരും ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷവും പൊലീസ് ലാത്തിച്ചാര്‍ജുമുണ്ടായി. തിരുവനന്തപുരത്ത് യൂത്ത്ഫ്രണ്ട്(എം) പ്രസിഡന്റ് ജോബ് മൈക്കിളിന്റെ സത്യഗ്രഹപ്പന്തലിലേക്ക് ഡിവൈൈഐഫ്ഐ പ്രവര്‍ത്തകര്‍ കല്ലേറു നടത്തി.

മലപ്പുറം സംഭവം സംബന്ധിച്ച് നാടാകെ പ്രതിഷേധമുയരുമ്പോഴും ജയിംസിന്റെ മരണ കാരണം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ വ്യക്തമാകൂ. അഞ്ചു പേര്‍ക്കെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തു.

കിഴിശേരി ജിഎല്‍പി സ്കൂളില്‍ ഇന്നലെ രാവിലെ പതിനൊന്നോടെയാണൂ സംഭവം. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സ്കൂളിന്റെ രണ്ടു കവാടങ്ങള്‍ ഉപരോധിച്ചിരുന്നതുതമൂലം പരിശീലനത്തില്‍ പങ്കെടുക്കേണ്ട അധ്യാപകര്‍ക്ക് സ്കൂളില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. കിഴിശേരി ബിആര്‍സിയിലെ റിസോഴ്സ് പഴ്സണ്‍ കൂടിയായ ജെയിംസ് അഗസ്റ്റിന്‍ 11 മണിയോടെ സ്കൂളില്‍ എത്തി ഡയറിയില്‍ കുറിപ്പ് രേഖപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രവര്‍ത്തകര്‍ ഇദ്ദേഹത്തിനു നേരെ തിരിയുകയായിരുന്നെന്ന് ദൃക്സാക്ഷിയായ

ബ്ലോക്ക് പ്രോജക്ട് ഓഫിസര്‍ ശങ്കരപ്പണിക്കര്‍ പറഞ്ഞു. ആശുപത്രിയിലെത്തിക്കുംമുമ്പേ ജയിംസ് മരിച്ചു.

ജയിംസ് ചവിട്ടേറ്റു വീണെന്നും സഹപ്രവര്‍ത്തകര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തലയുടെ പിറകില്‍ മുഴയും കൈമുട്ടില്‍ മുറിവുമുണ്ടായിരുന്നെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ഭാര്യ: മേരിക്കുട്ടി (തോട്ടുമുക്കം സെന്റ് തോമസ് ഹൈസ്കൂള്‍ അധ്യാപിക). മക്കള്‍: നീതു (ചങ്ങനാശേരി അസംപ്ഷന്‍ കോളജ് ), നിഖിന്‍ (വാഴക്കാട് ഐഎച്ച്ആര്‍ഡി). സംസ്കാരം ഇന്നു മൂന്നിന് തോട്ടുമുക്കം സെന്റ്തോമസ് പള്ളിയില്‍.

അധ്യാപകന്റെ മരണം: യൂത്ത്ലീഗ് സമരവുമായി ബന്ധമില്ല'
കോഴിക്കോട്: കീഴ്ശേരിയില്‍ അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തിന് മുസ്ലിം യൂത്ത് ലീഗിന്റെ സമരവുമായി ബന്ധമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷാജി വ്യക്തമാക്കി. രാവിലെ നടന്ന ഉപരോധ സമരത്തിനിടെ ക്ളസ്റ്റര്‍ യോഗത്തിനെത്തിയവരുമായി സംഘര്‍ഷമുണ്ടായിട്ടില്ല. സമരം കഴിഞ്ഞ് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയതിനു ശേഷമാണ് ജയിംസ് അഗസ്റ്റിന്‍ എന്ന അധ്യാപകന് ദേഹാസ്വാസ്ഥ്യം ഉണ്ടായതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും.

സമരവുമായി മരണത്തെ ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്ന് അധ്യാപകന്റെ സഹപ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയതാണ്. എന്നിട്ടും മരണത്തെ പാഠപുസ്തക സമരത്തിനെതിരായി ആയുധമാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. യൂത്ത് ലീഗ് സമരത്തെ നേരിടാനുള്ള ഡിവൈഎഫ്ഐയുടെ ശ്രമമാണ് പല സ്ഥലങ്ങളിലും പ്രശ്നമുണ്ടാക്കിയത്. ജനാധിപത്യ മാര്‍ഗങ്ങളിലൂടെ സമരം ചെയ്തവരെ ആക്രമിച്ച ഡിവൈഎഫ്ഐയെ നിലയ്ക്കു നിര്‍ത്താന്‍ പൊലീസ് തയാറായില്ലെങ്കില്‍ യൂത്ത് ലീഗ് ആ ചുമതല ഏറ്റെടുത്ത് രംഗത്തിറങ്ങും. മതവിരുദ്ധമായ പാഠഭാഗങ്ങള്‍ നീക്കം ചെയ്യാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നും കെ.എം. ഷാജി പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയും മറ്റും ഉത്തരവാദികള്‍: പിണറായി
തിരുവനന്തപുരം: മലപ്പുറത്ത് അധ്യാപകന്റെ കൊലപാതകത്തിനു പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും യുഡിഎഫ് നേതാക്കളും ഉത്തരവാദികളാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഹെഡ്മാസ്റ്റര്‍ ജയിംസ് അഗസ്റ്റിനെ അടിച്ചും ചവിട്ടിയും കൊലപ്പെടുത്തിയ യൂത്ത് ലീഗ് ആക്രമണം, യുഡിഎഫ് നടത്തുന്ന പാഠപുസ്തകവിരുദ്ധ സമരത്തിന്റെ ഭാഗമാണ്. കൊലപാതക രാഷ്ട്രീയത്തിനെതിരെ അതിശക്തമായ പ്രതിഷേധമുയര്‍ത്താന്‍ പിണറായി അഭ്യര്‍ഥിച്ചു. യുഡിഎഫ് സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

വിദ്യാര്‍ഥികളെ സമരത്തിനു കിട്ടാത്തതുകൊണ്ടു യൂത്ത് കോണ്‍ഗ്രസിനെയും യൂത്ത് ലീഗിനെയും രംഗത്തിറക്കി അക്രമസമരത്തെ നയിക്കുകയാണ്. വിമോചനസമരകാലത്തുപോലും പള്ളിക്കൂടത്തില്‍ കയറി അധ്യാപകനെ അടിച്ചും ചവിട്ടിയും കൊന്നിട്ടില്ല. ആണവ കരാറിന്റെ കാര്യത്തില്‍ അടക്കം സ്വന്തം അണികളില്‍ നിന്നുപോലും ഒറ്റപ്പെടുകയും അമേരിക്കല്‍ ദാസ്യവൃത്തിക്കെതിരായ ജനവികാരത്തില്‍ അകപ്പെടുകയും ചെയ്ത മുസ്ലിം ലീഗ്, അതില്‍ നിന്നു രക്ഷനേടാന്‍ വേണ്ടിയാണു പാഠപുസ്തകവിരുദ്ധ സമരത്തെ കലാപമാക്കി മാറ്റാനുള്ള കുറുക്കുവഴി സ്വീകരിക്കുന്നതെന്നു പിണറായി പറഞ്ഞു.

ഉത്തരവാദി പിണറായിയെന്ന് ഉമ്മന്‍ചാണ്ടി

കല്‍പറ്റ: പൊലീസിന്റെ പണി സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് ഏല്‍പിച്ചുകൊടുത്ത പിണറായി വിജയനാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങളുടെ ഉത്തരവാദിയെന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. ക്ളസ്റ്റര്‍ യോഗത്തിനിടെ ജയിംസ് എന്ന അധ്യാപകന്‍ മരിച്ച സംഭവം നിര്‍ഭാഗ്യകരമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. ക്ളസ്റ്റര്‍ യോഗത്തിനിടെ നടന്നതു 'ഗറില്ല യുദ്ധമല്ല. മുന്‍കൂട്ടി അറിയിച്ചപ്രകാരമാണ് പ്രതിഷേധപരിപാടികള്‍ നടത്തിയത്. മതിയായ പൊലീസിനെ വിന്യസിക്കാതിരുന്നതു വീഴ്ചയാണ്. പ്രതിഷേധക്കാരെ നേരിടാന്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ രംഗത്തെത്തിയതു ഗൌരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

അധ്യാപകന്‍ മരിച്ച സംഭവം അന്വേഷിക്കണം: കുഞ്ഞാലിക്കുട്ടി
മലപ്പുറം: ക്ലസ്റ്റര്‍ യോഗത്തിനെത്തിയ അധ്യാപകന്‍ മരിച്ച സംഭവത്തില്‍ വ്യക്തമായ അന്വേഷണം വേണമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. സ്കൂളില്‍ ഉന്തുംതള്ളുമുണ്ടാവുന്നത് രാവിലെയും അധ്യാപകന്‍ മരിച്ചത് ഉച്ചയ്ക്കുമാണ്. സംഭവത്തില്‍ ദുരൂഹതയുണ്ട്. മരിച്ച അധ്യാപകനും കൂടെയുണ്ടായിരുന്ന അധ്യാപകരും ആശുപത്രിയില്‍വച്ചു പറഞ്ഞത് ചെറിയ സംഭവമാണു നടന്നതെന്നും പരാതിയില്ലെന്നുമാണ്. മരണകാരണത്തെക്കുറിച്ച് യഥാര്‍ഥ വിവരം ലഭിക്കാത്ത സാഹചര്യത്തില്‍ അതിനു മുമ്പുതന്നെ പ്രതിഷേധവുമായി വരുന്നത് ശരിയല്ല. അക്രമസമരങ്ങളെ ലീഗ് അനുകൂലിക്കില്ലെന്നും യൂത്ത് ലീഗിന്റെ പ്രവര്‍ത്തകരുടെ ആക്രമണംമൂലമാണ് അധ്യാപകന്‍ മരിക്കാനിടയായതെങ്കില്‍ നടപടി സ്വീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ശിഹാബ് തങ്ങള്‍ നിലപാട് വ്യക്തമാക്കണമെന്നു മഅദനി
കൊച്ചി: മലപ്പുറത്ത് അധ്യാപകന്‍ മരിച്ച സംഭവത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ നിലപാടു വ്യക്തമാക്കണമെന്നു പിഡിപി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനി ആവശ്യപ്പെട്ടു. മലപ്പുറത്തു നടന്നിരിക്കുന്നതു മതനിന്ദയാണ്. പുസ്തക വിവാദത്തിന്റെ പേരില്‍ ലീഗ് അണികളെ കയറൂരിവിടാനുള്ള ലീഗിന്റെ ശ്രമം ആണവ കരാറില്‍ നിന്നു ശ്രദ്ധ തിരിക്കാനാണെന്നും മഅദനി ആരോപിച്ചു. ലീഗ് പറയുന്നതു കേട്ടു മുസ്ളിം മതസംഘടനകള്‍ സമരത്തിനിറങ്ങേണ്ട കാര്യമില്ലെന്നും അതില്‍നിന്നു പിന്‍വാങ്ങണമെന്നും മഅദനി അഭ്യര്‍ഥിച്ചു.


ദേശാഭിമാനി-വാര്‍ത്ത
പാഠപുസ്തകം കത്തിച്ചിട്ടും കലിയടങ്ങാതെഅധ്യാപകനെ ചവിട്ടിക്കൊന്നു
മലപ്പുറം: കേരളചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ക്രൂരതയിലൂടെ യൂത്ത്ലീഗുകാര്‍ അധ്യാപകനെ അടിച്ചും ചവിട്ടിയും കൊലപ്പെടുത്തി. വാലില്ലാപ്പുഴ എഎംഎല്‍പി സ്കൂള്‍ പ്രധാനാധ്യാപകന്‍ അരീക്കോട് തോട്ടുമുക്കം എടക്കര വീട്ടില്‍ ജെയിംസ് അഗസ്റ്റിനാണ് (46) മരിച്ചത്. മാതാവിനും പിതാവിനുമൊപ്പം ഗുരുവിനെയും ദൈവതുല്യമായികാണുന്ന സംസ്കാരം പിന്തുടരുന്ന കേരളത്തെ നടുക്കിയ ദാരുണമായ അരുംകൊലക്ക് വേദിയായത് കിഴിശ്ശേരി ജിഎല്‍പി സ്കൂള്‍ പരിസരമാണ്. ശനിയാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു മരണത്തിനിടയാക്കിയ അക്രമം. കോഗ്രസ് അധ്യാപക സംഘടനയായ കെഎപിടിയു ജില്ലാതല പ്രവര്‍ത്തകനായിരുന്നു ജെയിംസ് അഗസ്റ്റിന്‍. പ്രധാനാധ്യാപകരുടെ പ്രത്യേക സംഘടനയായ കെപിപിഎച്ച്എയിലും അംഗമാണ്. അരീക്കോട് ബിആര്‍സിക്കുകീഴിലെ പരിശീലനം നടക്കുന്ന കിഴിശ്ശേരി സ്കൂളിനുമുന്നില്‍ യൂത്ത്ലീഗുകാര്‍ ശനിയാഴ്ച ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.നൂറോളം പേര്‍ സ്കൂള്‍ പരിസരത്ത് നേരത്തെതന്നെ തമ്പടിച്ചു. യൂത്ത്ലീഗ് കിഴിശേരി പഞ്ചായത്ത് പ്രസിഡന്റ് അലവിക്കുട്ടി, സെക്രട്ടറി മുത്തലിബ്, ട്രഷറര്‍ മുള്ളന്‍ സുലൈമാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധവും ആക്രമണവും. ഇതിനാല്‍ ക്ളാസിനെത്തിയ അധ്യാപകര്‍ക്കാര്‍ക്കും സ്കൂളിലേക്ക് കടക്കാനായില്ല. പ്രതിഷേധത്തിനെത്തിയവരുടെ കൈയില്‍ കൊടികെട്ടിയ വലിയ വടികളുമുണ്ടായിരുന്നു. സ്കൂളിനുമുന്നില്‍ പൊലീസ് കുറവായിരുന്നു. ഈ സമയത്താണ് ജെയിംസ് അഗസ്റ്റിന്‍ ക്ളാസില്‍ പങ്കെടുക്കാനെത്തിയത്. ജെയിംസ് കൈയിലുണ്ടായിരുന്ന ബാഗില്‍നിന്ന് ക്ളസ്റ്റര്‍ ഡയറി പുറത്തെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അക്രമികള്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. വാക്ക്തര്‍ക്കത്തില്‍ ജെയിംസിനെ ചവിട്ടിവീഴ്ത്തുകയായിരുന്നു. വീണിടത്തിട്ട് തലക്കും ശരീരത്തിലും ക്രൂരമായി ചവിട്ടി. പരിക്കേറ്റ് അവശനായികിടന്ന അഗസ്റ്റിനെ അധ്യാപകര്‍ ചേര്‍ന്ന് തൊട്ടടുത്ത അല്‍അമീന്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് മരണം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകിട്ട് തോട്ടുമുക്കം സെന്റ് തോമസ് പള്ളി സെമിത്തേരിയിലാണ് സംസ്കാരം. അതിനുമുമ്പ് തോട്ടുമുക്കം ജിയുപി സ്കൂളില്‍ പൊതുദര്‍ശത്തിന് വെക്കും. തോട്ടുമുക്കം സെന്റ്തോമസ് ഹൈസ്കൂള്‍ അധ്യാപിക മേരിക്കുട്ടിയാണ് ഭാര്യ. മക്കള്‍: നീത(ബിരുദ വിദ്യാര്‍ഥിനി, ചങ്ങനാശ്ശേരി അസംപ്ഷന്‍) നിഖില്‍ (ഐ എച്ച് ആര്‍ ഡി പാലക്കാട്)്. അച്ഛന്‍: അഗസ്റ്റിന്‍. അമ്മ: ഏലിക്കുട്ടി. സഹോദരങ്ങള്‍: ഗ്ളോയി അഗസ്റ്റിന്‍ (എന്‍ഐഐടി ചാത്തമംഗലം), ജിജു അഗസ്റ്റിന്‍ (കൂടരഞ്ഞി സെന്റ്തോമസ് എച്ച് എസ് എസ്), ജിജി അഗസ്റ്റിന്‍, ലീലാമ്മ അഗസ്റ്റിന്‍. വിദ്യാഭ്യാസരംഗത്തെ എല്ലാ നല്ല സംരംഭങ്ങളിലും കക്ഷിരാഷ്ട്രീയം നോക്കാതെ സഹകരിക്കുന്ന ജെയിംസ് അഗസ്റ്റിന്‍ കോഗ്രസ് അനുഭാവിയായിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് പ്രധാനാധ്യാപകനായി ഉദ്യോഗക്കയറ്റം ലഭിച്ചത്. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നേരിട്ടുള്ള നിര്‍ദേശത്തെതുടര്‍ന്ന് മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട് സ്ഥലത്തെത്തി അന്വേഷണം നടത്തി. കിഴിശ്ശേരിയിലെ അഞ്ച് യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. സംഭവം അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട്, മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസമന്ത്രിയുമായി ചര്‍ച്ചചെയ്ത് തുടര്‍നടപടി സ്വീകരിക്കുമെന്ന് ഡിപിഐ അറിയിച്ചു.

അണികള്‍ നടപ്പാക്കിയത് 'ചോരചിന്തി' സമരാഹ്വാനം
പി വി ജീജോ
കോഴിക്കോട്: പാഠപുസ്തകത്തിന്റെ പേരില്‍ മതവികാരമിളക്കിവിട്ട് മുസ്ളിംലീഗ് നടത്തുന്ന സമരം വിദ്യാഭ്യാസമേഖലയെ കൊലക്കളമാക്കുന്നു. ക്ളസ്റ്റര്‍ യോഗം ആക്രമിച്ച് അധ്യാപകനെ ചവിട്ടിക്കൊന്ന സംഭവം തുറന്നുകാട്ടുന്നത് ലീഗ് നടത്തിവന്ന അക്രമസമരത്തിന്റെ ഭീകരത. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ -സാംസ്കാരിക ചരിത്രത്തില്‍ കരിവാരിത്തേച്ചിരിക്കയാണ് ലീഗും യൂത്ത്ലീഗും. ജനാധിപത്യ -രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കാകെ തീരാത്ത നാണക്കേടും കളങ്കവും സൃഷ്ടിച്ചിരിക്കയാണ് ലീഗുകാര്‍. ശനിയാഴ്ച വാലില്ലാപ്പുഴ എ എം എല്‍ പി സ്കൂള്‍ പ്രധാനാധ്യാപകന്‍ ജയിംസ് അഗസ്റ്റിനെ കൊലപ്പെടുത്തിയതിലൂടെ യൂത്ത്ലീഗുകാര്‍ നടപ്പാക്കിയത് ചോരചിന്തി സമരത്തിനുള്ള ലീഗ്- കോഗ്രസ് നേതൃത്വത്തിന്റെ ആഹ്വാനമാണ്. മതസംഘടനകളെ കൂട്ടുപിടിച്ച് ലീഗ് നടത്തിവന്ന അക്രമസമരത്തിന് പ്രോല്‍സാഹനമേകിയ കോഗ്രസ്സടക്കമുള്ള യു ഡി എഫ് ഘടകകക്ഷികള്‍ മിക്കതും സംഭവത്തില്‍ കൂട്ടുപ്രതികളാണ്. അക്രമസമര ത്തിന് പള്ളികളിലും ദേവാലയങ്ങളിലും മണിയടിച്ചുകൊടുത്ത ഒരുപറ്റം 'രാഷ്ട്രീയ പുരോഹിതന്‍മാരും' മതപണ്ഡിതന്‍മാരും അധ്യാപകന്റെ മരണ ത്തിന് ഉത്തരവാദികളാണ്. ക്ളസ്റ്റര്‍ യോഗങ്ങള്‍ കൈയേറി അക്രമം നടത്തുകയെന്നത് സമരത്തിന്റെ ഭാഗമായി യൂത്ത്ലീഗ്-യൂത്ത്കോഗ്രസ് സംഘത്തിന്റെ പ്രധാന ശൈലിയായിരുന്നു. അധ്യാപികമാരടക്കം ലീഗ് അതിക്രമത്തിനിരയായി. നാദാപുരത്ത് അറബി അധ്യാപികയെ ചവിട്ടിവീഴ്്ത്തിയായിരുന്നു ലീഗ് അക്രമത്തിന്റെ തുടക്കം. തിരുവനന്തപുരത്ത് ഗര്‍ഭിണിയായ അധ്യാപികയെ ചവിട്ടിവീഴ്ത്തിയ സംഭവവുമുണ്ടായി. പാഠപുസ്തകത്തിന്റെ പേര്പറഞ്ഞ് അധ്യാപികമാരെയ ടക്കം ആക്രമിക്കുന്നതിനെതിരെ രാഷ്ട്രീയത്തിനതീതമായി പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ അണികളെ നിയന്ത്രിക്കാന്‍ കോഗ്രസും ലീഗും തയ്യാറായില്ല. അക്ഷരമധുരം പകര്‍ന്നുനല്‍കുന്ന അധ്യാപകനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയെന്നത് മലയാളത്തിന്റെ വിശിഷ്ടമായ സാംസ്കാരിക ഔന്നത്യത്തിന്റെ ഭാഗമായിരുന്നു. ഇത് തങ്ങള്‍ക്കന്യമാണെന്ന് തെളിയിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് പ്രതിപക്ഷം ഏര്‍പ്പെട്ടത്. മലപ്പുറത്ത് പാഠപുസ്തകങ്ങള്‍ കത്തിച്ച് ലീഗ് വിദ്യാര്‍ഥിസംഘടന എംഎസ്എഫാണ് അക്രമത്തിന് തിരികൊളുത്തിയത്. 14000 പാഠപുസ്തകമായിരുന്നു മലപ്പുറം കലക്ടറേറ്റിന് മുന്നില്‍ അവര്‍ തീയിട്ട് ചുട്ടെരിച്ചത്. സമൂഹത്തിലാകെ പ്രതിഷേധമുയര്‍ന്നിട്ടും ഈ സംഭവത്തെ തള്ളിപ്പറയാന്‍ ലീഗോ കോഗ്രസോ തയാറായിരുന്നില്ല. ചോര ചിന്തിക്കൊണ്ട് സമരവുമായി മുന്നേറാന്‍ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും പരസ്യാഹ്വാനം നല്‍കുകയുമുണ്ടായി. നേതാക്കള്‍ നല്‍കിയ അക്രമാഹ്വാനം അണികള്‍ പൂര്‍ണമായി ചെവിക്കൊണ്ടുവെന്നതിന് തെളിവായി ശനിയാഴ്ച അധ്യാപകന്‍ കൊല്ലപ്പെട്ട സംഭവം. പാഠപുസ്തക സമരത്തിന് പ്രതീക്ഷിച്ച ജനപിന്തുണ കിട്ടാത്തത് ലീഗ്- കോഗ്രസ് നേതൃത്വങ്ങളെ അസ്വസ്ഥമാക്കിയിരുന്നു. സമരം വിജയിപ്പിക്കുന്നതിന് മത-സാമുദായിക ശക്തികളെ കുടക്കീഴിലാക്കാന്‍ ഗൂഢശ്രമം നടന്നു. ലീഗായിരുന്നു ഈ നീക്കത്തിന്റെ ചുക്കാന്‍ പിടിച്ചത്. സമുദായത്തെ തെരുവിലിറക്കി രാഷ്ട്രീയ നേട്ടം കൊയ്യുകയായിരുന്നു ലക്ഷ്യം. ആണവക്കരാര്‍ പ്രശ്നത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വാനുകൂല നിലപാട് സ്വീകരിച്ചതിനാല്‍ മുസ്ളിംസമുദായത്തില്‍ ലീഗിനെതിരായ രോഷം തിളച്ചുമറിയുന്ന സന്ദര്‍ഭത്തിലാണ് ലീഗ് പാഠപുസ്തകമുയര്‍ത്തി തെരുവിലിറങ്ങിയതെന്നത്് ശ്രദ്ധേയമാണ്. തങ്ങള്‍ക്കെതിരെ സമുദായത്തിലുയരുന്ന വികാരം മതനിന്ദാവിഷയമുയര്‍ത്തി വഴിതിരിച്ചുവിടാനുള്ള സമര്‍ഥമായ നീക്കത്തിലായിരുന്നു ലീഗ്. എന്നാല്‍ ഇത് പൊളിഞ്ഞു. പാഠപുസ്തകവുമായി ബന്ധപ്പെട്ട വിവിധ സമുദായസംഘടനകളുന്നയിച്ച പരാതി പരിഹരിക്കാന്‍ സര്‍ക്കാര്‍ സമഗ്ര നടപടി സ്വീകരിച്ചതും ലീഗിനെ വെട്ടിലാക്കി. സമരം തുടരുന്നതിനോട് ശനിയാഴ്ച കോഴിക്കോട്ട് ചേര്‍ന്ന മുസ്ളിം സംഘടനാ കോ ഓഡിനേഷന്‍ യോഗത്തില്‍ പലരും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. സമരം ശക്തമാക്കണമെന്ന ലീഗ് വാദം തള്ളിയാണ് സര്‍ക്കാരുമായി വിട്ടുവീഴ്ചയ്ക്ക് ഇതര സമുദായ സംഘടനകള്‍ തയ്യാറായത്. ഇതും ലീഗിനെ ബേജാറിലാക്കിയിരുന്നു. സമുദായ സംഘടനകളും പാഠപുസ്തകസമരം ഉപേക്ഷിക്കുന്നുവെന്നതിനാല്‍ അക്രമവുമായി മുന്നേറാന്‍ ലീഗ് നേതാക്കള്‍ അണികള്‍ക്ക് രഹസ്യനിര്‍ദേശം നല്‍കിയിരുന്നു. ലീഗിന്റെ തലസ്ഥാനമായ മലപ്പുറത്ത് അധ്യാപകന്റെ ജീവന്‍ കവര്‍ന്ന് അണികള്‍ നേതാക്കളുടെ ആജ്ഞ ശിരസാവഹിച്ചിരിക്കയാണ്.

അക്രമസമരം നിര്‍ത്തണം: മുഖ്യമന്ത്രി
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: അക്രമസമരത്തില്‍ നിന്ന് യുഡിഎഫും പോഷകസംഘടനകളും പിന്മാറണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പുസ്തകവിരുദ്ധ സമരത്തിന് ജനങ്ങളുടെ പിന്തുണ കുറയുകയാണ്. അതില്‍ വേവലാതിപൂണ്ടാണ് ഇത്തരം അക്രമങ്ങളിലേക്ക് സമരത്തെ തിരിച്ചുവിടുന്നത്. ഇതില്‍നിന്നു പിന്‍വാങ്ങാന്‍ യുഡിഎഫ് തയ്യാറാകണം- വി എസ് പറഞ്ഞു. ആസൂത്രിതമായ അക്രമമാണ് മലപ്പുറത്ത് അരങ്ങേറിയതെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അക്രമസമരങ്ങളെ വച്ചുപൊറുപ്പിക്കില്ല. മലപ്പുറം എസ്പിയോട് നേരിട്ടുചെന്ന് സംഭവം അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്- കോടിയേരി പറഞ്ഞു. സംഭവം നിര്‍ഭാഗ്യകരമാണെന്ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി പറഞ്ഞു. വിദ്യാഭ്യാസ ചരിത്രത്തിലെ കറുത്ത ദിനമാണ് ഇത്. പാഠപുസ്തകം പിന്‍വലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും അതിന്റെ ഭാഗമായി എന്തുസംഭവമുണ്ടായാലും അതിന്റെ ഉത്തരവാദി സര്‍ക്കാരായിരിക്കുമെന്നും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. ഇപ്പോഴുണ്ടായ സംഭവത്തെ അതിനോടു ചേര്‍ത്തുവായിക്കണം. സമരത്തിന്റെ ഭാഗമായി അധ്യാപകരെ കൊല്ലാനാണോ ആഹ്വാനം നടത്തിയിട്ടുള്ളതെന്ന് ഉമ്മന്‍ചാണ്ടിയും പി കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കണം. ഇന്റര്‍ ചര്‍ച്ച് കൌസിലും എന്‍എസ്എസും ഇതിനോടുളള നിലപാട് വ്യക്തമാക്കണം. മരിച്ച അധ്യാപകന്റെ കുടുംബത്തിനു നല്‍കേണ്ട നഷ്ടപരിഹാരം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ആലോചിച്ചു തീരുമാനമെടുക്കും- ബേബി പറഞ്ഞു.

ദൌര്‍ഭാഗ്യകരം: ഉമ്മന്‍ചാണ്ടി
കല്‍പ്പറ്റ: മലപ്പുറത്ത് പ്രധാനാധ്യാപകന്‍ മരിക്കാനിടയായ സംഭവം ദൌര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. സമരക്കാരെ പൊലീസിനെ ഉപയോഗിച്ച് നിയന്ത്രിക്കുന്നതിനു പകരം സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ഉപയോഗിച്ച് തടയാന്‍ ശ്രമിക്കുന്നത് അപകടകരമാണ്. സംഘര്‍ഷം സൃഷ്ടിക്കുന്നതിനു പിന്നില്‍ സിപിഐ എമ്മാണെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.


സംഭവത്തില്‍ ദുരൂഹത: കുഞ്ഞാലിക്കുട്ടി
മലപ്പുറം: പ്രധാനാധ്യാപകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംഭവം ദൌര്‍ഭാഗ്യകരമാണ്.എന്നാല്‍ രാവിലെ 10 മണിയോടെ അടികൊണ്ട അധ്യാപകന്‍ വൈകിട്ട് മൂന്നുമണിയോടെയാണ് മരിച്ചത്. ഇതില്‍ ദുരൂഹതയുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണം.ചങ്ങനാശ്ശേരി സംഭവംപോലെ സമരത്തിനെതിരെ ആയുധമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. മുസ്ളിംലീഗും അന്വേഷണം നടത്തി ഏതെങ്കിലും ലീഗുകാരന്‍ കുറ്റക്കാരനായിട്ടുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഈ സമരനാടകം നീട്ടരുത്: ഒഎന്‍വി
തിരു: തന്റെ കര്‍ത്തവ്യനിര്‍വഹണത്തിനിടെ ആത്മബലി അര്‍പ്പിക്കേണ്ടിവന്ന അജ്ഞാതനായ ആ അധ്യാപകന്റെ ഓര്‍മയ്ക്കു മുമ്പില്‍ ശിരസ്സ് നമിക്കുന്നു. പാഠപുസ്തകം മാറ്റണമെന്നു പറഞ്ഞുള്ള സമരം യഥാര്‍ഥത്തില്‍ പാഠപുസ്തകം മാറ്റുന്നതിനു തന്നെയാണോ? മറിച്ച് ഇന്നത്തെ കേരളസര്‍ക്കാര്‍ മാറണമെന്ന് പച്ചയായി പറയുന്നതിനു പകരം ഉയര്‍ത്തുന്ന മുദ്രാവാക്യമല്ലേ ഇത്. ഭരണം മാറ്റുന്നതിന് ജനാധിപത്യപരമായ രീതിയുണ്ട്. മറിച്ച് നിന്ദ്യവും നീചവുമായി, അധികാരത്തിനു വേണ്ടി എന്തു ക്രൂരതയുമാകാമെന്ന മനോഭാവത്തിന്റെ ബാഹ്യലക്ഷണമാണ് പാഠപുസ്തകസമരം. അതില്‍പ്പെട്ടാണ് അധ്യാപകന്‍ തന്റെ ജീവന്‍ ബലി കൊടുത്തത്. സമരക്കാര്‍ മഹാത്മജിയുടെയും നെഹ്റുവിന്റെയും ചിത്രങ്ങള്‍ ക്ളസ്റ്റര്‍ യോഗം ചേര്‍ന്ന ക്ളാസ് മുറിയില്‍ വലിച്ചുകീറി എറിഞ്ഞതിന്റെ ചിത്രം പത്രത്തില്‍ കണ്ടിരുന്നു. ഈ നാടകം ഇനി നീട്ടരുത്. അധ്യാപകന്റെ ഉയിരെടുത്തുള്ള വിദ്യാഭ്യാസമാറ്റം കേരളത്തിലില്ല. അത് അധികാരമോഹികള്‍ക്ക് മനസ്സിലായില്ലെങ്കില്‍ സാധാരണജനങ്ങള്‍ ഇതു മറന്നിട്ടില്ലെന്ന് ഓര്‍മിക്കണം-ഒഎന്‍വി പറഞ്ഞു.

മാപ്പില്ലാത്ത അപരാധം: സുഗതകുമാരി
തിരു: അധ്യാപകനെ കൊലപ്പെടുത്തിയ സംഭവം മാപ്പില്ലാത്ത അപരാധമാണെന്ന് കവയിത്രി സുഗതകുമാരി പറഞ്ഞു. ഇങ്ങനെയൊന്ന് ഒരിക്കലും സംഭവിക്കരുത്. ഇത് ഇവിടംകൊണ്ട് അവസാനിപ്പിക്കണം- സുഗതകുമാരി പറഞ്ഞു.

ഇത് നൂറിരട്ടി മതനിന്ദ: മഅ്ദനി
കൊച്ചി: സമരത്തിന്റെ പേരില്‍ പ്രധാനാധ്യാപകനെ കൊന്നത് പാഠപുസ്തകത്തില്‍ ഉണ്ടെന്ന് പറയുന്നയിനേക്കാള്‍ നൂറിരട്ടി മതനിന്ദയാണെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി പറഞ്ഞു. ഈ സംഭവം ആകസ്മികമല്ല. രാജ്യത്ത് ആണവകരാറിനെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകള്‍ തിരിച്ചടിയാകുമെന്നു ഭയന്ന് മുസ്ളിം ലീഗ് നടത്തിയ ആസൂത്രിതമായ നീക്കമാണിത്. ഈ സംഭവത്തിലെ മതബോധം മുഹമ്മദലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കണമെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മഅ്ദനി ആവശ്യപ്പെട്ടു. മുസ്ളിം ലീഗിന്റെ രാഷ്ട്രീയക്കളിയില്‍ കരുവാകാതെ പാഠപുസ്തകത്തിന്റെ പേരില്‍ നടത്തുന്ന സമരത്തില്‍നിന്ന് മതസംഘടനകള്‍ പിന്മാറണം. പാഠപുസ്തകത്തിന്റെ പേരില്‍ പള്ളികളില്‍ പ്രസംഗിച്ചവര്‍ അധ്യാപകന്റെ വധത്തെക്കുറിച്ച് പ്രസംഗിക്കണമെന്നും മഅ്ദനി ആവശ്യപ്പെട്ടു.

കേരളാ കൌമുദി-വാര്‍ത്ത
ക്ളസ്റ്റര്‍ യോഗത്തിനിടെ ഹെഡ്മാസ്റ്റര്‍ ചവിട്ടേറ്റു മരിച്ചു
മലപ്പുറം: കിഴിശ്ശേരി ജി.എല്‍.പി സ്കൂളില്‍ ക്ളസ്റ്റര്‍ പരിശീലനത്തില്‍ പങ്കെടുക്കാനെത്തിയ വാലില്ലാപ്പുഴ എ.എം.എല്‍.പി. സ്കൂളിലെ ഹെഡ്മാസ്റ്റര്‍ തോട്ടുമുക്കം എടക്കര വീട്ടില്‍ ജയിംസ് അഗസ്റ്റ്യന്‍ (46) പ്രതിഷേധവുമായെത്തിയ മുസ്ളിം യൂത്ത് ലീഗുകാരുടെ ചവിട്ടേറ്റ് മരിച്ചു. രാവിലെ പതിനൊന്നു മണിയോടെയാണ് അക്രമം നടന്നത്.

കിഴിശ്ശേരി, അരീക്കോട് സബ് ജില്ലകളുടെ ക്ളസ്റ്റര്‍ പരിശീലനമാണ് കിഴിശ്ശേരി ജി. എല്‍. പി സ്കൂളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഒമ്പതരയോടെ നൂറോളം മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ സ്കൂളിന് മുന്നില്‍ ഉപരോധം സൃഷ്ടിക്കുകയും അധ്യാപകരെ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ക്ളസ്റ്റര്‍ യോഗം നടത്തുന്നില്ലെന്ന് റിസോഴ്സ് പേഴ്സണായ ജയിംസിനെ ബി.ആര്‍.സി. ട്രെയ്നറായ രത്നാബായി അറിയിച്ചു. അവരുടെ നിര്‍ദ്ദേശപ്രകാരം സ്കൂള്‍ കോമ്പൌണ്ടില്‍ ഹാജരായ അധ്യാപകരുടെ പേരെഴുതി ഒപ്പിടുവിക്കാന്‍ ജയിംസ് ഡയറി എടുക്കുന്നതിനിടയിലാണ് ഒരു സംഘം യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ സ്കൂള്‍ കോമ്പൌണ്ടിലേക്ക് ഇരച്ചുകയറിയത്. ഇവര്‍ അധ്യാപകരുമായി വാക്കേറ്റം നടത്തുകയും ജയിംസിന്റെ ഡയറി തട്ടിപ്പറിക്കുകയും ചെയ്തു. ഇതിനിടയില്‍ അക്രമികളുടെ ചവിട്ടേറ്റ് ജയിംസ് താഴെവീണു. ഉടന്‍ തന്നെ മറ്റ് അധ്യാപകര്‍ കിഴിശ്ശേരിയിലുള്ള അല്‍ അമീന്‍ ആശുപത്രിയില്‍ എത്തിച്ചു. സ്കാന്‍ ചെയ്യണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നവഴിയാണ് ജയിംസ് മരിച്ചത്.

ആക്രമിക്കപ്പെട്ട ശേഷം നടന്ന സംഭവങ്ങള്‍ ജയിംസ് എ.ഇ.ഒ കെ.എം.ജോസഫിനെ അറിയിച്ചിരുന്നു. ജയിംസിന്റെ സ്ഥിതി ഗുരുതരമാണെന്ന് മനസ്സിലായതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നേകാലോടെ എ.ഇ.ഒ ആശുപത്രിയിലെത്തിയപ്പോഴേക്കും ജയിംസിനെ കോഴിക്കോട്ടേക്ക് കൊണ്ടുപോയിരുന്നു. സ്വകാര്യ ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചയുടനേ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു മാറ്റി.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്ന് തോട്ടുമുക്കം പള്ളിയില്‍ സംസ്കരിക്കും. കുടിയേറ്റ കര്‍ഷകനായ അഗസ്റ്റ്യന്റെ മകനായ ജയിംസ് അഗസ്റ്റ്യന്‍ കഴിഞ്ഞ മാസമാണ് ഹെഡ്മാസ്റ്ററായത്. രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലെങ്കിലും കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷനില്‍ (കെ.പി.പി.എച്ച്.എ) അംഗമാണ്. ഭാര്യ മേരിക്കുട്ടി തോട്ടുമുക്കം സെന്റ് തോമസ് സ്കൂള്‍ അധ്യാപികയാണ്. മകള്‍ നീത ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജില്‍ ഒന്നാം വര്‍ഷ ബി.എസ്സിക്ക് ചേര്‍ന്നിരിക്കുകയാണ്. മകന്‍ നിഖില്‍ വാഴക്കാട് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ളസ്വണ്‍ വിദ്യാര്‍ത്ഥിയാണ്. ജയിംസിന്റെ അമ്മ ഒരാഴ്ചയായി കോഴിക്കോട് എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏജീസ് ഓഫീസ് ഉദ്യോഗസ്ഥനായ ഗ്ളോയി അഗസ്റ്റ്യന്‍, കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ ജിജു അഗസ്റ്റ്യന്‍ എന്നിവരാണ് സഹോദരങ്ങള്‍.

വിശ്വസിക്കാനാവാതെ ജയിംസിന്‍െറ കുടുംബം
മലപ്പുറം: ഒരുവിധത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ഇല്ലാതിരുന്ന അച്ഛന്‍ രാഷ്ട്രീയക്കാരാല്‍ കൊലചെയ്യപ്പെട്ടതറിഞ്ഞ് സ്തബ്ധരായിരിക്കുകയാണ് തോട്ടുമുക്കം എടക്കര വീട്ടില്‍ ജയിംസ് അഗസ്റ്റ്യന്റെ മക്കളായ നീതയും നിഖിലും. രാവിലെ ജോലിക്കുപോയ ഭര്‍ത്താവ് ചവിട്ടേറ്റ് മരിച്ചുവെന്ന് ഭാര്യ മേരിക്കുട്ടിക്ക് വിശ്വസിക്കാനേ ആവുന്നില്ല.

അധ്യാപക സംഘടനയില്‍ പോലും പേരിന് അംഗമായി എന്നല്ലാതെ യാതൊരുവിധ സംഘടനാ പ്രവര്‍ത്തനങ്ങളിലൊന്നും ജയിംസിന് അമിതാവേശമുണ്ടായിരുന്നില്ല. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നിന്ന് ഒന്നാം ക്ളാസോടെ പ്ളസ്ടു പാസായ മകള്‍ നീത കേരളത്തിന് പുറത്ത് എഞ്ചിനീയറിംഗ് കോളേജില്‍ ചേരാനുള്ള ശ്രമത്തിലായിരുന്നു. അതിനിടയിലാണ് ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജില്‍ ബി. എസ്. സി. യ്ക്ക് ചേര്‍ന്നത്. വാഴക്കാട് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പ്ളസ്വണ്‍ വിദ്യാര്‍ത്ഥിയാണ് ഇളയമകന്‍ നിഖില്‍. ഒരാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അമ്മ എരഞ്ഞിപ്പാലം സഹ. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ആയി വീട്ടിലെത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. വീട്ടിനടുത്തുള്ള ഹൈസ്കൂളില്‍ അധ്യാപികയാണ് ജയിംസിന്റെ ഭാര്യ മേരിക്കുട്ടി.

സൌമ്യസ്വഭാവക്കാരനായിരുന്നു ജയിംസെന്ന് കൂട്ടുകാര്‍ പറയുന്നു. ക്ളസ്റ്റര്‍ നടക്കുന്ന സ്കൂളില്‍ സ്വന്തം ബൈക്കിലെത്തിയ ജയിംസ് പരിപാടി നടക്കാത്തതുമൂലം തിരിച്ചുപോവുന്ന അധ്യാപകരുടെ ഹാജര്‍ രേഖപ്പെടുത്താനായി ശ്രമിക്കുമ്പോഴാണ് അക്രമികളുടെ ചവിട്ടേറ്റത്. കഴിഞ്ഞ കുറേനാളായി അസുഖങ്ങള്‍ ജയിംസിനെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു. വാഹനാപകടത്തില്‍പ്പെട്ട് ആറുമാസത്തോളം ചികിത്സയിലായിരുന്നു. ചിക്കന്‍പോക്സ് പിടിപെട്ടും കുറച്ചുനാള്‍ കിടപ്പിലായി
83 ല്‍ കോഴിക്കോട് ഗവ. ടി. ടി. ഐ. യില്‍ നിന്ന് പരിശീലനം കഴിഞ്ഞയുടനെ ഇതേ സ്കൂളില്‍ അധ്യാപകനായി ചേരുകയായിരുന്നു. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജില്‍ ബി. കോമിന് പഠിച്ചുകൊണ്ടിരിക്കെയാണ് ജയിംസിന് ടി. ടി. സി. യ്ക്ക് പ്രവേശനം ലഭിച്ചത്.

ഉച്ചയോടെയാണ് നാട്ടില്‍ മരണവാര്‍ത്തയെത്തിയത്. വിവരമറിഞ്ഞു തോട്ടുമുക്കം പള്ളിത്താഴത്തെ ജെയിംസ് അഗസ്റ്റിന്റെ വീട്ടിലേക്ക് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഓടിയെത്തുകയായിരുന്നു. അദ്ധ്യാപികയായ ഭാര്യയേയും മക്കളേയും എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ ബന്ധുക്കളും സഹപ്രവര്‍ത്തകരും കുഴങ്ങി. രോഷാകുലരായ നാട്ടുകാര്‍ വാലില്ലാപ്പുഴ അങ്ങാടിയില്‍ വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധിച്ചു. മുക്കം, പന്നിക്കോട്, ചെറുവാടി, കൊടിയത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. ജോര്‍ജ് എം. തോമസ് എം. എല്‍. എ, സി.പി. ഐ നേതാവ് എം. റഹ്മത്തുള്ള എന്നിവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു. മൃതദേഹം നാളെ തോട്ടുമുക്കം ഗവ. എല്‍.പി.സ്കൂളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം വൈകിട്ട് സെന്റ് ഫെറോസ ചര്‍ച്ച് സെമിത്തേരിയില്‍ സംസ്കരിക്കും.


അദ്ധ്യാപകന്‍ മരിച്ച സംഭവം ആസൂത്രിതമെന്ന് ബേബി
മലപ്പുറം: ക്ളസ്റ്റര്‍ യോഗത്തിനിടെ അദ്ധ്യാപക മര്‍ദ്ദനമേറ്റ് മരിക്കാനിടയായ സംഭവം ആസൂത്രിതമാണെന്ന് വിദ്യാഭ്യാസമന്ത്രി എം.എ.ബേബി പറഞ്ഞു. മലപ്പുറത്ത് ക്ളസ്റര്‍ യോഗത്തില്‍ സംഘര്‍ഷത്തില്‍ മരിച്ച അദ്ധ്യാപകന്‍ ജയിംസിന്റെ മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിച്ച ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസമന്ത്രി. പഠന നിലവാരം ഉയര്‍ത്താന്‍ നടത്തുന്ന യോഗത്തില്‍ ഉണ്ടായ ഈ സംഭവം കേരളത്തിനു തന്നെ അപമാനകരമാണെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ബേബി പറഞ്ഞു.

അദ്ധ്യാപകന്റെ മരണത്തിന് കോടിയേരി മറുപടി പറയണം: രമേശ് ചെന്നിത്തല
ആലപ്പുഴ: മലപ്പുറത്ത് ക്ളസ്റ്റര്‍ യോഗത്തിനിടെ പ്രധാന അദ്ധ്യാപകന്‍ ജയിംസ് അഗസ്റ്റിന്‍ മര്‍ദ്ദനമേറ്റ് മരിക്കാനിടയായ സംഭവത്തിന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ മറുപടി പറയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാനം ഡി.വൈ.എഫ്.ഐയെ ആണോ ഏല്‍പ്പിച്ചിരിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അദ്ധ്യാപകന്റെ മരണം ദൌര്‍ഭാഗ്യകരമായ സംഭവമാണ്, എന്നാല്‍ സര്‍ക്കാര്‍ അതിനെ ആഘോഷമാക്കി മാറ്റാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. മരണവുമായി ബന്ധപ്പെട്ട് വിവിധ ഭാഗങ്ങളില്‍ ഡി.വൈ.എഫ്.ഐ അഴിച്ചുവിടുന്ന അക്രമങ്ങള്‍ ന്യായീകരിക്കാന്‍ കഴിയില്ലെന്നും, സംഭവത്തെ കുറിച്ച് നിഷ്പക്ഷ അന്വേഷണം വേണമെന്നും കെ.പി.സി.സി അദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടു.

ഡി.വൈ.എഫ്.ഐ ഇന്ന് പ്രതിഷേധദിനം ആചരിക്കും
പാലക്കാട്: മലപ്പുറം വാലില്ലാപ്പുഴ എല്‍. പി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ജെയിംസ് അഗസ്റ്റ്യനെ കൊലപ്പെടുത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ നടപടിക്കെതിരെ 'കൊലയാളികളെ ഒറ്റപ്പെടുത്തുക' എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന വ്യാപകമായി ഡി. വൈ. എഫ്. ഐ ഇന്ന് പ്രതിഷേധ ദിനം ആചരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എം. ബി. രാജേഷ് പത്രസമ്മേളനത്തില്‍ അറിയിച്ചു. വിദഗ്ധ സമിതിയുടെ പരിശോധനയ്ക്ക് ശേഷം വേണ്ട മാറ്റങ്ങള്‍ നടത്തുമെന്ന് അറിയിച്ചിട്ടും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായതിന് സമരത്തിന് നേതൃത്വം നല്‍കുന്ന യു. ഡി. എഫ് നേതാക്കളും ചോര ചിന്താന്‍ ആഹ്വാനം ചെയ്ത പുരോഹിതന്‍മാരും ഒരുപോലെ ഉത്തരവാദികളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും അധ്യാപകന്റെ മരണത്തിന് മുഖ്യ ഉത്തരവാദികളാണെന്ന് രാജേഷ് പറഞ്ഞു. പാഠപുസ്തകത്തിനെതിരെയുള്ള സമരത്തിന് യു. ഡി. എഫില്‍ തന്നെ അഭിപ്രായവ്യത്യാസമുണ്ട്. മലപ്പുറത്ത് നടന്ന കൊലപാതകത്തെക്കുറിച്ച് മറുപടി പറയാന്‍ ലീഗ് നേതാവെന്ന നിലയില്‍ പാണക്കാട് ശിഹാബ് തങ്ങള്‍ തയ്യാറാകണമെന്നും രാജേഷ് ആവശ്യപ്പെട്ടു.

സമരം നിറുത്താന്‍ പ്രതിപക്ഷം തയ്യാറാവണം: മുഖ്യമന്ത്രി
ഇനിയെങ്കിലും സമരം നിറുത്താന്‍ പ്രതിപക്ഷം തയ്യാറാവണം. അവര്‍ ഉദ്ദേശിക്കുന്ന നിലയിലല്ല ജനങ്ങള്‍ സമരത്തെ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഇത്തരം അക്രമ സമരങ്ങളിലേക്ക് അവര്‍ നീങ്ങുന്നത്. ഇത് അവസാനിപ്പിക്കണം.

വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി
കേരള വിദ്യാഭ്യാസ മേഖലയുടെ ചരിത്രത്തിലെ കറുത്ത ദിനമാണിത്. സമരം തുടരുമെന്ന് നിയമസഭയില്‍ പറഞ്ഞ ഉമ്മന്‍ചാണ്ടി ഇനിയുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും സര്‍ക്കാരായിരിക്കും ഉത്തരവാദി എന്നും പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതിനെ ഈ പ്രസ്താവനയോട് കൂട്ടിവായിക്കേണ്ടിയിരിക്കുകയാണ്. അദ്ധ്യാപകരെ കൊന്നുളള ഒരു സമരമാണോ യു. ഡി. എഫ് ലക്ഷ്യമിടുന്നതെന്ന് ഉമ്മന്‍ചാണ്ടിയും പി. കെ. കുഞ്ഞാലിക്കുട്ടിയും പറയണം. അദ്ധ്യാപകനെ കൊല്ലുന്ന സമരത്തോടുളള നിലപാട് വ്യക്തമാക്കാന്‍ എന്‍. എസ്. എസ് ജനറല്‍ സെക്രട്ടറി പി. കെ. നാരായണ പ്പണിക്കരും ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലും തയ്യാറാവണം. മരിച്ച അദ്ധ്യാപകന്റെ കുടുംബത്തിന് സഹായം നല്‍കുന്നത് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും. ക്ളസ്റ്റര്‍ യോഗങ്ങളെ ലക്ഷ്യംവച്ചുളള യു. ഡി. എഫ് അക്രമം ആസൂത്രിതമാണ്. ഗര്‍ഭിണിയായ ഒരു അദ്ധ്യാപികയെ നേരത്തെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഇന്നും മറ്റു പല സ്കൂളുകളിലും അദ്ധ്യാപകരെ ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ട്.
ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍
എസ്. പി യോട് സംഭവ സ്ഥലം സന്ദര്‍ശിച്ച് വേണ്ട അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരം അക്രമങ്ങളെ വച്ചുപൊറുപ്പിക്കില്ല. നിയമപരമായിത്തന്നെ നേരിടും. ബോധപൂര്‍വ്വം അക്രമ സമരം നടത്താനാണ് യു. ഡി. എഫ് ശ്രമിക്കുന്നത്.

ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍
അദ്ധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തോട് പ്രബുദ്ധ കേരളം പ്രതികരിക്കണം. ഇത്തരം സമരങ്ങള്‍ കേരളീയ സമൂഹത്തില്‍ ഒരിക്കലും നടന്നുകൂടാത്തതാണ്.

ജീവനക്കാരും അദ്ധ്യാപകരും നാളെ പണിമുടക്കും
തിരുവനന്തപുരം: മലപ്പുറത്ത് ക്ളസ്റ്റര്‍ യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന ജെയിംസ് അഗസ്റ്റ്യന്‍ എന്ന അദ്ധ്യാപകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും നാളെ (ജൂലായ് 21) പണിമുടക്കും. കുടിവെള്ളവിതരണം തടസ്സപ്പെടുത്താതെ വാട്ടര്‍ അതോറിറ്റി ജീവനക്കാരും പണിമുടക്കും. പണിമുടക്കിനോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രകടനങ്ങളും വിശദീകരണയോഗങ്ങളും നടത്തും - അദ്ധ്യാപക, സര്‍വീസ് സംഘടനാഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പണിമുടക്കില്‍ സര്‍വകലാശാലകളിലെ ജീവനക്കാരും പങ്കെടുക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഒഫ് യൂണിവേഴ്സിറ്റി എംപ്ളോയീസ് ഓര്‍ഗനൈസേഷന്‍സ് ജനറല്‍ സെക്രട്ടറി കെ. സുനില്‍കുമാര്‍ അറിയിച്ചു.

മാതൃഭൂമി -വാര്‍ത്ത

ക്ലസ്റ്റര്‍ യോഗത്തിനെത്തിയ പ്രധാനാദ്ധ്യാപകന്‍മര്‍ദനമേറ്റ്‌ മരിച്ചു
മലപ്പുറം: ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനാദ്ധ്യാപകന്‍ ക്ലസ്റ്റര്‍ ഉപരോധിക്കാനെത്തിയ മുസ്‌ലിം യൂത്ത്‌ ലീഗുകാരുമായുണ്ടായ സംഘര്‍ഷത്തിനിടെ മര്‍ദനമേറ്റ്‌ മരിച്ചു. അരീക്കോട്‌ ഉപജില്ലയില്‍പ്പെട്ട വാലില്ലാപ്പുഴ എ.എല്‍.പി. സ്‌കൂളിലെ പ്രധാനാധ്യാപകന്‍ തോട്ടുമുക്കം സ്വദേശി ജയിംസ്‌ അഗസ്റ്റി(46)നാണ്‌ മരിച്ചത്‌.

സംഭവത്തെക്കുറിച്ച്‌ ഡിവൈ.എസ്‌.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്ന്‌ മലപ്പുറം ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ പി. വിജയന്‍ അറിയിച്ചു.

ശനിയാഴ്‌ച രാവിലെ 11 മണിയോടെ കിഴിശ്ശേരി ടൗണില്‍വെച്ചാണ്‌ ജയിംസ്‌ അഗസ്റ്റിന്‌ മര്‍ദനമേറ്റത്‌. കിഴിശ്ശേരി ജി.എല്‍.പി. സ്‌കൂളില്‍ നടക്കുന്ന ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ടൗണില്‍ ബൈക്ക്‌ നിര്‍ത്തി ബാഗില്‍നിന്ന്‌ ഡയറിയെടുക്കവേ സമരക്കാര്‍ ഇത്‌ വന്ന്‌ പിടിച്ചുവാങ്ങുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ്‌ ജയിംസ്‌ അഗസ്റ്റിന്‌ മര്‍ദനമേറ്റത്‌.അടിയേറ്റുവീണ ജയിംസ്‌ അഗസ്റ്റിനെ സഹപ്രവര്‍ത്തകരാണ്‌ ഇദ്ദേഹത്തിന്റെ തന്നെ ബൈക്കില്‍ കിഴിശ്ശേരിയിലെ സ്വകാര്യാസ്‌പത്രിയിലെത്തിച്ചത്‌. തുടര്‍ന്ന്‌ കോഴിക്കോട്ടെ സ്വകാര്യാസ്‌പത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട്‌മെഡിക്കല്‍ കോളേജ്‌ ആസ്‌പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്‌. ഞായറാഴ്‌ച പോസ്റ്റുമോര്‍ട്ടം ചെയ്യും.

കഴിഞ്ഞവര്‍ഷംവരെ കോണ്‍ഗ്രസ്‌ അനുകൂല സംഘടനയായ കെ.എ.പി.ടി.യുവില്‍ അംഗമായിരുന്ന ജയിംസ്‌ അഗസ്റ്റിന്‍ ഈവര്‍ഷം പ്രധാനാധ്യാപകനായതോടെ കെ.പി.പി.എച്ച്‌.എയില്‍ അംഗത്വമെടുത്തിരുന്നു.

തോട്ടുമുക്കം സെന്റ്‌തോമസ്‌ ഹൈസ്‌കൂളിലെ അധ്യാപിക മേരിക്കുട്ടിയാണ്‌ ഭാര്യ. പ്ലസ്‌ടുകഴിഞ്ഞ്‌ ചങ്ങനാശ്ശേരി അസംപ്‌ഷന്‍ കോളേജില്‍ പ്രവേശനം നേടിയ നീത, വാഴക്കാട്‌ ഐ.എച്ച്‌.ആര്‍.ഡി. വിദ്യാര്‍ഥി നിഖില്‍ എന്നിവരാണ്‌ മക്കള്‍. തോട്ടുമുക്കം എടക്കര അഗസ്റ്റിന്റെ മകനാണ്‌. അമ്മ: ഏലിക്കുട്ടി. സഹോദരങ്ങള്‍: ജോയി(എന്‍.ഐ.ടി. കോഴിക്കോട്‌), ജിജു(കൂടരഞ്ഞി സെന്റ്‌ സെബാസ്റ്റ്യന്‍ എച്ച്‌.എസ്‌.എസ്‌), ജിജി, ലീലാമ്മ.

കോഴിക്കോട്‌ ലേഖകന്‍ തുടരുന്നു:

ജെയിംസിന്‌ സംഭവസ്ഥലത്തുവെച്ച്‌ ചവിട്ടേറ്റെന്നും വേദനയുണ്ടെന്നും എഴുന്നേറ്റിരിക്കാന്‍ പറ്റുന്നില്ലെന്നും അദ്ദേഹം തന്നോട്‌ പറഞ്ഞതായി മലപ്പുറം ജില്ലാ പ്രൊജക്ട്‌ ഓഫീസര്‍ എം.എസ്‌. മോഹനന്‍ പറഞ്ഞു. മര്‍ദനമേറ്റതിനെത്തുടര്‍ന്ന്‌ കൊണ്ടോട്ടി ആസ്‌പത്രിയിലേക്ക്‌ പോകുംവഴിയാണ്‌ ജെയിംസ്‌ ഇക്കാര്യം തന്നോട്‌ ഫോണില്‍ പറഞ്ഞതെന്നും മോഹനന്‍ പറഞ്ഞു. തന്റെ അനുജനെ വിവരം അറിയിക്കണമെന്നും പറഞ്ഞിരുന്നു.

മര്‍ദനത്തെത്തുടര്‍ന്ന്‌ പരിക്കേറ്റ തന്നെ സ്‌കാന്‍ ചെയ്യിക്കണമെന്ന്‌ ജെയിംസ്‌ കൂടെയുണ്ടായിരുന്ന അധ്യാപകരോട്‌ പറഞ്ഞതായി തൊട്ടടുത്ത സ്‌കൂളിലെ അധ്യാപകനായ മുഹമ്മദ്‌ പറഞ്ഞു. ഇതിനെത്തുടര്‍ന്നാണ്‌ കൊണ്ടോട്ടിയില്‍നിന്ന്‌ കോഴിക്കോട്ടേക്ക്‌ കൊണ്ടുപോയത്‌.

ജെയിംസിന്‌ കാര്യമായ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന്‌ സഹോദരന്‍ ജിജോ പറഞ്ഞു.

കിഴിശ്ശേരി ഉപജില്ലയിലെയും കിഴുപറമ്പ്‌ പഞ്ചായത്തിലെയും ജനറല്‍ സ്‌കൂളുകള്‍ക്കാണ്‌ കിഴിശ്ശേരി ഗവ. എല്‍.പി സ്‌കൂളില്‍ ക്ലസ്റ്റര്‍യോഗം നടത്തിയത്‌. അരീക്കോട്‌ ഉപജില്ലയിലെ സ്‌കൂളുകളിലുള്ളവര്‍ക്ക്‌ അരീക്കോട്ടുതന്നെ ക്ലസ്റ്റര്‍യോഗം ഒരുക്കിയിരുന്നെങ്കിലും ഇവിടെ അധ്യാപകര്‍ കൂടുതലായതിനെത്തുടര്‍ന്നാണ്‌ ഈ ഉപജില്ലയില്‍പ്പെട്ട കിഴുപറമ്പ്‌ പഞ്ചായത്തിലെ സ്‌കൂള്‍ അധ്യാപകരെ കിഴിശ്ശേരിയിലെ ക്ലസ്റ്റര്‍യോഗത്തിലേക്ക്‌ മാറ്റിയത്‌. ജയിംസ്‌ അഗസ്റ്റിന്‍ പ്രധാനാധ്യാപകനായ വാലില്ലാപ്പുഴ എ.എല്‍.പി സ്‌കൂള്‍ കിഴുപറമ്പ്‌ പഞ്ചായത്തിലാണ്‌. നേരത്തെ ക്ലസ്റ്റര്‍പരിശീലകനായും ജെയിംസ്‌ സേവനമനുഷുിച്ചിട്ടുണ്ട്‌.

ഡയറിയില്‍ എഴുതുന്നതുകണ്ട്‌ സമരക്കാര്‍ തെറ്റിദ്ധരിച്ചു
മലപ്പുറം: ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാനായി കിഴിശ്ശേരിയിലെത്തിയ ജയിംസ്‌ അഗസ്റ്റിന്‍ ബാഗില്‍നിന്ന്‌ ഡയറിയെടുത്ത്‌ എഴുതുന്നതു കണ്ടാണ്‌ ഉപരോധ സമരത്തിനെത്തിയ യൂത്ത്‌ലീഗുകാര്‍ അദ്ദേഹത്തെ മര്‍ദിച്ചത്‌. ക്ലസ്റ്റര്‍ യോഗവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനാണെന്ന്‌ തെറ്റിദ്ധരിച്ചായിരുന്നു മര്‍ദനം. അടികൊണ്ടുവീണ ജയിംസ്‌ അഗസ്റ്റിനെ സഹാധ്യാപകരാണ്‌ അക്രമികളില്‍നിന്ന്‌ രക്ഷപ്പെടുത്തി ആസ്‌പത്രിയിലെത്തിച്ചത്‌.

കിഴിശ്ശേരി ഉപജില്ലയിലെയും കിഴുപറമ്പ്‌ പഞ്ചായത്തിലെയും ജനറല്‍ സ്‌കൂളുകള്‍ക്കായിരുന്നു കിഴിശ്ശേരി ജി.എല്‍.പി സ്‌കൂളില്‍ ക്ലസ്റ്റര്‍ യോഗം വെച്ചിരുന്നത്‌. വിവാദമുയര്‍ത്തിയ സാമൂഹിക പാഠപുസ്‌തകത്തിന്റെ പരിശീലനവും ഇവിടെയുണ്ടായിരുന്നതിനാല്‍ യൂത്ത്‌ലീഗുകാര്‍ കാലത്തുതന്നെ ഉപരോധത്തിനെത്തിയിരുന്നു. സ്‌കൂളിന്റെ മുഖ്യ കവാടത്തിനുപുറമെ സ്‌കൂള്‍ കോമ്പൗണ്ടിനുപിന്‍വശത്തുള്ള ചെറിയകവാടവും സമരക്കാര്‍ രാവിലെ ഉപരോധിച്ചിരുന്നു.

ഉപരോധം ശക്തമായിരുന്നെങ്കിലും രണ്ടുപോലീസുകാര്‍ മാത്രമാണ്‌ സമരം നേരിടാനായി സ്‌കൂളിലുണ്ടായിരുന്നത്‌. ക്ലസ്റ്റര്‍ യോഗത്തിനെത്തുന്ന അധ്യാപകരെ ബസ്സിറങ്ങുമ്പോള്‍ തന്നെ സമരക്കാര്‍ മടക്കി അയക്കാന്‍ ശ്രമിച്ചിരുന്നതിനാല്‍ ഇവിടെ യോഗത്തിന്‌ അധ്യാപകരാരുമുണ്ടായിരുന്നില്ല. എ.ഇ.ഒയ്‌ക്കും സ്‌കൂള്‍ പ്രധാനാധ്യാപകനും പുറമെ പ്യൂണ്‍ മാത്രമാണ്‌ സ്‌കൂളിലുണ്ടായിരുന്നത്‌.

11 മണിയോടെയാണ്‌ ജെയിംസ്‌ അഗസ്റ്റിന്‍ ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാനായി കിഴിശ്ശേരിയിലെത്തുന്നത്‌. അദ്ദേഹത്തെ മര്‍ദിച്ചതും ആസ്‌പത്രിയിലാക്കിയതുമൊന്നും സ്‌കൂളിലുള്ളവര്‍ അറിഞ്ഞതുമില്ല.

കിഴിശ്ശേരിയിലെ സ്വകാര്യ ആസ്‌പത്രിയിലെത്തിക്കുമ്പോള്‍ ജയിംസ്‌ അഗസ്റ്റിന്‌ പുറമേക്ക്‌ കാര്യമായ പരിക്കുകളൊന്നുമുണ്ടായിരുന്നില്ലെന്ന്‌ ആസ്‌പത്രി അധികൃതര്‍ പറഞ്ഞു. കൈമുട്ടിന്‌ അല്‌പം പരിക്കും തലയ്‌ക്കുപിന്നില്‍ ഒരു ചെിറയ മുഴയുമായിരുന്നു കണ്ടത്‌. പ്രാഥമിക പരിശോധനയില്‍ കുഴപ്പങ്ങളൊന്നും കണ്ടില്ലെങ്കിലും പിന്നീട്‌ നില വഷളാവുകയായിരുന്നു. ഇതോടെ ആംബുലന്‍സില്‍ കോഴിക്കോട്ടെ സ്വകാര്യ ആസ്‌പത്രിയിലേക്ക്‌ കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

യൂത്ത്‌ ലീഗ്‌ നേതാക്കള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണം-എന്‍.വൈ.എല്‍.
കോഴിക്കോട്‌: ക്ലസ്റ്റര്‍ യോഗത്തിനിടെ അധ്യാപകനെ ആക്രമിച്ചു കൊന്നതുമായി ബന്ധപ്പെട്ട്‌ മുസ്‌ലിം യൂത്ത്‌ ലീഗ്‌ സംസ്ഥാന നേതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കണമെന്ന്‌ എന്‍.വൈ.എല്‍. സംസ്ഥാന പ്രസിഡന്റ്‌ എന്‍.കെ.അബ്ദുള്‍അസീസ്‌ ആവശ്യപ്പെട്ടു. ഇസ്‌ലാമിക വിശ്വാസം സംരക്ഷിക്കാന്‍ പാഠപുസ്‌തകം പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌സമരം ചെയ്യുന്നവര്‍ നിരപരാധിയായ അധ്യാപകനെ കൊന്നതിന്റെ മതവിധികൂടി വിശദീകരിക്കാന്‍ തയ്യാറാവണം-അദ്ദേഹം ആവശ്യപ്പെട്ടു.

അക്രമ സമരം അപലപനീയം-എസ്‌.വൈ.എസ്‌.
കോഴിക്കോട്‌: വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ കൊലപാതകത്തിലേക്കും അക്രമങ്ങളിലേക്കും നീങ്ങരുതെന്ന്‌ എസ്‌.വൈ.എസ്‌.സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. ക്ലസ്റ്റര്‍ യോഗങ്ങളില്‍ അധ്യാപകര്‍ ആക്രമിക്കപ്പെടുകയോ അക്രമികളാവുകയോ ചെയ്യാന്‍ പാടില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
വൈസ്‌ പ്രസിഡന്റ്‌ പി.പി. മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.

അധ്യാപകനെ കൊലപ്പെടുത്തിയ സംഭവം അപമാനം-കെഎസ്‌ടിഎഫ്‌
ചേര്‍ത്തല: ക്ലസ്റ്റര്‍ പരിശീലനത്തിനിടെ മലപ്പുറം ജില്ലയിലെ വാനിലപ്പുഴ ഗവ. യുപിസ്‌കൂളിലെ പ്രഥമാധ്യാപകനായ ജയിംസ്‌ അഗസ്റ്റിനെ കൊലപ്പെടുത്തിയ സംഭവം സാക്ഷര കേരളത്തിന്‌ അപമാനമാണെന്ന്‌ കെഎസ്‌ടിഎഫ്‌ സംസ്ഥാന പ്രസിഡന്റ്‌ സിറിയക്‌ കാവില്‍ അഭിപ്രായപ്പെട്ടു.

ദുഃഖകരം-എസ്‌.ഐ.ഒ.
കോഴിക്കോട്‌: ക്ലസ്റ്റര്‍ യോഗത്തിനെത്തിയ അധ്യാപകന്‍ സംഘര്‍ഷത്തെ തുടര്‍ന്ന്‌ മരിച്ച സംഭവം ദുഃഖകരമാണെന്ന്‌ എസ്‌.ഐ.ഒ. സംസ്ഥാന പ്രസിഡന്റ്‌ സി.ദാവൂദ്‌ പറഞ്ഞു. വിവാദ പാഠപുസ്‌തകത്തിനെതിരെ ജനാധിപത്യസമരം നടത്താന്‍ സംഘടനകള്‍ക്ക്‌ അധികാരമുണ്ടെങ്കിലും അത്‌ അക്രമത്തിലേക്ക്‌ വഴിമാറിയത്‌ ശരിയായ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.

അധ്യാപകന്റെ മരണം: ഏഴ്‌ യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
മലപ്പുറം: ക്ലസ്റ്റര്‍ യോഗം ഉപരോധിക്കാനെത്തിയവരുമായുണ്ടായ സംഘര്‍ഷത്തില്‍ പ്രധാനാധ്യാപകന്‍ മരിച്ച സംഭവത്തില്‍ ഏഴ്‌ യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.
രാവിലെയാണ്‌ യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകര്‍ പിടിയിലായത്‌. ഇന്നലെയുണ്ടായ സംഘര്‍ഷത്തിലാണ്‌ തോട്ടുമുക്കം സ്വേദേശിയായ ജിയിംസ്‌ അഗസ്‌റ്റിന്‍ മരിച്ചത്‌

48 comments:

  1. ഇവന്മാരെയെല്ലാ ഇത്തരത്തില്‍ അക്രമം നടത്താന്‍ അഴിച്ചുവിട്ടിട്ടുള്ള രാഷ്ട്രീയ നേതാക്കളെ നിങ്ങള്‍ നാണമില്ലെ? സമര്‍ത്തിന്റ്റെ പേരില്‍ ഈ പോകൂത്ത് നടത്താന്‍?
    ഇതിന്റെ ഉത്തരവാദികള്‍ കക്ഷി രാഷ്ടീയം മാത്രം കളിക്കുന്ന നമ്മുടെ രാഷ്ട്രിയക്കാര്‍ തന്നെ! ഭീകരവാദികള്‍ ഇതിലും എത്രയോ മാന്യന്മാര്‍!.... കഷ്ടം!

    ReplyDelete
  2. പാവം - ആരായാലും, ജീവൻ എടുക്കാനും, ദേഹോപദ്രവം ഏൽ‌പ്പിക്കാനും ആരാണു മനുഷ്യനു അവകാശം തന്നിരിക്കുന്നതു?
    ഈ രാഷ്ട്രീയക്കാരന്മരുടെ സ്വന്തം മകനേയോ, അച്ഛനേയോ, സഹോദനേയൊ ഈ നാറി തെണ്ടികൾ ഇങ്ങനെ ചെയ്യുമോ?
    വിവരം കെട്ട മത രാഷ്ട്ര്രീയ തിമിരം ബാധിച്ച മ്രുഗാധമൻ മാരെ!

    ReplyDelete
  3. പ്രതിഷേധിയ്ക്കുന്നു
    ഈ കാടത്തത്തെ അതി രൂക്ഷമായി പ്രതിഷേധിയ്ക്കുന്നു
    ഇവരെ ഈ കാടന്മാരെ എന്തു വിളിയ്ക്കണം, ഇവരെ എങ്ങനെ ശിക്ഷിച്ചാലാണ് കേരളത്തിനാകാമാനം ലജ്ജാകരമായ ഈ തീരാ കളങ്കം മാഞ്ഞു പോവുക . പരേതന്റെ കുടുംബത്തോടൊപ്പം ദു:ഖത്തിലും പങ്കു ചേരുന്നു.
    ഇന്നത്തെ ദിവസം എന്നെന്നും കേരളത്തിനൊരും കറുത്ത ദിനമായിരിക്കും, വിദ്യ നല്‍കുന്ന അധ്യാപകനെ ചവിട്ടാന്‍ ഉയര്‍ത്തി കാല്‍ ഏത് കാട്ടാളന്റേതായാലും അവരെ നിയമത്തിന്റെ പരമാവധി ശിക്ഷ ലഭിയ്ക്കണം.

    ReplyDelete
  4. ഇത് ചെയ്തവരില്‍ ഒരുത്തന്‍, ഒരുത്തനെങ്കിലും നിയമത്തിന്‍റെ ശരിയായ കരുത്ത് അറിഞ്ഞെങ്കില്‍...!

    ReplyDelete
  5. ഓരോ അക്ഷര പ്രേമിയും ഇതില്‍ പ്രതിഷേധിയ്ക്കുക, ഇതൊരിക്കലും കേരളത്തില്‍ ആവര്‍ത്തിയ്ക്കാനിടവരുത് .

    ReplyDelete
  6. ജയിംസ് മരിച്ചത് ഹൃദയസ്തംഭനം മൂലമെന്നോ, ടൊര്‍ണാഡോ മൂലമെന്നോ റിപ്പോര്‍ട്ട് വന്നേക്കാം... നമുക്ക് ഞെട്ടാതിരിക്കാന്‍ ശ്രമിക്കാം!

    ReplyDelete
  7. അണികളെ അക്രമത്തിനു പ്രേരിപ്പിക്കുന്ന നേതാക്കളെ ചങ്ങലക്കിടാന്‍ ആരാണുള്ളത്‌..

    അക്രമ സമരം മാര്‍കിസ്റ്റുകാരുടെ കുത്തകയല്ലെന്ന് യൂത്തന്മാരും യൂത്ത്‌ ലീഗുകാരും തെളിയിക്കുന്നു..

    പുരോഗമനം തന്നെ..


    പൊതു മുതല്‍ നശിപ്പിക്കാതെ, പോലീസിനെ കല്ലെറിയാതെ, ഒരാളെ കൊല്ലാതെ ഒരു സമരവും ശ്രദ്ധിയ്ക്കപ്പെടാത്ത അവസ്ഥ ഉണ്ടാവരുതല്ലോ

    ReplyDelete
  8. കെട്ടു കണക്കിന് പുസ്തകങ്ങള്‍ വെണ്ണീറാക്കിയവര്‍ ഇതാ ഒരു മനുഷ്യജീവന്‍‌ കൂടി കവര്‍‌ന്നെടുത്തിരിക്കുന്നു. ഹാ കഷ്ടം

    ReplyDelete
  9. പ്രതിഷേധിക്കുന്നു.
    നിഴലിനൊടു യുദ്ധം ചെയ്യുന്ന വര്‍ഗ്ഗീയ കോമരങ്ങള്‍ക്കെതിരെ നാടുമുഴുവന്‍ പ്രതിഷേധം ഉയരട്ടെ . ഇതിന്റെ ഉത്തരവാദിത്ത്വതില്‍ നിന്നും ഉമ്മഞ്ചാണ്ടി അടക്കം ആര്‍ക്കും മാറിനില്‍ക്കാനുമാവില്ല.

    ReplyDelete
  10. കുഞ്ഞുങ്ങളുടെ ഭാവിക്കു വേണ്ടി സമരം ചെയ്യുന്ന രാഷ്ട്രീയക്കാരും മതക്കാരും നൽകുന്ന നല്ല മാത്രുക!!!

    ReplyDelete
  11. Heinous ! nothing less...

    ReplyDelete
  12. ശകതമായി പ്രതിഷേധിക്കുന്നു. ഈ ആഭാസസമരം നിര്‍ത്തുവാന്‍ പാവം അദ്ധ്യാപകന്റെ രക്തസാക്ഷിത്വം കാരണമാകട്ടെ.

    ReplyDelete
  13. ക്രൂരത മനുഷ്യനെ വേട്ടയാടിയിരിക്കുന്നു കലികാലത്തില്‍ എന്തൊക്കെ കാണണം മനുഷ്യന്‍ മനുഷ്യനെ തന്നെ വേട്ടയാടുന്നു ഹ്മം നീചന്മാര്‍. ഇനി ഇതിന് ആരു ഉത്തരം പറയും പ്രതിഷേധക്കൊടി പിടിച്ച മാന്യന്മാരൊ..? അതൊ അതിനൊക്കെ ശീതീകരിച്ച മുറിയില്‍ ഇരുന്ന് ഉത്തരം ഇടുന്നവരോ.. എന്തായാലും കേരളം ഇപ്പോ ശരിക്കും ഭ്രാന്താലയമായി. കോമരം തുള്ളാന്‍ കുറേ മനുഷ്യക്കോലങ്ങളും

    ReplyDelete
  14. അതിശക്തമായി പ്രതിഷേധിക്കുന്നു.
    ദുഃഖിക്കുന്നു.
    ആ വന്ദ്യാദ്ധാപകന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.

    അക്രമാസക്തരായ ഈ രാഷ്ട്രീയപ്പേക്കൂട്ടങ്ങളില്‍ നിന്ന് ജനങ്ങളുടെ ജീവനു സംരക്ഷണം നല്‍കാന്‍ കേരളത്തിലൊരു സര്‍ക്കാരുണ്ടോ?

    ReplyDelete
  15. ഇവന്മാരെയെല്ലാ ഇത്തരത്തില്‍ അക്രമം നടത്താന്‍ അഴിച്ചുവിട്ടിട്ടുള്ള രാഷ്ട്രീയ നേതാക്കളെ നിങ്ങള്‍ക്ക് നാണമില്ലേ? സമരത്തിന്റെ പേരില്‍ ഈ പേകൂത്ത് നടത്താന്‍?
    ഇതിന്റെ ഉത്തരവാദികള്‍ കക്ഷി രാഷ്ടീയം മാത്രം കളിക്കുന്ന നമ്മുടെ രാഷ്ട്രിയക്കാര്‍ തന്നെ! ഭീകരവാദികള്‍ ഇതിലും എത്രയോ മാന്യന്മാര്‍!.... കഷ്ടം!
    (ആക്ഷരപിശക് ഇല്ലെന്ന് വിശ്വാസം)

    പുസ്തകത്തിനെതിരെ സമരം നടത്തുന്ന നായകന്മാരെ, സമരം നിര്‍ത്തൂ... നിങ്ങള്‍ ഇന്ന് ഒരു അദ്ധ്യാപകനെ ചിവട്ടി കൊന്നു... ( മലപ്പുറത്ത് ) ചെറിയ കുട്ടികളെ ഉപദ്രവിച്ചു ( അടിമാലിയില്‍ ) , എന്തിന് വേണ്ടിയാണ് ഈ പേകൂത്ത് .. ആ പുസ്തകം എടുത്ത് നല്ലതു പോലെ വായിച്ച്,
    അതില്‍ എന്താണ് തെറ്റായി എഴുതിയിട്ടുള്ളത് എന്ന് ഒന്ന് പറയൂ.... വായിക്കേണ്ട സമയത്ത് വായിക്കാതെ കൊടിപിടിക്കാന്‍ പോയതിന്റെ ഫലമാണ് ഇത്.....

    ReplyDelete
  16. അനുജന്മാര്‍ അക്ഷരങ്ങളെ ഇല്ലാതാക്കുമ്പോള്‍ ജ്യേഷ്ഠന്മാര്‍ അക്ഷരം പകര്‍ന്നു കൊടുക്കുന്നവരെ ഇല്ലാതാക്കുന്നു.....

    ഇതിന്റെ പേര് രാഷ്ട്രീയമെന്നോ അതോ ക്രൂരതയെന്നോ?

    അഗ്രജന്റെ വാക്കുകള്‍ സത്യമാകാതിരിക്കട്ടെ.......

    ReplyDelete
  17. വിദ്യാര്‍ത്ഥികളുടെ ഭാവി ശോഭനമാക്കാന്‍ അദ്ധ്യാപകരെ കൊല്ലുക എന്നതാണത്രേ എമ്മെസെഫിന്റെ പുതിയ മുദ്രാവാക്യം.


    അനുശോചിക്കുന്നു
    പ്രതിഷേധിക്കുന്നു.

    ReplyDelete
  18. ശക്തമായി പ്രതിഷേധിക്കുക..

    ReplyDelete
  19. മനോരമയുടെ വാര്‍ത്തയും കലക്കി. അവര്‍ക്കുമുണ്ടാകും ഈ മരണത്തില്‍ പങ്ക്. നുണോരമയും എഴുതിപ്പിടിപ്പിച്ചിരിക്കുമല്ലോ കുറേ സത്യങ്ങള്‍.

    ReplyDelete
  20. അനുശോചനവും ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തുന്നു.

    ReplyDelete
  21. ഗുരുവായ അധ്യാപകരെ തല്ലുന്നവര്‍ കൊടും പാപമാണ് ചെയ്തത്. എന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

    ReplyDelete
  22. ലീഗ് ചെയ്ത ഈ പരമാബദ്ധത്തെ വളരെ ശക്തമയി അപലപിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക പെടാതിരിക്കട്ടെ.

    ആക്രമണ സമരം നടത്തുന്നവര്‍ക്കൊക്കെ ഇതൊരു പാഠമാകട്ടെ!

    ReplyDelete
  23. പുസ്തകം കത്തിച്ച പ്രതിഷേധത്തെ നമുക്ക് മനസ്സിലാക്കാം...
    ഇതെങ്ങനെ മനസ്സിലാക്കും?

    ശക്തമായി പ്രതിഷേധിക്കുന്നു

    ReplyDelete
  24. മഴകൊള്ളാതിരിക്കാന്‍ പോലും സ്കൂള്‍ വരാന്തയില്‍ കയറിയിട്ടില്ലാത്തവനേ ഇതു ചെയ്യൂ. കടല പൊതിയാനല്ലാതെ കടലാസും ഉപയോഗിച്ചിട്ടുണ്ടാവില്ല.

    ആ അദ്ധ്യാപകന്‍റെ കുടുംബത്തിന്‍റേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നു.

    ReplyDelete
  25. വളര്‍ത്തിയെടുക്കുന്ന കാടത്തമാണിതു്. ഓരോ കേരളീയനും ഇതു് അറിഞ്ഞിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു. അക്ഷരവിരോധികളേ അദ്ധ്യാപകനെ കൊല്ലാന്‍ തയ്യാറാവൂ. അവരാണു് ഏഴാം ക്ലാസിലെ പുസ്തകത്തിനെതിരെ സമരം ചെയ്യുന്നതും.

    കൊലപാതകത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു.

    മരിച്ച അദ്ധ്യാപകന്റെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.

    ReplyDelete
  26. ഈ പട്ടികളെ നിലയ്ക്കു നിറുത്താന്‍ ആരുമില്ലേ? കേരളം ഭരിയ്ക്കുന്ന കൊഞ്ഞാണന്മാര്‍ ഇനി കുറേ ദിവസങ്ങള്‍ കുരച്ചു കൊണ്ടേയിരിയ്ക്കും. കുട്ടിക്കുരങ്ങന്മാര്‍ ഇനി കുറേ ബന്ദും പണിമുടക്കും നടത്തും. കുറേ കല്ലെറിയും പിന്നെ അടുത്താരെയെങ്കിലും കൊല്ലാന്‍ ഗൂഢാലോചന നടത്തും.

    ReplyDelete
  27. പ്രതിഷേധത്തില്‍ പങ്കു ചേരുന്നു. കാടത്തം തന്നെ.

    ReplyDelete
  28. ആ അദ്ധ്യാപകന്‍റെ കുടുംബത്തിന്‍റെ ദു:ഖത്തില്‍ പങ്കുചേരുന്നു.

    ആ ഗുണ്ടകളെ അഴിച്ചുവിട്ട മതരാഷ്ട്രീയക്കോമര‍ങ്ങളെയും ഈ മരണത്തില്‍നിന്നു മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്ന ദുര്‍ഭൂതങ്ങളെയും ഒറ്റപ്പെടുത്തുവിന്‍...

    (ദീപികയാണ് ആദ്യം വായിച്ചത്. കുഴഞ്ഞുവീണുമരിച്ചു എന്നു മാത്രമേ കണ്ടുള്ളൂ....)

    ReplyDelete
  29. ഈ നീചപ്രവര്‍ത്തിയെ ശക്തമായി അപലപിക്കുകയും, പ്രതിഷേധിക്കുകയും ചെയ്യുന്നു. പുസ്തകം കത്തിക്കലിലൂടെ അരങ്ങേറിയ മതരാഷ്ട്രീയത്തിന്റെ ഭീകരത ഇപ്പോള്‍ ഒരു ഗുരുനാഥന്റെ കൊലപാതകത്തിലെത്തി നില്‍ക്കുന്നു. ഈ ഭീകര സത്വത്തിനെ അഴിച്ചു വിട്ട എല്ലാ മതനേതാക്കള്‍ക്കും, രാഷ്ട്രീയക്കാര്‍ക്ക്കും ഈ രക്തത്തില്‍ പങ്കുണ്ട്.ഇതാണോ നിങ്ങളുടെ മതങ്ങള്‍ മനുഷ്യനെ നന്നാക്കാന്‍ വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ ? പ്രേരിപ്പിച്ചവരുള്‍പ്പെടെ ഈ ഹീനകൃത്യത്തിനു പിറകിലുള്ള എല്ലാവര്‍ക്കും തക്കതാ‍യ ശിക്ഷ കിട്ടണം.

    ReplyDelete
  30. ഞാനും പ്രതിഷേധത്തില്‍ പങ്കു ചേരുന്നു

    മരിച്ച അദ്ധ്യാപകന്റെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.

    ReplyDelete
  31. അഭിരാമി എന്ന സ്കൂള്‍ വിദ്യാര്‍ത്ഥി എഴുതിയ ഈ കവിത അറം പറ്റുകയാണ്‌. 'ഏഴ്‌ സി' ജീവനു പകരം ജെയിംസ്‌ മാഷായി എന്ന മാറ്റത്തോടെ.

    ഈ പാഠപുസ്തകത്തിനെതിരെ ശബ്ദമുയര്‍ത്തിയവരോട്‌...
    നിങ്ങളാണ്‌ ജെയിംസ്‌ മാഷെ കൊന്നത്‌...നിങ്ങള്‍ തന്നെയാണ്‌. ആ രക്തം നിങ്ങളുടെ മേലും സന്താനങ്ങളുടെ മേലും വീഴുക തന്നെ ചെയ്യും.

    കൊലപാതകികളോടും അതിനെ മറയ്ക്കാന്‍ ശ്രമിക്കുന്ന മനോരമയും ദീപികയും അടക്കമുള്ള തന്തയില്ലാത്ത പത്രങ്ങളോടും അടങ്ങാത്ത പ്രതിഷേധം അറിയിക്കുന്നു.

    ReplyDelete
  32. ജെയിംസ് മാഷിനെയോര്‍ത്ത് ദു:ഖിക്കുന്നു. സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു. പ്രബുദ്ധകേരളത്തെയോര്‍ത്ത് ലജ്ജിക്കുന്നു.

    ReplyDelete
  33. പതിഷേധിക്കുന്നു, ഈ കാ‍ടത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അര്‍ഹമായ ശിക്ഷ ന്നേടിക്കൊടുക്കുന്നതിനു ബ്ലോഗ്ഗേഴ്സിനെന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നു പ്രയോഗികമായി ചിന്തിക്കേണ്ടിയിരിക്കുന്നൂ.

    ReplyDelete
  34. പ്രതിക്ഷേധിക്കുന്നു...

    ഈ സംഭവം കേരളനാടിനു തീരാകളങ്കമാണു...
    മതത്തിന്റെ ഫാന്‍സ് അസോസിയേഷനുകള്‍ക്ക് തന്നെയാണിതിന്റെ ഉത്തരവാദിത്വം..

    ബ്ലോഗ്ഗില്‍ വീഴുന്ന 1000 കമന്റുകള്‍ക്കപ്പുറത്ത്, പിന്നീട് മറന്നുപോവാന്‍ എളുപ്പമുള്ള കുറേ ഏച്ചുകെട്ടിയ വാക്കുകള്‍ക്കപ്പുറത്തേക്ക് ബ്ലോഗ്ഗ് വളര്‍ന്നിട്ടുണ്ടെങ്കില്‍ സംഘടിച്ച് പ്രതികരിക്കൂ..അത് ജനങ്ങളിലേക്കെത്തിക്കൂ..


    അധ്യാപകനെ കുടുംബാംഗത്തെക്കാളും സ്നേഹിക്കുന്നവരല്ലെ മലപ്പുറത്തുകാര്‍..ഇത്...

    ReplyDelete
  35. എന്തുചെയ്യാനും മടിക്കാത്ത ഈ ചെറ്റകളെ പൊതുജനങ്ങള്‍ കൈകാര്യം ചെയ്യണം. ലിഞ്ചിംഗ് എന്ന മരുന്ന് ഇത്തരം അവസരങ്ങളിലാണ് പൊതുജനം ഉപയോഗിക്കേണ്ടത്. അല്ലാതെ, നാടോടി സ്ത്രീകളുടെ മേല്‍ കയ്യൂക്ക് കാണിക്കാനല്ല.

    കേരളമേ, നിന്റെ വയറ്റില്‍ പിറന്നതിന്റെ നാണം മറക്കാന്‍ ഒരു ദേശീയപതാകപോലുമില്ലാതെ...

    ReplyDelete
  36. വരും നാളുകളിൽ മരിച്ച അധ്യാപകനു വേണ്ടി സകല പാർട്ടിക്കാരും ഒഴുക്കുന്ന മുതല കണ്ണീരിൽ കേരളം മുങ്ങും.ചുരുങ്ങിയത് ഒരാഴ്ച്ചത്തേങ്കെങ്കിലും പാർട്ടി പ്രവർത്തകർ ഇടതും വലതും നിന്നു അവരവരുടെ ചാനലുകളിലൂടെ പരസ്പരം ചളി വാരിയെറിയും.പിന്നെ ഹർത്താൽ പ്രതിഷേധ പ്രകടനങ്ങൾ തുടങ്ങിയ കലാ പരിപാടികൾ വെറെയും...അതിനു ശേഷം ആ അധ്യാപകന്റെ കുടുബത്തിനു സർക്കാരിന്റെ വക നഷ്ടപരിഹാ‍രം.. അവസാനം പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയും അധ്യാപകൻ മരിച്ചത് ഹ്യദയാഘാതം മൂലമോ തലവേദന മൂലമോ ആണന്നു...അതു കണ്ണടച്ചു വിഴുങ്ങുക...പിന്നെ ഈ അധ്യാപകനെ നമ്മുക്ക് മറക്കാം...അതാണല്ലോ നാം കേരളീയരുടെ പതിവ്....

    ReplyDelete
  37. ഹർത്താൽ ആചരിച്ചാണൊ നാം പ്രതിഷേധിക്കേണ്ടത്....അതിലും നല്ലത് ആ ക്യത്യം ചെയ്ത തെമ്മാടികളെ അറബിനാട്ടിലെ പോലെ കല്ലെറിഞ്ഞു കൊല്ലുന്നതല്ല്ലെ?

    ReplyDelete
  38. വീക്ഷണത്തിലെ വാര്‍ത്ത ചുവടെ കൊടുക്കുന്നു

    കൊണ്ടോട്ടി (മലപ്പുറം): ക്ലസ്റ്റര്‍ പരിശീലനത്തിനെത്തിയ അധ്യാപകന്‍ കുഴഞ്ഞു വീണ്‌ മരിച്ചു. അരീക്കോട്‌ തോട്ടുമുക്കം എടക്കര വീട്ടില്‍ ജയിംസ്‌ അഗസ്റ്റിന്‍ (48) ആണ്‌ ഇന്നലെ ഉച്ചയോടെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചത്‌. രാവിലെ പത്തുമണിയോടെ ക്ലസ്റ്റര്‍ ഉപരോധം നടക്കുന്ന കിഴിശ്ശേരി ഗവ എല്‍ പി സ്കൂളിലെത്തിതായിരുന്നു അദ്ദേഹം. ഈ സമയം കൈക്കുണ്ടായ ചെറിയ മുറിവ്‌ ഡോക്ടറെ കാണിക്കാനായി കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക്‌ പോയി. സുഹൃത്തിനൊപ്പം എത്തിയ ഇദ്ദേഹം പ്രഥമ ശുശ്രുഷക്കുശേഷം ആശുപത്രിയില്‍ വിശ്രമിക്കവേ ദേഹാസാസ്ഥ്യം തോന്നിയതിനെ തുടര്‍ന്ന്‌ കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുംവഴിയാണ്‌ മരിച്ചത്‌. വാലില്ലാപ്പുഴ എ യു പി സ്കൂള്‍ പ്രധാനധ്യാപകനാണ്‌ ജയിംസ്‌ അഗസ്റ്റിന്‍. സ്കൂളിനു പുറത്ത്‌ നടന്ന നേരിയ സംഘര്‍ഷം സ്കൂളിനകത്തുണ്ടായിരുന്ന പൊലീസ്‌ പോലും അറിഞ്ഞില്ലായിരുന്നു. ആശുപത്രിയിലേക്ക്‌ ഇയാള്‍ സുഹൃത്തിനൊപ്പം നടന്നാണ്‌ വന്നതെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. കോണ്‍ഗ്രസ്‌ അധ്യാപക സംഘടനയുടെ നേതാവായിരുന്ന ഇദ്ദേഹത്തിന്റെ മരണത്തില്‍ രാഷ്ട്രീയം കലര്‍ത്താനാണ്‌ ഇടതുപക്ഷ സംഘടനകള്‍ ശ്രമം നടത്തുന്നത്‌. മരണകാരണം എന്തെന്ന്‌ വ്യക്തമാവുന്നതിന്‌ മുമ്പ്‌ കുപ്രചരണങ്ങള്‍ നടത്തി സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണിവര്‍. പരുക്കേറ്റ്‌ ആശുപത്രിയില്‍ എത്തിയ അധ്യാപകന്‍ രണ്ടര മണിക്കുറിലധികം അവിടെ ഉണ്ടായിട്ടും ഇടതുപക്ഷ സംഘടനക്കാര്‍ ആരും തിരഞ്ഞു നോക്കിയിരുന്നില്ല. പരുക്കേറ്റ അധ്യാപകനെ ആശുപത്രിയില്‍ എത്തിക്കാനും ആരുമുണ്ടായിരുന്നില്ല.

    ReplyDelete
  39. ആടു പട്ടിയാവാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം.
    ഇതു മലപ്പുറം ആണല്ലൊ.

    ReplyDelete
  40. പ്രതിക്ഷേധിക്കുന്നു.

    ReplyDelete
  41. ellavarum onnu mathram orkuga

    e thu nammuda keralam

    ReplyDelete
  42. ദു:ഖം.പ്രതിഷേധം..

    ReplyDelete
  43. പാഠപുസ്തകത്തെ കൊന്ന ജീവനില്ലാത്ത മതങ്ങള്‍ ഇപ്പോള്‍ ഒരു അദ്ധ്യപകനേയും..

    ഇവിടെ ഇപ്പോള്‍ ആര്‍ക്കാണ് ജീവനുള്ളത്?
    ജീവനുള്ളവര്‍ക്ക് ആരേയും കൊല്ലുവാന്‍ കഴിയുകയില്ല...

    പ്രതിഷേധിക്കുന്നു.

    ReplyDelete
  44. പ്രതിഷേധം അറിയിക്കുന്നു.

    ReplyDelete
  45. what is the deferent of jaims agusten and jyakrishnan murder in kerla? cpi(m)bjp muslim ligu katholikka sabha both said of the same coin, they need only power.

    ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.